Sunday, August 29, 2021

ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്‍ ജീവചരിത്രക്കുറിപ്പ്

 ഡോ. സര്‍വേപ്പള്ളി  രാധാകൃഷ്ണന്‍




മദ്രാസിന് (ഇപ്പോള്‍ ചെന്നൈ) 64 കിലോമീറ്റര്‍ വടക്കുകിഴക്ക് തിരുത്തണി എന്ന സ്ഥലത്തുള്ള ഒരു തെലുങ്കു ബ്രാഹ്‌മണ കുടുംബത്തില്‍ 1888 സെപ്തംബര്‍ 5ന് രാധാകൃഷ്ണന്‍ ജനിച്ചു. തെലുങ്കായിരുന്നു മാതൃഭാഷ. സര്‍വേപ്പള്ളി വീരസ്വാമിയും,സീതമ്മയുമായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. ഒരു ജമീന്ദാരുടെ കാര്യസ്ഥനായിരുന്നു അച്ഛന്‍ വീരസ്വാമി. ഭാരതീയ തത്ത്വചിന്ത പാശ്ചാത്യര്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ എസ്. രാധാകൃഷ്ണന്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. ഇന്ത്യയുടെ രാഷ്ട്രീയ നേതൃനിരയില്‍ അപൂര്‍വ്വമായി കണ്ടുവരുന്ന ചിന്തകരുടെ ഗണത്തിലാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഭാരതീയ-പാശ്ചാത്യ ദര്‍ശനങ്ങളെപ്പറ്റി രാധാകൃഷ്ണനെഴുതിയ ഗ്രന്ഥങ്ങള്‍ തന്നെ അദ്ദേഹത്തിന്റെ ആഴമേറിയ പാണ്ഡിത്യത്തിന് നിദര്‍ശനമാണ്. വിജ്ഞാന മേഖലയില്‍ വഹിച്ച പങ്കുകള്‍ മുന്‍നിര്‍ത്തി ഡോ. രാധാകൃഷ്ണന്റെ ജന്മദിനം ഇന്ത്യയില്‍ അദ്ധ്യാപകദിനമായി ആചരിക്കുന്നു. 

തിരുത്താണിയിലുള്ള പ്രൈമറി ബോര്‍ഡ് വിദ്യാലയത്തില്‍ നിന്നുമാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. ദരിദ്രമായിരുന്നു കുടുംബപശ്ചാത്തലം എങ്കിലും പഠനത്തില്‍ സമര്‍ത്ഥനായിരുന്നതിനാല്‍ ലഭിച്ച സ്‌കോളര്‍ഷിപ്പുകളുടെ സഹായത്തോടെ അദ്ദേഹത്തിന് വിദ്യാഭ്യാസം തുടരാനായി. 1896 ല്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനായി തിരുപ്പൂരിലുള്ള ഹെര്‍മാന്‍സ്ബര്‍ഗ് ഇവാഞ്ചലിക്കല്‍ ലൂഥര്‍ മിഷന്‍ സ്‌കൂളില്‍ ചേര്‍ന്നു. ഉപരിപഠനത്തിനായി വെല്ലൂര്‍ വൂര്‍സ് കോളേജില്‍ ചേര്‍ന്നുവെങ്കിലും പിന്നീട് അവിടെ നിന്നും മദ്രാസ് ക്രിസ്ത്യന്‍ കോളേജിലേക്കു മാറി. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ഫിലോസഫി ഐഛികവിഷയമായെടുത്ത് ബി.എ ജയിച്ചു. ബിരുദാനന്തരബിരുദത്തിനു അതേ വിഷയം തന്നെയാണ് തിരഞ്ഞെടുത്തത്. മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടി. ഉയര്‍ന്ന മാര്‍ക്കുകള്‍ ഉണ്ടായിരുന്നിട്ടും ഓക്‌സ്ഫഡ് സര്‍വ്വകലാശാലയില്‍ പഠിക്കുവാനുള്ള തന്റെ ആഗ്രഹം കുടുംബത്തിന്റെ അവസ്ഥയോര്‍ത്ത് അദ്ദേഹം ബലികഴിക്കുകയായിരുന്നു. വലിയ കൂട്ടുകുടുംബത്തിന്റെ മുഴുവന്‍ ബാദ്ധ്യതയും രാധാകൃഷ്ണന്റെ ചുമലിലായിരുന്നു. രാധാകൃഷ്ണന്‍ തന്റെ പതിനാറാമത്തെ വയസ്സില്‍ അകന്ന ബന്ധുകൂടിയായ ശിവകാമു എന്ന പെണ്‍കുട്ടിയെ വിവാഹം ചെയ്തു. 1956 ല്‍ രാധാകൃഷ്ണന്റെ ഭാര്യ മരിച്ചു. അദ്ദേഹത്തിന്റെ ഏക മകന്‍ സര്‍വേപ്പള്ളി ഗോപാല്‍ അറിയപ്പെടുന്നൊരു ചരിത്രകാരന്‍ കൂടിയാണ്.


1909 ല്‍ രാധാകൃഷ്ണന്‍ മദ്രാസ് പ്രസിഡന്‍സി കോളേജില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 1918 മൈസൂര്‍ സര്‍വ്വകലാശാലയില്‍ പ്രൊഫസറായി ഉദ്യോഗക്കയറ്റം ലഭിക്കുകയുണ്ടായി. ഈ സമയത്ത് ആനുകാലികങ്ങളിലും, പത്രമാസികകളിലും രാധാകൃഷ്ണന്‍ ധാരാളമായി എഴുതുമായിരുന്നു. ദ ഫിലോസഫി ഓഫ് രബീന്ദ്രനാഥ് ടാഗോര്‍ എന്ന ആദ്യത്തെ പുസ്തകം പൂര്‍ത്തീകരിക്കുന്നത് ഈ കാലയളവിലാണ്.   ഭാരതീയ ദര്‍ശനങ്ങള്‍ പാശ്ചാത്യ തത്ത്വശാസ്ത്രങ്ങളോടു കിടപിടിക്കുന്നതാണെന്ന് വിവിധ വേദികളില്‍ ചൂണ്ടിക്കാണിച്ചു. വാസ്തവത്തില്‍ ഭാരതീയ ദര്‍ശനങ്ങളെപ്പറ്റി പാശ്ചാത്യര്‍ അന്വേഷിച്ചു തുടങ്ങിയത് രാധാകൃഷ്ണനു ശേഷമാണ്.

1952 ല്‍ സര്‍വേപള്ളി രാധാകൃഷ്ണന്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടു. ദേശീയവും അന്തര്‍ദ്ദേശീയവുമായി ധാരാളം ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തി ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത് ഇതാദ്യമായായിരുന്നു. 13 മെയ് 1962 ല്‍ രാധാകൃഷ്ണന്‍ ഇന്ത്യയുടെ രാഷ്ട്രപതിയായി സ്ഥാനമേറ്റു. ലോക തത്ത്വശാസ്ത്രശാഖക്ക് ലഭിച്ച് അംഗീകാരം എന്നാണ് ബെര്‍ട്രാന്‍ഡ് റസ്സല്‍ രാധാകൃഷ്ണനു ലഭിച്ച ഈ രാഷ്ട്രപതി പദവിയെ വിശേഷിപ്പിച്ചത്. അഞ്ചു വര്‍ഷം അദ്ദേഹം ആ സ്ഥാനത്തെ അലങ്കരിച്ചു. ഒരു അടിയന്തരാവസ്ഥയില്‍ ഒപ്പു വെക്കുന്ന ആദ്യത്തെ രാഷ്ട്രപതി കൂടിയായി രാധാകൃഷ്ണന്‍. 1962 കാലത്തിലെ ചൈനീസ് അധിനിവേശ സമയത്തായിരുന്നു ഇത്. 1975 ഏപ്രില്‍ 17 ന് അദ്ദേഹം അന്തരിച്ചു.

പുരസ്‌കാരങ്ങള്‍

1954 ല്‍ ഭാരതരത്‌ന.   1931-ല്‍ ബ്രിട്ടണ്‍ നൈറ്റ് ബാച്ചിലര്‍ എന്ന സ്ഥാനം നല്‍കി ആദരിച്ചു. ഇന്ത്യ സ്വതന്ത്രയായതിനുശേഷം സര്‍ പദവി തിരിച്ചേല്‍പ്പിച്ചു. ഭാരതത്തിന്റെ സംസ്‌കാരത്തെക്കുറിച്ചുള്ള രചനകള്‍ മുന്‍നിര്‍ത്തി, ടെംപ്ലേട്ടണ്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.


കൃതികള്‍

ഇന്ത്യന്‍ ഫിലോസഫി, ദ ഹിന്ദു വ്യൂ ഓഫ് ലൈഫ്, ആന്‍ ഐഡിയലിസ്റ്റ് വ്യൂ ഓഫ് ലൈഫ്. തുടങ്ങി നിരവധി കൃതികള്‍


No comments: