Thursday, July 22, 2021


 മദര്‍ തെരേസ

അല്‍ബേനിയയില്‍ ജനിച്ച് ഇന്ത്യ പ്രവര്‍ത്തന കേന്ദ്രമാക്കി ലോകശ്രദ്ധനേടിയ ക്രൈസ്തവ സന്യാസിനിയായിരുന്നു മദര്‍ തെരേസ (യഥാര്‍ത്ഥ പേര്: ആഗ്‌നസ് ഗോംക്‌സ് ബൊയാക്‌സ്യു, ജനനം 1910 ഓഗസ്റ്റ് 26) അച്ഛന്‍ നിക്കോളോ ബൊജാക്‌സി, അമ്മ ദ്രാനാഫൈല്‍ ബെര്‍ണ. മിഷണറീസ് ഓഫ് ചാരിറ്റി എന്ന കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച് കൊല്‍ക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയില്‍ പ്രവര്‍ത്തിച്ച മദര്‍ തെരേസയ്ക്ക് പ്രസ്തുത സേവനപ്രവര്‍ത്തനങ്ങളുടെ പേരില്‍ 1979ല്‍ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം നല്‍കപ്പെട്ടു. ജന്മംകൊണ്ട് അല്‍ബേനിയനും, പൗരത്വം കൊണ്ട് ഇന്ത്യനും, ജീവിതംകൊണ്ട് കത്തോലിക്കസന്യാസിനിയുമാണ് താനെന്ന് മദര്‍ തെരേസ പറയുമായിരുന്നു. 

മദര്‍ തെരേസയുടെ കീഴില്‍ വളര്‍ന്ന മിഷണറീസ് ഓഫ് ചാരിറ്റി ഇതര രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിച്ചു. ഇപ്പോള്‍ 133 രാജ്യങ്ങളിലായി ഏതാണ്ട് 4,500 ഓളം സന്യാസിനിമാര്‍ ഈ സംഘടനയുടെ പേരില്‍ സന്നദ്ധപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നു. 45 വര്‍ഷത്തോളം ലോകത്തിലെ വിവിധയിടങ്ങളിലെ അശരണരരുടേയും, രോഗികളുടേയും, അനാഥരുടേയും ആശ്രയകേന്ദ്രമായിരുന്നു മദര്‍ തെരേസ. 1970 കളോടെ ലോകമെങ്ങും അറിയപ്പെടുന്ന സാമൂഹികപ്രവര്‍ത്തകയായി അവര്‍ മാറി. മരണ ശേഷം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ കൊല്‍ക്കത്തയിലെ വാഴ്ത്തപ്പെട്ട തെരേസ എന്ന പേരില്‍ അവരെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.

ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ധാരാളം ബഹുമതികള്‍ക്ക് മദര്‍ തെരേസ അര്‍ഹയായിട്ടുണ്ട്. അമേരിക്കയിലെ ജനങ്ങള്‍ ആരാധിക്കുന്ന ലോകത്തിലെ പത്തു വനിതകളുടെ പട്ടികയില്‍ മദര്‍ തെരേസ ഉള്‍പ്പെട്ടിട്ടുണ്ട്. നോബേല്‍ സമ്മാനത്തിന്റെ ഭാഗമായി ലഭിച്ച 192,000 ത്തോളം അമേരിക്കന്‍ ഡോളര്‍ ഇന്ത്യയിലെ അവശതയനുഭവിക്കുന്ന പാവങ്ങളുടെ ക്ഷേമത്തിനായി അവര്‍ ചിലവഴിച്ചു. ( ഇത്രയും കോടി രൂപ ചെലവഴിച്ചിട്ടും എന്തകൊണ്ട് കൊല്‍ക്കത്തയിലെ പാവങ്ങളാരും രക്ഷപെട്ടില്ലെന്ന വിമര്‍ശനവും ഇവരുടെ പേരിലുണ്ട്) മാര്‍പ്പാപ്പ നല്‍കുന്ന പുരസ്‌കാരം, ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ മാഗ്‌സസെ പുരസ്‌കാരം എന്നിവയും അവരുടെ സേവനത്തിനുള്ള ബഹുമതിയായി നല്‍കിയിട്ടുണ്ട്.  ഇതുകൂടാതെ ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ചാരിറ്റി സംഘടനകളുടെ വിവിധ പുരസ്‌കാരങ്ങളും മദര്‍ തെരേസക്ക് ലഭിച്ചിട്ടുണ്ട്. 1962 ല്‍ ഇന്ത്യ പത്മശ്രീ നല്‍കി ആദരിച്ചു. 1972 ല്‍ ഭാരതരത്‌ന പുരസ്‌കാരവും നല്‍കി രാജ്യം മദര്‍ തെരേസയേ ആദരിച്ചു. ആദ്യമായാണ് ഇന്ത്യക്കു പുറത്ത് ജനിച്ച ഒരു വ്യക്തിയ്ക്ക് ഭാരതരത്‌ന പുരസ്‌കാരം  നല്‍കുന്നത്. 2010 ല്‍ മദര്‍ തെരേസയുടെ രൂപം ആലേഖനം 5 രൂപ നാണയം ഗവണ്‍മെന്റ് പുറത്തിറക്കി. ഇന്ത്യന്‍ തപാല്‍സ്റ്റാമ്പിലും മദര്‍ ഇടം നേടിയിട്ടുണ്ട്...മദര്‍ തെരേസക്ക് ബംഗാളി, സെര്‍ബോക്രൊയേഷ്യന്‍, അല്‍ബേനിയന്‍, ഇംഗ്ലീഷ്, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു.1997 സെപ്തംബര്‍ 5 ന് 87ാമത്തെ വയസ്സില്‍ കല്‍ക്കത്തയില്‍ വച്ച് മദര്‍ തെരേസ അന്തരിച്ചു.


No comments: