മഹിതം
ഓണം വന്നപ്പോള്‍ എന്തുകൊണ്ടായിരിക്കും കവി പ്രയാസപ്പെടുന്നത്?
മലയാളിയുടെ നന്മയുടെയും സാഹോദര്യത്തിന്റേയും വിളവെടുപ്പിന്റേയും ആഘോഷമായിട്ടാണ് ഓണത്തെ വിശേഷിപ്പിക്കുന്നത.് സ്വന്തമായി കൃഷി ചെയ്ത ധാന്യങ്ങള്‍ വിളവെടുത്തും, നൂല്‍ നൂറ്റ് ഓണക്കോടിയുടുത്തും, മുറ്റത്തെ ചെടിയിലെ പൂവിനാല്‍ പൂക്കളം തീര്‍ത്തും, ഓണം ആഘോഷിച്ചിരുന്ന മലയാളി ഇന്ന് ആഹാര സാധനങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളെ ആണ് ആശ്രയിക്കുന്നത്. സ്വന്തമായി കൃഷി ഇല്ലാതായി, കൃഷിയിടങ്ങള്‍ ഇല്ലാതായി, നമ്മുടെ സംസ്‌കൃതിയുടെ ഭാഗമായ നൂല്‍ നൂറ്റ് ഉണ്ടാക്കിയിരുന്ന വസ്ത്രങ്ങളുടെ സ്ഥാനത്ത് വമ്പന്‍ കമ്പനികളുടെ തുണിത്തരങ്ങളായി. അത്തപ്പൂക്കളങ്ങള്‍ക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വിലകൂടിയ പൂക്കള്‍, എന്തിന് ഓണം പോലും ശരിയായ അര്‍ത്ഥത്തിനപ്പുറം വെറും ആഘോഷമായി മാറി. ഇതൊക്കെ കൊണ്ടാണ് കവി ഓണം വന്നപ്പോള്‍ പ്രയാസപ്പെട്ടത്. പക്ഷെ ഈ പ്രയാസപ്പെടലുകള്‍ ഒരു പരിധിവരെ അമിതമായ പഴയകാല സ്‌നേഹം കൊണ്ടു മാത്രമാണെന്നുകൂടി നാം കാണേണ്ടതുണ്ട്.
പത്തായം
പാഠഭാഗത്തിന്റെ ആശയം
ശ്രീ മുരളീധരന്‍ തഴക്കരയുടെ വളരെ മനോഹരമായ ലേഖനമാണ് പത്തായം. പഴയ കാലത്തെ കാര്‍ഷിക കുടുംബങ്ങളില്‍ ഒരു പ്രധാന വീട്ടുപകരണമായിരുന്നു പത്തായം. വിളവെടുപ്പിനുശേഷം അടുത്ത കൃഷി കാലം വരെ ധാന്യങ്ങള്‍ സൂക്ഷിക്കുന്ന് സംഭരണി ആയിരുന്നു പത്തായം. എന്നാല്‍ കൃഷി കുറഞ്ഞതോടെ പത്തായങ്ങളുടെ തടി നാം മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുതുടങ്ങുകയും പത്തായങ്ങള്‍ അപ്രത്യക്ഷമാകാനും തുടങ്ങി. കൂടാതെ ഇന്ന് അരിയും മറ്റു ധാന്യങ്ങളും നാം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതുകൊണ്ട് നമുക്ക് പത്തായങ്ങളുടെ ആവശ്യവും ഇല്ലാതായി എങ്കിലും പഴയകാല കാര്‍ഷിക സംസ്‌കൃതിയുടെ തിരുശേഷിപ്പായി ചില വീടുകളിലെങ്കിലും ശൂന്യമായ പത്തായങ്ങള്‍ കാണാമെന്ന് ഗദ്ഗദപ്പെടുകയാണ് പത്തായം എന്ന പാഠത്തിലൂടെ ലേഖകന്‍.
കണ്ടെത്താം പേജ് 41
പത്തായം എന്ന ലേഖനം എഴുതിയത് ആര് ?
മുരളീധരന്‍ തഴക്കര
നമ്മുടെ പൂര്‍വികര്‍ പത്തായം ഉപയോഗിച്ചിരുന്നത് എന്തിനൊക്കെ വേണ്ടിയായിരുന്നു?
ധാന്യങ്ങള്‍, പ്രത്യേകിച്ച് നെല്ലും വിത്തും സംഭരിച്ച് സൂക്ഷിക്കുവാനാണ് പത്തായങ്ങള്‍ ഉപയോഗിച്ചിരുന്നത്. മാത്രമല്ല, സമ്പാദ്യങ്ങളും മറ്റ് വിലപിടുപ്പള്ളവയും കിഴികെട്ടിയും കുടുക്കയിലാക്കിയും സൂക്ഷിക്കാന്‍ പത്തായം ഉപയോഗിച്ചിരുന്നു.
ഇന്നത്തെക്കാലത്ത് നമ്മുടെ വീടുകളില്‍ പത്തായത്തിന്റെ അവസ്ഥ എന്താണ്?
ഇന്നത്തെക്കാലത്ത് പത്തായങ്ങള്‍ ഉപയോഗമില്ലാത്ത ഒന്നായി മറിക്കഴിഞ്ഞു. പല പത്തായങ്ങളും പാറ്റയുടേയും എലിയുടേയും സങ്കേതമായിത്തീര്‍ന്നു. കൂടാതെ പത്തായങ്ങള്‍ പൊളിച്ച്, അതിന്റെ തടി മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതുകൊണ്ടും പത്തായങ്ങള്‍ നമുക്ക്് അന്യമായിത്തീര്‍ന്നിരിക്കുന്നു.
പത്തായങ്ങള്‍ക്ക് ഇങ്ങനെ ഒരു അവസ്ഥ വരാന്‍ കാരണമെന്ത്?
നമ്മുടെ നാട്ടില്‍ കൃഷി കുറഞ്ഞു. കൃഷിക്ക് ചിലവാക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഹരിയാന, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും അരി ചെറിയ പാക്കറ്റുകളില്‍ ലഭിച്ചു തുട
ങ്ങിയതോടെ ധാരാളമായി അരി സൂക്ഷിക്കേണ്ടതില്ലാതായി. പണവും മറ്റും സൂക്ഷിക്കാന്‍ മറ്റു ഉപകരണങ്ങളുടെ വരവും ഇതിനൊരു കാരണമായി.
ഇന്ന് നമുക്ക് പത്തായങ്ങളെന്തിന് എന്ന് ലേഖകന്‍ ചോദിക്കാന്‍ കാരണമെന്ത്?
ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെ മിക്കവാറും സാധനങ്ങള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ് വാങ്ങി ഉപയോഗിക്കുന്നത്. അതു കൊണ്ട് തന്നെ നെല്ലോ ഭക്ഷണ സാധനങ്ങളോ സൂക്ഷിക്കുന്ന പത്തായത്തിന്റെ ആവശ്യം ഇല്ലാതായി. മാത്രമല്ല പത്തായം പോലെ ഉപയോഗമില്ലാത്ത വലിയ ഒരു വീട്ടുപകരണം ഇന്ന് വീടുകളില്‍ അനാവശ്യമായി സ്ഥലം നഷ്ടപ്പെടുത്തുകയും ചെയ്യും. നമുക്ക് പത്തായങ്ങള്‍ എന്തിന് എന്ന് ലേഖകന്‍ ചോദിക്കാന്‍ കാരണവും ഇതൊക്കെ തന്നെയാണ്.
പറഞ്ഞു പതിഞ്ഞ ചൊല്ല് നമുക്ക് തിരുത്താം എന്ന് ലേഖകന്‍ പറയുന്നത് എന്തുകൊണ്ടാണ് ?
പത്തായം പെറുന്നില്ല. ചക്കി കുത്തുന്നില്ല. അമ്മ വയ്ക്കുന്നതും നമ്മള്‍ കഴിക്കുന്നതും അന്യ സംസ്ഥാനങ്ങളില്‍ കൃഷിചെയ്യുന്ന അരിയാണ്. അതുകൊണ്ടാണ്, പറഞ്ഞു പതിഞ്ഞ ചൊല്ല് തിരുത്താം എന്ന് ലേഖകന്‍ പറയുന്നത് .
സുഖിമാന്മാരായി, അധ്വാനിക്കാതെ ജീവിക്കുന്നവരെ സൂചിപ്പിക്കാന്‍ പറയുന്ന ചൊല്ല് ഏത് ?
'പത്തായം പെറും ചക്കി കുത്തും അമ്മ വയ്ക്കും ഉണ്ണി ഉണ്ണും.
പൂര്‍വികര്‍ അവരുടെ സമ്പാദ്യം എവിടെയായിരുന്നു സൂക്ഷിച്ചത്?
പത്തായങ്ങളില്‍
പത്തായങ്ങളില്‍ എന്തൊക്കെയാണ് സൂക്ഷിച്ചിരുന്നത് ?
നെല്ലും വിത്തും മറ്റ് വിലപിടിപ്പുള്ള സമ്പാദ്യങ്ങളും .
'ഇരുമുറി പത്തായത്തില്‍ ഒരു മുറി വിത്തിന് ' ഈ ചൊല്ല് അര്‍ഥമാക്കുന്നത് ?
അടുത്ത കൃഷിക്കാലത്തേക്കു വേണ്ടിയുള്ള വിത്ത് സൂക്ഷിക്കാന്‍ പത്തായത്തിന്റെ ഒരുഭാഗം ഉപയോഗിച്ചിരുന്നു. ഇത് അക്കാലത്തെ കൃഷിയുടെ പ്രാധാന്യം സൂചിപ്പിക്കുന്നു.
വലിയ പത്തായങ്ങളും പത്തായപുരകളും എന്തിന്റെ പ്രതീകങ്ങളായിരുന്നു?
പഴയകാലത്തിന്റേയും കൃഷിയുടേയും പ്രതീകമായിരുന്നു.
പത്തായം പണിയുന്നതിന് സാധാരണയായി ഉപയോഗിച്ചിരുന്ന തടി ഏത് ?
പ്ലാവിന്റെ തടി .
ഇന്ന് നമുക്ക് വേണ്ട അരി എവിടെ നിന്നാണ് ലഭിക്കുന്നത്?
അന്യസംസ്ഥാനങ്ങളില്‍ നിന്ന്.
പത്തായം പാറ്റയുടെയും എലിയുടെയും സങ്കേതങ്ങളായി മാറാന്‍ കാരണമെന്ത്?
നിരന്തര ഉപയോഗമില്ലാത്തതിനാല്‍
പത്തായം പണിയിപ്പിക്കുവാന്‍ ഇന്നാരും തയ്യാറാവാത്ത തിന്റെ കാരണമെന്ത്?
ആവശ്യകത ഇല്ലാത്തതിനാല്‍.
പത്തായങ്ങളുടെ ആവശ്യകത ഇല്ലാതായത് എങ്ങനെ?
കൃഷി ഇല്ലാതായതോടെ വിളകളും വിത്തും സംഭരിച്ചു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും പത്തായങ്ങളുടെ ആവശ്യവും ഇല്ലാതായി.
അര്‍ഥം കണ്ടെത്താം
മഹിതം - മഹത്തായത്
സാര്‍വത്രികം - സര്‍വ്വസാധാരണമായ
മൃഷ്ടാന്നം - വയറു നിറയെ ഉള്ള ഭക്ഷണം
പൂര്‍വികര്‍ - പണ്ടുള്ളവര്‍
ഭദ്രം - കരുതല്‍, ഉറപ്പ്്, സുരക്ഷിതം
സങ്കേതം - രക്ഷാ സ്ഥലം
ഗതകാലം - കഴിഞ്ഞ കാലം, പൂര്‍വ്വ കാലം
പ്രതീകം - സൂചകം
ചാതുര്യം - സാമര്‍ത്ഥ്യം
ആവശ്യകത - വേണമെന്ന സ്ഥിതി
ശൂന്യം - ഒഴിഞ്ഞ
സജീവം - ഓജസ്സുള്ള
സംസ്‌കൃതി - സംസ്‌കാരം
ശേഷിപ്പ് - ശിഷ്ടം
നാമാവശേഷമാവുക - ഇല്ലാതാവുക
സുലഭം - ധാരാളം ലഭിക്കുന്നത്.
ദുര്‍ലഭം - ലഭിക്കാന്‍ പ്രയാസമുള്ളത്.
ദൃഷ്ടന്തം - ഉദാഹരണം
നിര്‍ജ്ജീവം - ജീവനില്ലാത്തത്.
ആവശ്യകത - വേണമെന്ന അവസ്ഥ
അനാവശ്യം - ആവശ്യമില്ലാത്തത്.
ഭദ്രം - സുരക്ഷിതം
സാര്‍വത്രികം - സര്‍വസാധാരണം
സംസ്‌കൃതി - സംസ്‌കാരം
വിവപരീതപദം
പ്രാധാന്യം X അപ്രാധാന്യം
ആവശ്യം X അനാവശ്യം
പുതിയ പദങ്ങള്‍ ഉപയോഗിച്ച് വാചകങ്ങള്‍ നിര്‍മ്മിക്കാം
സജീവം : പോലീസ് നിരീക്ഷണം ഇല്ലാതായതോടെ മോഷ്ടാക്കള്‍ സജീവമായി.
സാര്‍വത്രികം : ആശയവിനിമയത്തിനുള്ള ഏറ്റവും സാര്‍വത്രികമായ മാര്‍ഗമാണ് സംസാരം
നാമാവശേഷം : മലവെള്ളപ്പാച്ചിലില്‍ ഒരു ഗ്രാമം തന്നെ നാമാവശേഷമായി
ആവശ്യകത : കൊറോണയെ തടയാന്‍ മാസ്‌ക്ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആരോഗ്യ പ്രവര്‍ത്തകര്‍ സംസാരിച്ചു.
തിരുശേഷിപ്പ് : മണ്‍ മറഞ്ഞുപോയ കാലത്തിന്റെ തിരുശേഷിപ്പുകളായി ചില ആചാരങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു.
അന്വേഷിച്ചറിയാം പേജ് 42
പഴയകാല വീട്ടുപകരണങ്ങള്‍
തൂമ്പ, കലപ്പ, അരിവാള്‍ (കൊങ്കി) പത്തായം, നുകം, മുറം, ഉറി, വല്ലം, പനമ്പ്, പറ, തേക്കുകൊട്ട, ഉരല്‍, ഉലക്ക, തവി, കിണ്ടി, ചിരവ, അടുപ്പ്, തടുക്ക്,
പത്തായം - ധാന്യങ്ങളും സമ്പത്തും സൂക്ഷിച്ചു വയ്ക്കുന്നതിനുള്ള മരപ്പെട്ടി
കലപ്പ - നിലം ഉഴുത് മറിക്കുന്നതിന് ഉ്പയോഗിക്കുന്നു.
നുകം - കാളയുടെ കഴുത്തില്‍ വെച്ചുകെട്ടി കലപ്പയുമായി ബന്ധിപ്പിക്കുന്നതിനുള്ള ഉപകരണം.
തൂമ്പ - കിളയ്ക്കുന്നതിനും ചാലെടുക്കുന്നതിനും
അരിവാള്‍ - നെല്ല് കൊയ്‌തെടുക്കുന്നതിന്
മുറം - നെല്ലും പതിരും വേര്‍തിരിക്കുന്നതിന്
വല്ലം - കച്ചിയും പുല്ലും ശേഖരിക്കുന്നതിന് .
പരമ്പ് , പനമ്പ് - നെല്ലും ധാന്യങ്ങളും ഉണക്കുന്നതിനുള്ള പായ
പറ. ഇടങ്ങഴി, നാഴി - ധാന്യങ്ങള്‍ അളക്കുന്നതിന്
തേക്കുകൊട്ട - വെള്ളം തേകുന്നതിനുള്ള ഉപകരണം
കൃഷി ചൊല്ലുകളും ആശയങ്ങളും
പത്തായം പെറും ചക്കികുത്തും അമ്മ വയ്ക്കും ഉണ്ണിഉണ്ണും ഇതുപോലെ കൃഷിയുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകള്‍ ശേഖരിക്കുക.
വിത്തു ഗുണം പത്തു ഗുണം
'നല്ല വിത്തിനാണ് നല്ല വിളവ് ലഭിക്കുന്നത്.
ഞാറ്റില്‍ പിഴച്ചാല്‍ ചോറ്റില്‍ പിഴയ്ക്കും
നല്ല അടിത്തറ ഉണ്ടെങ്കില്‍ മാത്രമേ മികച്ച ഫലം ലഭിക്കികയുള്ളൂ.
കതിരില്‍ വളം വെയ്ക്കരുത്
വളര്‍ച്ച എത്തിയതിനു ശേഷം വളം ചെയ്തതു കൊണ്ടു യാതാരു പ്രയോജനവുമില്ല.
അഴകുള്ള ചക്കയില്‍ ചുളയില്ല
പുറമെ കാണുന്ന ഭംഗിയില്‍ കാര്യമില്ല.
സമ്പത്തു കാലത്തു തൈ പത്തു വെച്ചാല്‍ ആപത്തു കാലത്തു കാ പത്തു തിന്നാം
നാളത്തേക്കു വേണ്ടി നാം ഇന്നേ മുന്നൊരുക്കം നടത്തേണ്ടതുണ്ട്.
കള പറിച്ചാല്‍ കളം നിറയും
യഥാസമയം കള പറിച്ചു കളഞ്ഞാല്‍ ധാരാളം വിളവുണ്ടാകും.
വളമേറിയാല്‍ കൂമ്പ് അടയ്ക്കും
അമിതമായാല്‍ എന്തും ദോഷമായി വരും
വിത്താഴം ചെന്നാല്‍ പത്തായം നിറയും
വിത്ത് നല്ലതുപോലെ നട്ടാല്‍ നല്ല വിളവു ലഭിക്കുമെന്നാണ് ഈ പഴഞ്ചൊല്ലിന്റെ ആശയം.
നിലമറിഞ്ഞ് വിത്ത് വിതയ്ക്കണം
മണ്ണിന്റെ സ്വഭാവമറിഞ്ഞുവേണം വിത്തു വിതയ്ക്കാന്‍
ഉടമയുടെ ദ്യഷ്ടി ഒന്നാന്തരം വളം
ഉടമസ്ഥന്റെ മേല്‍നോട്ടം പോലെ കൃഷി അഭിവൃദ്ധിപ്പെടാന്‍ മറ്റൊരു വളമില്ല
അത്തത്തിന് വിതച്ചാല്‍ പത്തായം പത്തു വേണം
അത്തത്തിനു വിതച്ചാല്‍ നെല്ല് സമ്യദ്ധമായി ഉണ്ടാകും
തൊട്ടാല്‍ കുലയില്ല
രണ്ടു വാഴകളുടെ ഇലകള്‍ തമ്മില്‍ തൊടത്തക്ക രീതിയില്‍ വാഴ നടരുത്. അങ്ങനെ നട്ടാല്‍ കുലകള്‍ വലുതാകില്ല
ഉഴുതുണ്ണുന്നവനെ തൊഴുതുണ്ണണം
കൃഷിക്കാരന്റെ മഹത്വം സൂചിപ്പിക്കുന്നു
കുംഭത്തില്‍ നട്ടാല്‍ കുടത്തോളം മീനത്തിലായാല്‍ മീന്‍ കണ്ണോളം
കുംഭമാസത്തിലാണ് ചേന നടേണ്ടത് എന്ന ധ്വനി
വിത്തുകുത്തി ഉണ്ണരുത്
മൂലധനം എടുത്ത് ചിലവഴിക്കരുത്
പത്തായത്തെ പട്ടിണി കിടത്തരുത്
പത്തായത്തില്‍ നെല്ല് ഒരിക്കലും ഒഴിയാതെ സൂക്ഷിക്കണം. അത്യാവശ്യത്തിനുള്ളത് കരുതിയിട്ടേ ചിലവാക്കാവു
മരമറിഞ്ഞ് കൊടിയിടണം
ആളെ അറിഞ്ഞ് പെരുമാറണം
പൂയത്തിനു മഴ പെയ്താല്‍ പുല്ലും നെല്ല്
പൂയം ഞാറ്റവേലയിലെ മഴ കൃഷിക്കു നന്ന് .
കണ്ടം വിറ്റും കാളയെ വാങ്ങണോ ?
അപ്രധാനമായവയ്ക്ക വേണ്ടി പ്രധാനപ്പെട്ടത് നശിപ്പിക്കരുത്.
ഞാറ്റില്‍ പിഴച്ചാല്‍ ചോറ്റില്‍ പിഴയ്ക്കും
നല്ലതു തിരഞ്ഞെടുത്തില്ലെങ്കില്‍ ഫലം വിപരിതമായിരിക്കും
മുളയിലറിയാം വിള
ഒരു വിത്ത് മുളച്ചുവരുമ്പോള്‍ തന്നെ അതില്‍ നിന്നും കിട്ടുന്ന വിളവിനെ കുറിച്ച് മനസിലാക്കാം
കതിരില്‍ വളം വയ്ക്കരുത്
തുടക്കം മുതലേ ആവശ്യമായ പരിചരണം നല്കണം അവസാനം പരിശ്രമിച്ചിട്ട് കാര്യമില്ല.
കൃഷിക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളെയും അവയുടെ ഉപയോഗവും പട്ടികപ്പെടുത്താം പണ്ടുകാലത്ത് കൃഷിക്ക് വേണ്ടി ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍ക്ക് പകരം ഇന്ന് മിക്കതും
യന്ത്രങ്ങളായി മാറിയിരിക്കുന്നു.അവ ഏതൊക്കെയെന്നും അവയുടെ ഉപയോഗം എന്താണെന്നും പട്ടികയില്‍ എഴുതൂ.
പഴയതിനുപകരമുള്ള പുതിയകാല ഉപകരണങ്ങള്‍
കലപ്പ - ട്രാക്ടര്‍ - നിലം ഉഴുന്നത്
അരിവാള്‍ - കൊയ്ത്ത് മെഷ്യന്‍ - കൊയ്ത്ത് ഉപകരണം
- കുബാട്ടോ, കുക്‌ജേ - ഞാറ് നടീല്‍ ഉപകരണം
- ഹോര്‍ഡ് ഓണ്‍, ഫ്‌ളോത്രൂ - മെതി ഉപകരണങ്ങള്‍
തേവുകൊട്ട/
തേക്കുകൊട്ട - പമ്പ് സെറ്റ് - ജലസേചന ഉപകരണം
ഉരല്‍, ഉലക്ക - മിക്‌സി - ധാന്യങ്ങള്‍ പൊടിക്കാന്‍
അരകല്ല് - മിക്‌സി - അരയ്ക്കാന്‍
ആട്ടുകല്ല് - ഗ്രൈന്റര്‍ - ആട്ടാന്‍
പിക്കാസ്, തൂമ്പ- മണ്ണുമാന്തി യന്ത്രം - മലകള്‍ ഇടിച്ചു നിരത്താന്‍
വെള്ളിക്കോല്‍ - ഇലക്ട്രോണിക് ത്രാസ്സ് - തൂക്കം അളക്കാന്‍
കണ്ടു മുട്ടിയാല്ൃ- സംഭാഷണം തയ്യാറാക്കാം
പണ്ടുകാലത്ത് നിലമുഴുതിരുന്ന കലപ്പയും വെള്ളം കോരിയിരുന്ന തേക്കുകൊട്ടയും കുറേകാലങ്ങള്‍ക്കു ശേഷം കണ്ടുമുട്ടി. അവര്‍ എന്തൊക്കെ കാര്യങ്ങളാവും സംസാരിച്ചിട്ടുണ്ടാവുക.
കലപ്പയും തേക്കുകൊട്ടയും തമ്മിലുള്ള സംഭാഷണം എഴുതി നോക്കൂ..
കലപ്പ: അനിയാ നീ ഇവിടെ വന്നിട്ട് എത്ര നാളായി...?
തേവുകൊട്ട: പത്തിരുപത് വര്‍ഷമായെന്ന് തോന്നുന്നു ചേട്ടാ... പമ്പ് സെറ്റിന്റെ വരവോടെ നമ്മളെയൊന്നും ആര്‍ക്കും വേണ്ടാതായി. പുതിയ നോട്ടക്കാരന്‍ വന്നപ്പോഴാണ് ഇങ്ങോട്ട് മാറ്റിയത്.
കലപ്പ: ശരിക്കും നിന്റെ പേരെന്താ തേക്ക്‌ക്കൊട്ട എന്നൊ തേവുകൊട്ട എന്നൊ ?
തേവുകൊട്ട: രണ്ടും ശരിയാണ് ചേട്ടാ ഓരോ സ്ഥലത്ത് ഓരോരോ പേര്. ആട്ടേ....ചേട്ടന്‍ ഇവിടെ വന്നിട്ട് എത്രനാളായി.......?
്്്്കലപ്പ: ഏതാണ്ട് അനിയന്‍ വന്ന സമയത്തുതന്നെയാണ് എന്റെ വരവും. ഈ ട്രാക്ടര്‍ എന്നൊരു കുന്ത്രാപ്പി വന്നപ്പോള്‍ നമ്മളെ എടുത്തൊരേറെറിഞ്ഞതല്ലെ.....പിന്നെ ഈ പുരാവസ്തു ഓഫീസില്‍ ജോലി ചെയ്യണമെന്ന് താല്പര്യമുള്ള രണ്ടുമൂന്നു പേരുവന്നു. അവര് പേരൊക്കെ എഴുതി ഒട്ടിച്ച് ഇവിടാക്കി.
തേവുകൊട്ട: ചേട്ടാ ആ നോട്ടക്കാരന്‍ വരുന്നുണ്ട്, മിണ്ടാതെ ഇരുന്നോ അല്ലെങ്കില്‍ ഇവിടുന്ന് മാറ്റി എങ്ങോട്ടെങ്കിലും കൊണ്ടുവയ്ക്കും.
കലപ്പ: ശരിയാ ശരിയാ......അപ്പം .....ചിലകാര്യങ്ങള്‍ പറയാനുണ്ട്. അത് പിന്നെപ്പറയാം.
അന്വേഷിച്ചറിയാം
ആന്ധ്രയില്‍ നിന്നും പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമാണ് നമുക്കാവശ്യമായ അരി വരുന്നതെന്നു വായിച്ചറിഞ്ഞല്ലോ? ഇതുപോലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് എന്തൊക്കെ നിത്യോപയോഗ സാധനങ്ങളാണ് വരുന്നത്? എഴുതി നോക്കൂ.
ഉപ്പ് : ഗുജറാത്ത,് ഒറീസ
പഞ്ചസാര : ഉത്തര്‍പ്രദേശ്
ഉരുളക്കിഴങ്ങ് : പഞ്ചാബ,് ഉത്തര്‍പ്രദേശ്
സവാള, കടുക് : മധ്യപ്രദേശ് രാജസ്ഥാന്‍
അരി : ആന്ധ്ര പ്രദേശ്, തെലുങ്കാന, പഞ്ചാബ്, ഹരിയാന
മുട്ട, ഇറച്ചിക്കോഴി, പച്ചക്കറികള്‍ : തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്,
വറ്റല്‍മുളക് : ആന്ധ്രപ്രദേശ്, ഗുണ്ടൂര്‍
പഴവര്‍ഗങ്ങള്‍ : തമിഴ്‌നാട്, കര്‍ണാടക, കാശ്മീര്‍
ആത്മകഥ തയ്യാറാക്കാം
നെല്‍ച്ചെടിയുടെ ആത്മകഥ നിങ്ങള്‍ കേട്ടല്ലോ..അതേ രീതിയില്‍ 'പത്തായം' എന്ന പാഠഭാഗത്തെ ആശയവുമായി ബന്ധപ്പെടുത്തി പത്തായതിന്റെ ആത്മകഥ തയ്യാറാക്കാന്‍ ശ്രമിച്ചു നോക്കൂ...
ആത്മകഥ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
തലക്കെട്ട് ഉണ്ടായിരിക്കണം
സ്വന്തം അനുഭവങ്ങള്‍ പറയുന്ന രീതി വേണം
ജനനം മുതലുള്ള സംഭവങ്ങള്‍ ക്രമമായി പറയണം
ഞാന്‍, എന്റെ, എനിക്ക് തുടങ്ങിയ വാക്കുകള്‍ പ്രയോഗിക്കണം
തുടക്കവും ഒടുക്കവും വേണം
എന്റെ കഥ എന്റെ കൂട്ടുകാരുടേയും
ഇന്ന് നേരം വെളുത്തപ്പോള്‍ത്തന്നെ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. തട്ട് മുട്ട് സാധനങ്ങള്‍ വാങ്ങുന്ന മൊട്ടത്തലയന്‍ മുറ്റത്ത് കറങ്ങി നടക്കുന്നു. ആ നടപ്പ്് കണ്ടപ്പോഴേ തോന്നിയതാ എന്തോ ആപത്ത് വരാന്‍ പോകുന്നെന്ന്. ഏതായാലും കൊലച്ചതി ആയിപ്പോയി. അല്ലെങ്കില്‍ തന്നെ പറഞ്ഞിട്ടെന്തിനാ... ഒരുകാലത്ത് എത്ര നെല്ലും, പൊന്നും, പണവും സൂക്ഷിച്ചിരുന്നതാ.....കരിവീട്ടി നിറമുള്ള ആഞ്ഞിലി തടീം, നല്ല കാതലുള്ള പ്ലാവും ഒക്കെകൊണ്ടാ എന്നെ നിര്‍മ്മിച്ചിരിക്കുന്നത്. എന്നെ എല്ലാവരും പത്തായം എന്നാണ് വിളിക്കുന്നത്. വര്‍ഷങ്ങളെത്രയായി.... ഈ കിടപ്പ് തുടങ്ങിയിട്ട്? ഇട്ടുവയ്ക്കാന്‍ ഒരുമണി നെല്ലില്ല. കൃഷിയിറക്കാന്‍ സ്ഥലവും ഇല്ല. അതിലെങ്ങും ആര്‍ക്കും താല്പര്യവുമില്ല. അല്ലെങ്കില്‍ത്തന്നെ കര്‍ഷകനാണെന്ന് പറഞ്ഞാ ആരെങ്കിലും അംഗീകരിക്കുമൊ? പുശ്ചമല്ലേ......പുശ്ചം....പിന്നെ സ്വര്‍ണവും പണവും സൂക്ഷിക്കാന്‍ ലോക്കര്‍ ഉണ്ടെല്ലോ? എന്നെ തട്ടിയൂരി മറ്റെന്തോ വിലകൂടിയ ഫര്‍ണിച്ചറോ, പുരാവസ്തുവോ ഉണ്ടാക്കാനാണ് പോലും. പുതിയതായാലും പുരാവസ്തു എന്നു പറഞ്ഞു വിറ്റാല്‍ ആരെയും പറ്റിക്കാം. അല്ലെങ്കില്‍ എത്രയോ നൂറ്റാണ്ടുകളായി നെല്ലും മറ്റും സൂക്ഷിക്കാന്‍ മനുഷ്യരെ ഞാന്‍ സഹായിച്ചിരുന്നതാ...? മനുഷ്യര്‍ നന്ദിയില്ലാത്തവരായോ....?അതെന്തിനാ പറയുന്നത്....പ്രായമായാ അച്ഛ്‌നേം അമ്മേം വരെ അഗതിമന്ദിരത്തിലാക്കുന്നവരാ... ദേ വരുന്നു......തടിമാടന്‍മാരായ കുറേ എണ്ണം. ഇന്നെന്റെ കഥ കഴിഞ്ഞതു തന്നെ. ആയുസ്സൊണ്ടെങ്കില്‍ വല്ല കസേരയായോ മേശയായോ എവിടെങ്കിലും വച്ചു കാണാം. നിര്‍ത്തട്ടെ.....ശുഭം....
ജീവചരിത്രക്കുറിപ്പ് തയ്യാറാക്കാം
'പത്തായം' എന്ന പാഠഭാഗം എടുത്തിട്ടുള്ളത് മുരളീധരന്‍ തഴക്കരയുടെ ഓര്‍മയിലെ കൃഷിക്കാഴ്ചകള്‍ എന്ന കൃതിയില്‍ നിന്നാണ്. അദ്ദേഹത്തെക്കുറിച്ച് കുറച്ചു കാര്യങ്ങള്‍ നമ്മുടെ പാഠപുസ്തകത്തില്‍
കൂടുതല്‍ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി അദ്ദേഹത്തിന്റെ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കൂ..
മുരളീധരന്‍ തഴക്കര
1959 ആലപ്പുഴ ജില്ലയിലെ മാവേലിക്കരക്കടുത്ത് തഴക്കര എന്ന സ്ഥലത്ത് എം ഗോപിനാഥന്‍പിള്ളയുടെയും സരസ്വതിഅമ്മയുടെ മകനായി ജനിച്ചു. കേരള സര്‍വകലാശാലയില്‍ നിന്ന് കൃഷി ശാസ്ത്രത്തില്‍ ബിരുദം നേടിയിട്ടുണ്ട. 1992 ല്‍ കോഴിക്കോട് ആകാശവാണിയില്‍ ഫാം റിപ്പോര്‍ട്ടറായി ജോലിയില്‍ പ്രവേശിച്ചു. തിരുവനന്തപുരം ആകാശവാണിയിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആകാശവാണിയുടെ വയലും വീടും പരിപാടി കര്‍ഷകരിലേക്ക് അടുപ്പിക്കുന്നതിലും കൃഷിയിലെ പുതുപ്രവണതകള്‍ പരിചയപ്പെടുത്തുന്നതിനും പഴയ സമ്പ്രദായങ്ങളുടെ മഹിമ എടുത്തു കാണുന്നതിനും ഈ പരിപാടിയിലൂടെ അദ്ദേഹത്തിനു സാധിച്ചു. കൃഷിയിലെ നാട്ടറിവ,് പഴമൊഴി പെരുമ, സ്മൃതി ഗന്ധികള്‍ പൂക്കുമ്പോള്‍, വിളകള്‍ വന്ന വഴികള്‍ തുടങ്ങി നിരവധി പുസ്തകങ്ങള്‍ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. മികച്ച റേഡിയോ ഡോക്യുമെന്ററി ഉള്ള ദേശീയ അവാര്‍ഡ്, നാളികേര വികസന ബോര്‍ഡിന്റെ ദേശീയ അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, സംസ്ഥാന സര്‍ക്കാരിന്റെ ശ്രവ്യ മാധ്യമ പുരസ്‌കാരം, എന്നിവയടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
----------------------------------------------------------------
ഓമനയുടെ ഓണം
മഞ്ഞക്കോടിയുമായെന്നച്ഛന്‍
പൊന്നോണത്തിനു വരുമല്ലോ?
കരിമുകില്‍ മൂടിയ വിണ്ണില്‍ വെളിച്ചം
കാവടി തുള്ളിയണഞ്ഞല്ലോ.
മുറ്റം ചെത്തി വെടിപ്പാക്കേണം
പുത്തന്‍ പൂക്കളമെഴുതേണം
ഓണത്തപ്പനെ ഒന്ന് നക്കായ്
ചാണം മെഴുകിയിരുത്തണം
മഞ്ഞപ്പുടവയുടുക്കുമ്പോഴെന്‍
ഭംഗി പറഞ്ഞാല്‍ തീരില്ലാ.
തങ്കച്ചിറകു വിരുത്തിവരും ചെറു
തുമ്പിക്കിത്രയുമഴകില്ലാ,
മുത്തുക്കുട പൊന്നാണെന്നാലും
മുക്കുറ്റിക്കീ ഗമയില്ലാ
കോളാമ്പിപ്പൂ ചാര്‍ത്തിടുമോണ
കോടിയുമിതിനൊടു പറ്റില്ലാ
മടിയിലിരുത്തി, കുഞ്ഞിക്കൈകളി
ലുരുളയുരുട്ടിത്തരുമച്ഛന്‍
കായ വറുത്തതു ഭരണിയിലാക്കി-
കലവറയില്‍ വച്ചമ്മൂമ്മ
ഓണസ്സദ്യയതോര്‍ക്കുന്നേരം
നാവില്‍ കൊതിയുടെ പെരുവെള്ളം
മാമന്‍ കെട്ടിത്തരുമല്ലോ കിളി
മാവിന്‍ കൊമ്പില്‍ പൊന്നൂഞ്ഞാല്‍
പഠിച്ച പാട്ടുകളെല്ലാമപ്പോള്‍
പാടാനോര്‍മയില്‍ വെക്കണം.
തൊട്ടാവാടിത്താടിയില്‍ കിളിയാ
നട്ടുകളിച്ചു തകര്‍ക്കണം.
ശര്‍ക്കരമാവിന്‍ ചോട്ടിലൊരോമല്‍
പച്ചിലമെത്ത വിരിക്കണം
മെത്തയിലങ്ങനെ ചാഞ്ഞു കിടന്നൊരു
മുത്തശ്ശിക്കഥ കേള്‍ക്കണം,
കവിതയുടെ ആശയം
ഓണത്തെക്കുറിച്ച് ഓമനയെന്ന പെണ്‍കുട്ടിയുടെ ചിന്തകളും ആഗ്രഹങ്ങളുമാണ് എറ്റുമാനൂര്‍ സോമദാസിന്റെ ഓമനയുടെ ഓണം. ഓണത്തിന് മഞ്ഞയുടുപ്പുമായി അച്ഛന്‍ വരും ഇരുണ്ട് മൂടികിടക്കുന്ന ആകാശം തെളിയും ആ സന്തോഷമാണ് ഓമനയുടെ ഓണം. അപ്പോള്‍ മുറ്റം ചെത്തിയൊരുക്കി ചാണകം മെഴുകി പൂക്കളമിടണം. അതിന്റെ ഒത്തനടുക്കായി ഓണത്തപ്പനെ പ്രതിഷ്ഠിക്കണം. താന്‍ ഓണക്കോടി ഉടുക്കുമ്പോള്‍ തങ്കച്ചിറകുള്ള തുമ്പിക്കുപോലും ഇത്രയ്ക്ക് അഴകുണ്ടാകില്ലെന്നും പൊന്നിന്‍നിറമുള്ള മുക്കുറ്റിയും കോളാമ്പിപ്പൂവും തന്റെ അഴകിനൊപ്പം എത്തില്ലെന്നും അവള്‍ കരുതുന്നു. അച്ഛന്‍ മടിയിലിരുത്തി ഓണസദ്യ നല്‍കുന്നതും അമ്മൂമ്മ കായവറുത്ത് വയ്ക്കുന്നതും വിഭവസമൃദ്ധമായ ഓണസദ്യയെക്കുറിച്ചും മാവിന്‍ചില്ലയില്‍ മാമന്‍ കെട്ടിക്കൊടുക്കുന്ന ഊഞ്ഞാലും ഒണപ്പാട്ടുപാടി തൊട്ടാവാടിത്തൊടിയില്‍ കിളിത്തട്ട് കളിക്കുന്നതും മുത്തശ്ശിത്തഥ കേള്‍ക്കുന്നതുമെല്ലാം ഓമന ചിന്തിക്കുന്നതാണ് ഓമനയുടെ ഓണം എന്ന കവിതയുടെ ആശയം.
പുതിയ പദങ്ങള്‍
മുകില്‍ - മേഘം
കരിമുകില്‍ - കറുത്ത മേഘം
കാവടി - മയില്‍പ്പീലികൊണ്ടലങ്കരിച്ച ചുമലില്‍ വയ്ക്കാവുന്ന സാധനം
വിണ്ണ് - ആകാശം
തങ്കച്ചിറക് - സ്വര്‍ണ്ണച്ചിറക്്
വിരുത്തി - വിടര്‍ത്തി
വെടുപ്പാക്കുക - വൃത്തിയാക്കുക
പിരിച്ചെഴുതാം-മാതൃക പോലെ കവിതാഭാഗത്തുള്ള വാക്കുകള്‍ പിരിച്ചെഴുതാം
തുമ്പിക്കിത്രയുമഴകില്ല - തുമ്പിക്ക് + ഇത്രയും + അഴകില്ല
മഞ്ഞക്കോടിയുമായെന്നച്ഛന്‍ - മഞ്ഞക്കോടിയിയുമായ് + എന്‍ + അച്ഛന്‍
തുള്ളിയണഞ്ഞല്ലോ - തുള്ളി + അണഞ്ഞല്ലോ
മെഴുകിയിരുത്തേണം - മെഴുകി + ഇരുത്തേണം
മഞ്ഞപ്പുടവയുടുക്കുമ്പോള്‍ - മഞ്ഞ + പുടവ + ഉടുക്കുമ്പോള്‍
കുഞ്ഞിക്കൈകളിലുളള - കുഞ്ഞി + കൈകളില്‍ + ഉള്ള
ഓണസ്സദ്യയതോര്‍ക്കുന്നേരം - ഓണസ്സദ്യ + അത് + ഓര്‍ക്കും + നേരം
കണ്ടെത്താം
ഓണം വന്നാല്‍ എന്തൊക്കെ ചെയ്യുവാനാണ് ഓമന ഉദ്ദേശിക്കുന്നത്?
മുറ്റം വൃത്തിയാക്കണം. പുതിയ പൂക്കളമൊരുക്കണം. പൂക്കളത്തിനു നടുവിലായി ചാണകം മെഴുകി ഓണത്തപ്പനെ ഇരുത്തണം. ഓണത്തിന് ഇങ്ങനെയൊക്കെ ചെയ്യണമെന്നാണ് ഓമന ഉദ്ദേശിക്കുന്നത്.
ഓണക്കോടിയുടുത്താല്‍ താന്‍ എത്രത്തോളം ഭംഗിയുള്ളവളാകുമെന്നാണ് ഓമന കരുതുന്നത്?
മഞ്ഞനിറത്തിലുള്ള ഓണക്കോടിയുടുത്താല്‍ തനിക്ക് തങ്കച്ചിറകുവിരിച്ച് പറന്നു വരുന്ന ചെറുതുമ്പിയെക്കാളും ഭംഗിയുണ്ടാകുമെന്നും അത് പറഞ്ഞാല്‍ തീരില്ലെന്നുമാണ് ഓമന കരുതുന്നത്.
അച്ഛനും മാമനും ഓമനയോടുള്ള സ്‌നേഹം എങ്ങനെയെല്ലാമാണ് പ്രകടിപ്പിക്കുന്നത്?
ഓമനയെ മടിയിലിരുത്തി അവളുടെ കുഞ്ഞി ക്കൈകളില്‍ അച്ഛന്‍ ചോറുരുള വച്ചുകൊടുക്കും, മുറ്റത്തെ കിളിമാവിന്‍ കൊമ്പില്‍ മാമന്‍ അവള്‍ക്ക് ഊഞ്ഞാലിട്ടു കൊടുക്കും.
മുത്തശ്ശിയുടെ കഥ എങ്ങനെ കേള്‍ക്കണമെന്നാണ് ഓമന ആഗ്രഹിക്കുന്നത്?
ശര്‍ക്കരമാവിന്‍ചോട്ടില്‍ പച്ചിലകൊണ്ടുണ്ടാക്കിയ മെത്ത വിരിച്ചിട്ട് അതില്‍ ചാഞ്ഞ് കിടന്ന് മുത്തശ്ശിയുടെ കഥ കേള്‍ക്കണമെന്നാണ് ഓമന ആഗ്രഹിക്കുന്നത്.
പറയാം എഴുതാം
ഓണസദ്യയിലെ വിഭവങ്ങള്‍ കണ്ടെത്തി എഴുതുക.
പച്ചടി, കിച്ചടി, മാങ്ങാഅച്ചാര്‍, ഇഞ്ചി, നാരങ്ങ, ഓലന്‍, കാളന്‍, തീയല്‍, തോരന്‍, കൂട്ടുകറി, അവിയല്‍, എരിശ്ശേരി, ചോറ്, പരിപ്പ്, പപ്പടം, സാമ്പാര്‍, പുളിശ്ശേരി, മോര്, രസം, ശര്‍ക്കരവരട്ടി, കായവറുത്തത്, പഴം, പായസം, പ്രഥമന്‍.
പദങ്ങള്‍, പദങ്ങള്‍
ഓണം ചേര്‍ന്നുവരുന്ന പദങ്ങള്‍ കണ്ടെത്തി എഴുതാം.
ഓണസദ്യ, ഓണപ്പുടവ, ഓണപ്പൂവ്, ഓണപ്പൂക്കളം, ഓണപ്പൂക്കട, ഓണപ്പാട്ട്, ഓണക്കാലം, ഓണക്കളി, ഓണക്കാഴ്ച, ഓണത്തപ്പന്‍, ഓണത്തരചന്‍, ഓണവില്ല്, ഓണനാള്‍, ഓണത്തെയ്യം, ഓണക്കുമ്മാട്ടി, ഓണപ്പൊട്ടന്‍, ഓണേശ്വരന്‍, ഓണക്കുട, ഓണപ്പതിപ്പ്, ഓണനാട്, ഓണക്കമ്പം, ഓണക്കവിത, ഓണക്കുല, ഓണക്കുറി, ഓണക്കോപ്പ്, ഓണക്കോള്, ഓണക്കിഴിവ്, ഓണച്ചന്ത, ഓണച്ചന്തം, ഓണച്ചരക്ക്, ഓണച്ചൊല്ല്, ഓണത്തെരുവ്, ഓണത്തപ്പന്‍, ഓണസ്സദസ്സ്. ഓണത്താര്‍, ഓണത്തുനാട്, ഓണത്തുള്ളല്‍, ഓണത്തുമ്പി, ഓണപ്പക്കി, ഓണപ്പക്ഷി, ഓണപ്പന്ത്, ഓണപ്പട, ഓണപ്പടം, ഓണപ്പഴമ, ഓണപ്പരീക്ഷ, ഓണപ്പുട്ട്, ഓണപ്പായസം, ഓണപ്പുലരി, ഓണപ്പൊലിമ, ഓണവൃത്തം, ഓണളവ്, ഓണഗന്ധം, ഓണമന്നന്‍, ഓണമയക്കം, ഓണമുറ്റം, ഓണശ്ശീവേലി, ഓണക്കോടി, ഓണനിലാവ്, ഓണസ്സദ്യ, ഓണപ്പുടവ, ഓണപ്പാട്ട്, ഓണക്കളികള്‍, ഓണത്തല്ല്, ഓണപൂവ്, ഓണച്ചന്ത, ഓണം കേറാമൂല, ഓണത്തപ്പന്‍, ഓണപ്പൊട്ടന്‍, ഓണാഘോഷം, ഓണക്കഥ, ഓണസമ്മാനം, ഓണപ്പുലരി, ഓണരാവ്, ഓണക്കൈനീട്ടം, ഓണപ്പരിപാടി, ഓണാശംസ...
ഓണപ്പാട്ടുകള്‍
ഓണവുമായി ബന്ധപ്പെട്ട ധാരാളം പാട്ടുകളും കവിതകളും ഉണ്ടല്ലോ.. ഓണം വിഷയമായി വരുന്ന കവിതകളും, ഓണപ്പാട്ടുകളും കണ്ടെത്തി എന്റെ പുസ്തകത്തിലേക്ക്
എഴുതിയെടുക്കുക. പാടിപഠിക്കാന്‍ മറക്കരുത്.
പാടി രസിക്കാം
പഠിച്ച പാട്ടുകളെല്ലാമപ്പോള്‍
പാടാനോര്‍മയില്‍ വെക്കണം.
ഏതൊക്കെ ഓണപ്പാട്ടുകല്‍ നിങ്ങളുടെ ഓര്‍മ്മയിലുണ്ട്?
കൂടുതല്‍ പാട്ടുകള്‍ ശേഖരിച്ച് പാട്ടുപുസ്തകത്തില്‍ ചേര്‍ക്കാം.
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
കള്ളവുമില്ല ചതിയുമില്ല
എളേളാളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
------------------------------------------------------------------------
എത്തി പൊന്നോണം
ആവണി ഓണമണഞ്ഞല്ലോ
പൂവിളിയെങ്ങുമുണര്‍ന്നല്ലോ
പൊന്നിന്‍ചിങ്ങപ്പൂത്തേരില്‍
ഓണത്തപ്പനണഞ്ഞല്ലോ!
പൂത്തുമ്പികളുടെ തിറയാട്ടം
പൂത്തുമ്പികളുടെ ചാഞ്ചാട്ടം
എങ്ങും പുലികളിമേളാങ്കം
കുമ്മാട്ടികളുടെ വിളയാട്ടം
പുത്തനിലഞ്ഞിപ്പൂക്കളുമായ്
എത്തി പുത്തന്‍ പൊന്നോണം
ഏത്തക്കുലയും മത്തനുമായ്
എത്തി തിത്തൈ തിരുവോണം!
സിപ്പി പള്ളിപ്പുറം
-----------------------------------------------------------------------------
അരിമയിലോണപ്പാട്ടുകള്‍ പാടി
പെരുവഴി താണ്ടും കേവലരെപ്പൊഴു-
മരവയര്‍ പട്ടിണിപെട്ടവര്‍, കീറി
പഴകിയ കൂറ പുതച്ചവര്‍ ഞങ്ങള്‍;
നരയുടെ മഞ്ഞുകള്‍ ചിന്നിയ ഞങ്ങടെ
തലകളില്‍ മങ്ങിയൊതുങ്ങിയിരിപ്പൂ
നിരവധി പുരുഷായുസ്സിനപ്പുറ-
മാളിയൊരോണപ്പൊന്‍കിരണങ്ങള്‍
വൈലോപ്പിള്ളി (ഓണപ്പാട്ടുകാര്‍)
--------------------------------------------------------------------------------
ഓണപ്പൂക്കുട ചൂടിക്കൊണ്ടെ-
ന്നോണത്തപ്പനെഴുന്നള്ളുമ്പോള്‍
പൂവേപൊലി പൂവേപൊലി
പൂവേപൊലിപൂവേ.
പൊന്‍വെയിലും പൂനിലാവും
പൊന്നോണപ്പകലൊളിരാവൊളി
പൂവേപൊലി പൂവേ പൊലി പൂവേ
പൊലി പൂവേ
കുഞ്ഞുണ്ണി- ഒരു കൊച്ചുപൂക്കൂട
----------------------------------------------------------------------------------
നന്ദി തിരുവോണമേ നന്ദി,
നീ വന്നുവല്ലേ?
അടിമണ്ണിടിഞ്ഞു കടയിളകി
ചരിഞ്ഞൊരു കുനുന്തുമ്പയില്‍
ചെറുചിരി വിടര്‍ത്തി നീ വന്നുവല്ലേ?
നന്ദി തിരുവോണമേ നന്ദി.
എന്‍ എന്‍ കക്കാട് (നന്ദി തിരുവോണമേ നന്ദി
---------------------------------------------------------------------------------
ദൂരേ മലിനമാം വാനിന്‍ കടയ്‌ക്കൊരു
ചാരുശോണാഭ, അതോണമല്ലേ?
നേരിയ ദീപ്തിയിതൊട്ടാകെ മന്നിനെ-
കോരിത്തരിപ്പിച്ചു കൗതുകത്താല്‍
ഏറി ക്രമത്തിലടുത്തനാളിപ്രഭ
പാരിനെ മുക്കിടുമാഹ്ലാദത്തില്‍.
ആരോര്‍ത്തു, കാറിന്നടിയിലിസ്സുന്ദര-
ഹീരം വിളഞ്ഞുകിടന്ന കാര്യം ?
തോരാത്ത കണ്ണീരും കാലമേ നിയൊരു
വാരുറ്റ പുഞ്ചിരിപ്പൂണ്‍പായ് മാറ്റും.
ഇടശേരി - യുദ്ധ കാലത്തെ ഓണം
-----------------------------------------------------------------------------------------
ഓണമേ, നിനക്കൊരു പാട്ടു പാടാമോ വന്നെന്‍
പ്രാണനില്‍ക്കടന്നിരു, ന്നെന്റെ മണ്‍കുടില്‍ പൂകി
പോയ കാലത്തിന്റെ വെട്ടമിത്തിരി കിടപ്പുണ്ടു;
നീയതിലിരുന്നൊരു കൊച്ചുപല്ലവി പാടു !
കിഴക്കന്‍ മുടികള്‍തന്‍ മോഹനമാമാരോഹം,
മുഴങ്ങും തിരകള്‍തന്‍ ലോലമാമവരോഹം,
ഇടയ്ക്കു തന്നാത്മാവിന്‍ മുദ്രയാം വ്യക്തിത്വങ്ങള്‍
തുടിക്കും സ്ഫുരജ്ജീവസ്വരസങ്കലനവും
നിഴലിട്ടതാവണം നിന്‍ രാഗചിത്രം മേടും
പുഴയും കാടും വര്‍ണ്ണായീലനങ്ങളില്‍ വേണ്ടേ?
ജി ശങ്കരക്കുറുപ്പ് - ഒരു പാട്ടു പാടാമോ
-----------------------------------------------------------------------------------------------------
കുട്ടികളെത്തിയ കുറ്റിക്കാട്ടില്‍
പ്പൊട്ടിവിടര്‍ന്നു പൊന്നോണം.
നടുമുറ്റത്തുള്ളാണത്തപ്പ-
നട നേദിച്ചു മുത്തശ്ശി
മിഴിയിണ മാതാവേകിയ മഷികൊ-
ണ്ടെഴുതി, കറുകപ്പൂ ചൂടി
കാമിനി പെട്ടി തുറന്നിട്ടേകിയ
കോടിയലക്കിയ മുണ്ടോടെ,
വെളിയിലിറങ്ങി നടന്നേന്‍, പൊന്നിള-
വെയിലില്‍ പൂക്കും മനമോടേ
ആനന്ദിക്കുകയില്ലയിപ്പൊ-
ന്നോണക്കാലത്തെല്ലാരും?
ഇന്നാണല്ലോ പാതാളം വി-
ട്ടിങ്ങോട്ടെത്തുക മാവേലി
ആരും കരയരുതാരും കരയരു-
അദ്ദേഹത്തിന്റെ തിരുമുമ്പില്‍!
ഒളപ്പമണ്ണ - വിടരാത്ത ഓണപ്പൂക്കള്‍
--------------------------------------------------------------------------------------
ഓണവില്ലുകൊട്ടി നമ്മളെത്രവട്ടം പാടി
ഓര്‍മകളില്‍ വാഴുമൊരു മന്നവനെപ്പറ്റി
അസുരനെന്ന പേരുചൊല്ലിയാരു വിളിച്ചാലും
വസുധയുടെ മക്കളെയാ നൃപനൊരുപോല്‍ കണ്ടു.
ദേവകള്‍ തന്നല്പതയോ വാമനത്വമാര്‍ന്നു
ഭൂവില്‍വന്നാ മാനവനെ വെന്നു
ഒ എന്‍ വി - ഓണപ്പാട്ടുകള്‍
------------------------------------------------------------------
ഓണപ്പൂക്കള്‍ പറിച്ചില്ലേ, നീ
ഓണക്കോടിയുടുത്തില്ലേ?
പൊന്നും ചിങ്ങം വന്നിട്ടും
നീ മിന്നും മാലേം കെട്ടീലേ?
മണി മിറ്റത്താ മാവേലിക്കൊരു
മരതകപീഠം വെച്ചില്ലേ?
കാലം മുഴുവന്‍ പോയല്ലാ!
കാണാന്‍ കിട്ടാതായല്ലാ!
നാമല്ലാതിവിടില്ലല്ലോ!
നാണിച്ചിങ്ങനെ നിന്നാലാ
ചങ്ങമ്പുഴ - സ്പന്ദിക്കുന്ന അസ്ഥിമാടം
---------------------------------------------------------------------------------------
ചന്തത്തില്‍ മുറ്റം ചെത്തിപ്പറിച്ചീലാ
എന്തെന്റെ മാവേലീ ഓണം വന്നു?
ചന്തയ്ക്കുപോയിലാ നേന്ത്രക്കാ വാങ്ങിലാ
എന്തെന്റെ മാവേലീ ഓണം വന്നു?
പന്തുകളിച്ചീലാ പന്തലുമീട്ടിലാ
എന്തെന്റെ മാവേലീ ഓണം വന്നു?
അമ്മാവന്‍ വന്നീലാ സമ്മാനം തന്നീലാ
എന്തെന്റെ മാവേലീ ഓണം വന്നു?
അച്ഛനും വന്നീലാ ആടകള്‍ തന്നീലാ
എന്തെന്റെ മാവേലീ ഓണം വന്നു?
നെല്ലുപുഴുങ്ങിലാ തെല്ലുമുണങ്ങിലാ
എന്തെന്റെ മാവേലീ ഓണം വന്നു?
പിള്ളേരും വന്നിലാ പാഠം നിറുത്തീലാ
എന്തെന്റെ മാവേലി ഓണം വന്നു?
തട്ടാനും വന്നിലാ താലികള്‍ തീര്‍ത്തീലാ
കുഞ്ഞേലിപെണ്ണിന്റെ മുഞ്ഞി കറുക്കുന്നു
എന്തെന്റെ മാവേലീ ഓണം വന്നു?
നങ്ങേലിപെണ്ണിന്റെ അങ്ങേരും വന്നിലാ
എന്തെന്റെ മാവേലി ഓണം വന്നു
എന്തെന്റെ മാവേലീ ഓണം വന്നു
----------------------------------------------------------------------------------------
കളികണ്ടെത്താം പേജ് 45
തൊട്ടാവാടിത്തൊടിയില്‍ കിളിയാ-
ന്തട്ടു കളിച്ചു തകര്‍ക്കേണം
കിളിത്തട്ട് പഴയൊരു കളിയാണ്. ഇതുപോലെയുള്ള മറ്റേതെല്ലാം നാടന്‍ കളികള്‍ നിങ്ങള്‍ക്കറിയാം? എഴുതി നോക്കൂ. നമ്മുടെ നാട്ടിലെ പഴയകാല നാടന്‍ കളികളെക്കുറിച്ച് മുതിര്‍ന്നവരോട് ചോദിച്ചു മനസ്സിലാക്കി അവ പട്ടികപ്പെടുത്തുക.
കച്ചികളി / ഗോലികളി / ഗോട്ടികളി
ഒളിച്ചുകളി / സാറ്റ് കളി /
ഇട്ടൂലി / പാത്തൂലി / ചൂട് തണുപ്പ്, തലയില്‍ തൊടീല്‍, കുഴിപ്പന്തുകളി, പട്ടം പറത്തല്‍, അത്തള പിത്തള തവളാച്ചി, അമ്മാനം കളി, ഈര്‍ക്കില്‍ കളി, ഉറിയടി, ഓണത്തല്ല്, കക്ക്, വടംവലി, കസേര കളി, കള്ളനും പോലീസും, കണ്ണുകെട്ടിക്കളി, കിളിത്തട്ട്, കുടു കുടു, കുട്ടിയും കോലും, കബഡി, കുളം കര, കുഴിപ്പന്ത്, കൈകൊട്ടിക്കളി, കൊത്തങ്കല്ല്, കോല്‍ക്കളി, ചെമ്പഴുക്ക കളി, തലപ്പന്തുകളി, തായം
തീപ്പെട്ടിപ്പടം കളി, നാടന്‍ പന്തുകളി, പകിട കളി, പല്ലാങ്കുഴി, പുലിക്കളി, പൂരക്കളി, വള്ളംകളി, സുന്ദരിക്ക് പൊട്ടു കുത്ത്.
കിളിത്തട്ടുകളി കിളിത്തട്ടുകളിയെക്കുറിച്ച് ഒരു ലഘു വിവരണം തയ്യാറാക്കൂ..
കിളിത്തട്ട് കളി
നാട്ടിന്‍പുറങ്ങളില്‍ സാധാരണയായി കണ്ടു വന്നിരുന്ന ഒരു കളിയാണ് കിളിത്തട്ട് കളി. മണ്ണില്‍ ദീര്‍ഘ ചതുരാകൃതിയില്‍ 12 ഇഞ്ച് വീതിയില്‍ കിളിക്ക് കളിക്കാന്‍ തട്ട് വരയ്ക്കും. തട്ടിനെ നീളത്തില്‍ രണ്ട് തുല്യഭാഗങ്ങളാക്കും. കുറുകെയും അഞ്ചുതട്ടുകളായും ഭാഗിക്കുന്നു. രണ്ട് ടീമുകളാണ് ഈ കളിയില്‍ പങ്കെടുക്കുന്നത്. ഓരോ ടീമിലും അഞ്ചുപേര്‍ വീതമുണ്ടാകും. ഒരാള്‍ കിളിയായി തട്ടിനുള്ളില്‍ ഓടി നടക്കും. എതിര്‍സംഘത്തിലുള്ളവര്‍ തട്ടിനുള്ളില്‍ കടന്ന് കിളിയുടെ അടിയേല്‍ക്കാതെ തട്ടിന്റെ നീളത്തിലുള്ള ഒരു വശത്തുനിന്ന് മറുവശത്ത് എത്തണം അങ്ങനെ എത്തുന്ന ആളെ ഉപ്പ് എന്ന് വിളിക്കും. ഉപ്പ് അവിടെ നിന്ന് കിളിയുടെയും മറ്റ് കാവല്‍ക്കാരുടേയും അടികൊള്ളാതെ തട്ടിലേക്ക് കയറിയ ഭാഗത്ത് തിരികെയെത്തിയാല്‍ എതിര്‍കക്ഷികള്‍ വിജയിക്കും.
കഥപറയാം - കഥയരങ്ങില്‍ പറയാന്‍ ഒരു കഥ തയാറാക്കുക.
സമ്പത്തിന്റെ വിനിയോഗം
പണ്ട് പണ്ട് ഒരു രാജ്യത്ത് ഒരു ദരിദ്രനായ കര്‍ഷകന്‍ ജീവിച്ചിരുന്നു അയാള്‍ കഠിനാധ്വാനിയും നന്മനിറഞ്ഞവനുമായിരുന്നു. എന്നാല്‍ അയാള്‍ക്ക് ഓരോ ദിവസവും ദാരിദ്ര്യം കൂടി കൂടി വന്നു അയാളുടെ മഹത്വങ്ങള്‍ അറിയാവുന്ന രാജാവ്, അയാളുടെ ദാരിദ്ര്യത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ചറിഞ്ഞു. എന്നിട്ട് ഭൃത്യന്‍മാരെ വിട്ട് എല്ലാദിവസവും തന്റെ അധ്വാനത്തില്‍ നിന്ന് മൂന്ന് സ്വര്‍ണ്ണ നാണയം കൊട്ടാരത്തില്‍ എത്തിക്കണമെന്ന് കര്‍ഷകനെ അറിയിച്ചു. കര്‍ഷകന്‍ അന്ധാളിച്ചുപോയി ഇപ്പോള്‍ തന്നെ ജീവിക്കാന്‍ പറ്റുന്നില്ല. പിന്നെ എന്തുചെയ്യും? രാജാവിന്റെ കല്പനയല്ലേ? അയാള്‍ ജീവിതത്തിലെ എല്ലാ അനാവത്ത് ചിലവുകളും അവസാനിപ്പിച്ചു അയാള്‍ പലിശക്കാരുടെ കൈയ്യില്‍ന്നും പണം കടം വാങ്ങാതെയായി. എങ്ങനേയും ദിവസം മൂന്ന് സ്വര്‍ണനാണയം ഖജനാവില്‍ എത്തിച്ചു. കുറച്ചു വര്‍ഷങ്ങളായപ്പോഴേയ്ക്കും ഖജനാവില്‍ നിസ്സാരമായി പണമടയ്ക്കാന്‍ കര്‍ഷകനായി. അപ്പോഴേക്കും അയാള്‍ സമ്പത്ത് എങ്ങനെ വിനിയോഗിക്കണം എന്ന് പഠിച്ചിരുന്നു. ഇതെല്ലാം മനസ്സിലാക്കിയ രാജാവ് ധാരാളം സ്വര്‍ണനാണയം കര്‍ഷകന്‍ കൊടുത്തു. കര്‍ഷകന്‍ രാജാവിന് നന്ദി പറഞ്ഞു. പിന്നീട് വളരെക്കാലം കര്‍ഷകനും കുടുംബവും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചു.
വരികള്‍ കണ്ടെത്താം. താഴെക്കൊടുത്ത ആശയങ്ങള്‍ വരുന്ന വരികള്‍ കവിതയില്‍ നിന്നും കണ്ടെത്തി എഴുതാം.
ഓണം വരുമ്പോള്‍ അച്ഛന്‍ ഓണക്കോടിയുമായി വരും.
മഞ്ഞക്കോടിയുമായെന്നച്ഛന്‍
പൊന്നോണത്തിനു വരുമല്ലോ?
മുത്തശ്ശി പറയുന്ന കഥ മാവിന്‍ ചുവട്ടിലെ പച്ചിലമെത്തയില്‍ കിടന്നു കേട്ട് ആസ്വദിക്കണം.
ശര്‍ക്കരമാവിന്‍ ചോട്ടിലൊരോമല്‍
പച്ചിലമെത്ത വിരിക്കണം
മെത്തയിലങ്ങനെ ചാഞ്ഞു കിടന്നൊരു
മുത്തശ്ശിക്കഥ കേള്‍ക്കണം,
മുത്തശ്ശി കായ വറുത്തു കലവറയില്‍ വച്ചു.
കായ വറുത്തതു ഭരണിയിലാക്കി-
കലവറയില്‍ വച്ചമ്മൂമ്മ
ഓണസദ്യ എന്ന് കേള്‍ക്കുമ്പോള്‍ കൊതി വരും.
ഓണസ്സദ്യയതോര്‍ക്കുന്നേരം
നാവില്‍ കൊതിയുടെ പെരുവെള്ളം
കവിതയിലെ വരികളിലെ പ്രയോഗങ്ങള്‍ കണ്ടെത്തി വിശദീകരിക്കാം
മാതൃക:
കരിമുകില്‍ മൂടിയ വിണ്ണില്‍ വെളിച്ചം
കാവടിതുള്ളിയണഞ്ഞല്ലോ.
ചിങ്ങമാസം എത്തുമ്പോള്‍ കര്‍ക്കടക മാസത്തിലെ കാര്‍മേഘങ്ങളും ദാരിദ്ര്യവും ഒക്കെ നിന്നു. ആളുകളിലും പ്രകൃതിയിലും സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും പ്രകാശം പരക്കുന്നു.
ഇത്തരത്തില്‍ കവിതയിലെ മറ്റുവരികളിലെയും പ്രയോഗങ്ങള്‍ കണ്ടെത്തി വിശദീകരിക്കാന്‍ ശ്രമിച്ചുനോക്കൂ..
തങ്കച്ചിറകു വിരുത്തി വരും ചെറു
തുമ്പിക്കിത്രയുമഴകില്ലാ.
മഞ്ഞപ്പുടവയുടുത്തുകഴിഞ്ഞാല്‍ സ്വര്‍ണ്ണച്ചിറകുവിരിച്ചു പറന്നു വരുന്ന ചെറുതുമ്പിക്ക് തന്റെ അത്രയും അഴകു വരില്ലെന്ന കുട്ടിയുടെ ചിന്ത ഈ വരികളുടെ പ്രയോഗത്തിലൂടെ കവി മനോഹരമാക്കുന്നു.
കോളാമ്പിപ്പൂ ചാര്‍ത്തിടുമോണ
ക്കോടിയുമതിനൊട് പറ്റില്ല.
ഓണത്തിന് കോളാമ്പിപ്പൂ വിരിഞ്ഞു നില്‍ക്കുന്നത് ഓണക്കോടി ഉടുക്കുന്നത് പോലെയാണെന്ന പ്രയോഗം അര്‍ത്ഥവത്തും ഭംഗിയുള്ളതും ആണ്.
കലാരൂപങ്ങള്‍ കേരളത്തിലെ നാടന്‍ കലാരൂപങ്ങള്‍ കണ്ടെത്തി എഴുതാം.
കലാരൂപങ്ങളുടെ ചിത്രങ്ങളും ശേഖരിക്കാന്‍ ശ്രമിക്കുമല്ലോ.
ഒപ്പന
മലബാര്‍ മാപ്പിള (മുസ്ലിം) സംസ്‌കാരത്തിന്റെ സംഭാവനയാണ് ഒപ്പന. കല്ല്യാണത്തിനാണ് പ്രധാനമായും ഒപ്പന പാടുന്നത്. വധൂവരന്മാരുടെ അതിരുകവിഞ്ഞ നാണം മാററുക, കാതുകുത്തിനും സുന്നത്തിനും മററും വിധേയരാകുന്ന കുട്ടികളുടെ ഭയം മാററുക ഇവ ആയിരുന്നു ഈ കലാരൂപത്തിന്റെ ദൗത്യം. കല്ല്യാണത്തിന് വരന്റേയും വധുവിന്റേയും ഭാഗത്തുള്ള സംഘങ്ങള്‍ മത്സരബുദ്ധിയോടെ ഒപ്പന പാടും. മാപ്പിളപ്പാട്ടിന്റെ ഒരു ഇശല്‍ വിഭാഗമാണ് ഒപ്പനക്കായി പാടുന്നത്. താളനിബദ്ധമായ ഗാനങ്ങളാണ് ഇവ. ശൃംഗാരരസം നിറഞ്ഞ പാട്ടുകള്‍ക്കൊപ്പം പടപ്പാട്ടുകളും മററും ഒപ്പനയില്‍ പാടാറുണ്ട്. പാട്ടിന് ചായല്‍, മുറുക്കം എന്നിങ്ങനെ രണ്ടു ഗതിഭേദങ്ങളുണ്ട്. ചായലിനു പതിഞ്ഞ താളക്രമമാണ്. അതിനിടയല്‍ ചായല്‍ മുറുക്കം. മുറുക്കത്തിലെത്തുമ്പോഴേക്കും താളം ദ്രുതഗതിയിലാകും
കാക്കാരിശ്ശി നാടകം.
മദ്ധ്യതിരുവിതാംകൂറില്‍ പ്രചാരമുളള ഗ്രാമീണ കലാരൂപമാണ് കാക്കാരിശ്ശി നാടകം. കാക്കാലന്‍ എന്ന പേരിലറിയപ്പെടുന്ന 'സഞ്ചാരിവര്‍ഗ്ഗത്തില്‍' പെടുന്ന വിഭാഗക്കാര്‍ കേരളത്തില്‍ പല പ്രദേശങ്ങളിലും ഉണ്ട്. കുറവര്‍, കൊറവര്‍, കുറഗര്‍ എന്നീ പേരുകളിലും ഇവര്‍ അറിയപ്പെടുന്നുണ്ട്. പക്ഷിശാസ്ത്രം, ഭാവി പ്രവചിക്കലുമാണ് ഇവരുടെ മുഖ്യതൊഴില്‍. കാക്കാലന്മാരുടെ പേരിലാണ് ഈ ഗ്രാമീണനാടകം അറിയപ്പെടുന്നത്. മിക്കവാറും എല്ലാ നാടകങ്ങളിലും സുന്ദരന്‍ കാക്കാനാണ് മുഖ്യനായകന്‍. ഇതിനു പുറമെ കാക്കാത്തിമാര്‍, വേടന്‍ തുടങ്ങിയ പ്രധാനകഥാപാത്രങ്ങളും ഉണ്ടാകും. ഹാര്‍മോണിയം, മൃദംഗം, ഗഞ്ചിറ, കൈമണി തുടങ്ങിയ വാദ്യോപകരണങ്ങള്‍ ഉപയോഗിക്കാറുണ്ട്. തമ്പുരാന്റെ ചോദ്യവും കാക്കാലന്റെ വിശദീകരിച്ച മറുപടിയുമായാണ് നാടകം മുന്നോട്ടുപോകുന്നത്. പാട്ടും നൃത്തവുമായി അരങ്ങുതകര്‍ത്തുകൊണ്ടാണ് നാടകം പുരോഗമിക്കുന്നത്. സാമൂഹ്യവിമര്‍ശനം, ആക്ഷേപഹാസ്യം എന്നിവ കാക്കാരിശ്ശി നാടകത്തിന്റെ മുഖ്യ ഘടകങ്ങളാണ്.
കുമ്മാട്ടി കളി
മകരം, കുംഭം മാസങ്ങളില്‍ പുറപ്പെടുന്ന കുമ്മാട്ടിയുടെ കളി കാര്‍ഷികോത്സവമായാണ് കണക്കാക്കുന്നത്. പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളിലാണ് പ്രചാരത്തിലുള്ളത്. ചിലയിടങ്ങളില്‍ ഇത് അനുഷ്ഠാന കലയാണ്. തൃശ്ശൂരില്‍ ഓണക്കാലത്തെ ഒരു വിനോദമായാണ് പരിഗണിച്ചു വരുന്നത്. പാലക്കാട് ജില്ലയില്‍ ചില പ്രദേശങ്ങളില്‍ മണ്ണാന്മാരാണ് ഇതു കളിക്കുന്നത്. തൃശ്ശൂരിലാവട്ടെ പണ്ടു നായന്മാരാണു കളിച്ചിരുന്നെങ്കിലും ഇന്നു സമുദായഭേദമില്ല. വടക്കുനാഥന്റെ ആജ്ഞയനുസരിച്ച് ശിവഭൂതങ്ങള്‍ നര്‍ത്തനം ചെയ്യുന്നു എന്നതാണ് കുമ്മാട്ടി കളിക്ക് പിന്നിലെ സങ്കല്പമെന്നും വിശ്വാസമുണ്ട്. ചെണ്ടയാണ് മുഖ്യവാദ്യം. കമുകിന്‍പാള കൊണ്ടുള്ള മുഖമണിഞ്ഞ അനേകം വേഷങ്ങള്‍ ഉണ്ടാകും. ചില കായകളുടെയും മരങ്ങളുടെയും കറയാണ് ചായമിടാന്‍ ഉപയോഗിച്ചിരുന്നത്. ശരീരം മുഴുവന്‍ പുല്ല് വച്ചുകെട്ടും. ഈ പുല്ലിന് കുമ്മാട്ടിപ്പുല്ല് എന്നും പേരുണ്ട്. വാഴയിലയും ഉപയോഗിക്കും. ശ്രീകൃഷ്ണന്‍, ദാരികന്‍, നാരദന്‍, മഹാബലി, മഹാവിഷ്ണു, ശിവഭൂതങ്ങളായ കുംഭന്‍, കുംഭോദരന്‍, തുടങ്ങിയ അനേകം വേഷങ്ങള്‍ കുമ്മാട്ടിയിലുണ്ട്.
ഓണേശ്വരന്‍:
കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പ്രചാരത്തിലുണ്ടായിരുന്ന ഓണത്തെയ്യത്തിന് സമാനമായ അനുഷ്ഠാനമാണ് ഓണേശ്വരന്‍. ഓണത്താറ്. ഓണത്തപ്പന്‍, ഓണത്തെയ്യം എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്. ഈ തെയ്യം സംസാരിക്കാറില്ല. അതുകൊണ്ട് ഓണപ്പൊട്ടന്‍ എന്ന പേരിലും അറിയപ്പെടുന്നു. വണ്ണാന്മാരാണ് ഓണത്തെയ്യത്തിലെ കാര്‍മ്മികര്‍. ആണ്‍കുട്ടികളാണ് ഓണത്തെയ്യം കെട്ടുന്നത്. കൂടെ വാദ്യക്കാരും ഉണ്ടാകും. ലളിതമായ മുഖത്തെഴുത്തും പ്രത്യേക തരത്തിലുള്ള തൊപ്പിയും മറ്റു ചമയങ്ങളും ഈ തെയ്യത്തിന്റെതായുണ്ട്. വലതുകയ്യില്‍ മണിയും ഇടതുകയ്യില്‍ ഓണവില്ലും ഉണ്ടായിരിക്കും. മണിമുട്ടിക്കൊണ്ടാണ് ഓണത്തെയ്യം നടന്നു നീങ്ങുന്നത്. പാടാന്‍ പ്രത്യേകം പാട്ടുകളുണ്ട്. ഓണാഘോഷത്തിന്റെ ഉത്ഭവവും മഹാബലിയുടെ ഐതിഹ്യവുമാണ് പാട്ടില്‍ വിവരിക്കുന്നത്.
ശബ്ദ ഭംഗി കണ്ടെത്താം
അക്ഷരങ്ങളുടെയും, ശബ്ദത്തിന്റെയും, പദങ്ങളുടെയും ആവര്‍ത്തനം കൊണ്ട് കവിതയ്ക്കു ശബ്ദംഗി ലഭിക്കുന്നുണ്ട്. അത്തരം വരികള്‍ കണ്ടെത്തി ആവര്‍ത്തിക്കുന്ന അക്ഷരങ്ങള്‍ക്കും പദങ്ങള്‍ക്കും അടിവരയിട്ട ശേഷം നിങ്ങള്‍ കണ്ടെത്തിയ വാക്കുകള്‍ ജോഡിയായി നോട്ടുപുസ്തകത്തിലേക്ക് എഴുതിയെടുക്കുക.
മാമന്‍ മാവിന്‍
പുത്തന്‍ പൂക്കളം
വെടിപ്പാക്കണം പൂക്കളമെഴുതണം
ചെത്തി ഒത്ത
മുത്തുക്കുട മുക്കുറ്റി.
കായവറുത്തത് കലവറയില്‍
ഓര്‍ക്കുന്നേരം പെരുവെള്ളം
ഓണച്ചൊല്ലുകള്‍ ശേഖരിക്കാം.
അത്തം കറുത്താല്‍ ഓണം വെളുക്കും
ഉള്ളതുകൊണ്ട് ഓണം പോലെ.
ഓണം കഴിഞ്ഞു ഓലപ്പുര ഓട്ടപ്പുര.
ഉത്രാടമുച്ചകഴിഞ്ഞാല്‍ അച്ചിമാര്‍ക്കൊക്കെയും വെപ്രാളം.
ഉണ്ടെങ്കിലോണം പോലെ അല്ലെങ്കിലേകാദശി.
മത്തപൂത്താല്‍ ഓണം
ഓണത്തിന് ഉറുമ്പും കരുതും.
കാണം വിറ്റും ഓണം ഉണ്ണണം
ഓണത്തേക്കാള്‍ വലിയ വാവുണ്ടോ
ഓണത്തിനിടയ്ക്ക് പുട്ടുകച്ചവടം
ഓണം വന്നാലും ഉണ്ണി പിറന്നാലും
കോരന് കഞ്ഞി കുമ്പിളില്‍ തന്നെ
അത്തം പത്തോണം
ഓണം പോലെയാണോ തിരുവാതിര
ഓണമുണ്ട വയറേ ചൂളം പാടിക്കിടക്കൂ.
ഓണത്തേക്കാള്‍ വലിയ മകമുണ്ടോ
ഏഴോണവും ചിങ്ങത്തിലെ തിരുവോണവും ഒന്നിച്ചു വന്നാലോ!
ചിങ്ങമാസത്തില്‍ തിരുവോണത്തിന്റെ നാള്‍ പൂച്ചക്കു വയറുവേദന
ഒന്നാമോണം ഓടീം ചാടീം
രണ്ടാമോണം തിരുവോണം തിരു തകൃതി
മൂന്നാമോണം മുക്കിം മൂളിം
നാലാമോണം നക്കീം പെറുക്കീം
അഞ്ചാമോണം ആലസ്യം
ഓണം കേറാമൂല
ഓണം ഊട്ടുക
ഓണം ഉണ്ണുക
ഓണം കൊള്ളുക
ഓണപ്പാച്ചില്‍
ഓണവുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത ഒരു അനുഭവം കുറിപ്പായി എഴുതുക.
ഓണവുമായി ബന്ധപ്പെട്ട് ധാരാളം അനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ടായിരിക്കുമല്ലോ.. ഓണക്കാലത്ത് നിങ്ങള്‍ക്കുണ്ടായ മറക്കാനാവാത്ത ഒരു അനുഭവം കുറിപ്പായി എഴുതുക.
ഓണവുമായി ബന്ധപ്പെട്ട എന്റെ കുട്ടിക്കാലത്തെ മറക്കാനാവാത്ത ഒരനുഭവമാണ് ഇത്. ഞാനും അച്ഛനും അമ്മയും അനുജത്തിയും എല്ലാവരും കൂടി, ഒരു ഓണത്തിന് അങ്ങുദൂരെ മുത്തശ്ശി താമസിക്കുന്ന നാട്ടിലേക്ക് പോയി. അവിടെ ചെന്നപ്പോഴാണ് രസം. ഞങ്ങളുടെ വീട്ടില്‍ ഇടുന്നത് പോലെ ചെറിയ ഊഞ്ഞാലൊന്നുമല്ല രണ്ട് കൂറ്റന്‍ തെങ്ങുകളില്‍ കെട്ടിയിരിക്കുന്ന വലിയ ഊഞ്ഞാല്‍. അങ്ങനെ ഒരെണ്ണം ഞാനാദ്യമായി കാണുകയാണ്. കുട്ടികളെല്ലാം തിമിര്‍പ്പിലാണ്. ഞാനവരുടെ കൂടെക്കൂടി ഈ സമയത്താണ് ആ അത്യാഹിതം സംഭവിച്ചത് ഊഞ്ഞാലില്‍ വളരെ വേഗത്തില്‍ ആടിക്കെ്ാണ്ടിരിക്കുമ്പോള്‍ ഞാന്‍ ഊഞ്ഞാലില്‍ നിന്ന് വഴുതിപ്പോയി. കയറില്‍ മുറുകെ പിടിച്ചുകിടന്നതുകൊണ്ട് കാലില്‍ ചെറിയ ഉരസലുകളുണ്ടായതൊഴിച്ചാല്‍ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. അമിതമായ ആഹ്ലാദം അപകടം ക്ഷണിച്ചു വരുത്തുമെന്ന് ഞാന്‍ അന്ന് പഠിച്ചു. ഇങ്ങനെയൊക്കെ ആണെങ്കിലും ആ ഓണം യാത്രയും, ദൂരെ ഒരു സ്ഥലത്തേക്ക് പോകുന്ന ത്രില്ലും, സന്തോഷവും ഒക്കെ അനുഭവിച്ച ഒരോണമായിരുന്നു.
ചിത്രീകരിക്കാം
കവിതയില്‍ നിങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ട വരികള്‍ എഴുതി, ആ വരികള്‍ക്ക് അനുയോജ്യമായ ചിത്രവും വരയ്ക്കുക.
മാമന്‍ കെട്ടി തരുമല്ലോ കിളി
മാവിന്‍ കൊമ്പില്‍ പൊന്നുഞ്ഞാല്‍.
ഈ വരികള്‍ക്ക് അനുയോജ്യമായ ചിത്രം വരയ്ക്കാനാണ് എനിക്കിഷ്ടം
ആസ്വാദനക്കുറിപ്പ്
ഓമനയുടെ ഓണം എന്ന കവിതയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ് തയാറാക്കുക.
ഏറ്റുമാനൂര്‍ സോമദാസിന്റെ വളരെ മനോഹരമായ ഒരു കവിതയാണ് ഓമനയുടെ ഓണം. ഓണത്തിന് മഞ്ഞയുടുപ്പുമായി അച്ഛന്‍ വരും. ആ സന്തോഷമാണ് ഓമനയുടെ ഓണം. മുറ്റം ചെത്തിയൊരുക്കി ചാണകം മെഴുകി പൂക്കളമിടണം. അതിന്റെ ഒത്തനടുക്കായി ഓണത്തപ്പനെ പ്രതിഷ്ഠിക്കണം. താന്‍ ഓണക്കോടി ഉടുക്കുമ്പോള്‍ തങ്കച്ചിറകുള്ള തുമ്പിക്കുപോലും ഇത്രയ്ക്ക് അഴകുണ്ടാകില്ലെന്നും പൊന്നിന്‍നിറമുള്ള മുക്കുറ്റിയും കോളാമ്പിപ്പൂവും തന്റെ അഴകിനൊപ്പം എത്തില്ലെന്നും അവള്‍ കരുതുന്നു. അച്ഛന്‍ മടിയിലിരുത്തി ഓണസദ്യ നല്‍കുന്നതും അമ്മൂമ്മ കായവറുത്ത് വയ്ക്കുന്നതും വിഭവസമൃദ്ധമായ ഓണസദ്യയെക്കുറിച്ചും മാവിന്‍ചില്ലയില്‍ മാമന്‍ കെട്ടിക്കൊടുക്കുന്ന ഊഞ്ഞാലും എല്ലാം ഓമനയെ കൊതിപ്പിക്കുന്നു. മഞ്ഞക്കോടി, മഞ്ഞപ്പുടവ, ചെത്തി, പുത്തന്‍, തുടങ്ങി അക്ഷരങ്ങളും വാക്കുകളും ആവര്‍ത്തിച്ചുവരുന്ന വരികളുടെ ശബ്ദഭംഗിയാല്‍ മനോഹരമാണ് ഈ കവിത. ആശയ സമ്പന്നമായ വരികളില്‍ തൊട്ടാവാടിത്തൊടിയില്‍ കിളിയാന്തട്ടുകളിച്ചു തകര്‍ക്കേണം എന്ന വരികളാണ് എനിക്കേറ്റവും ഇഷടപ്പെട്ടത്. കാരണം വെറുതേകളിച്ചാല്‍പ്പോരാ... കളിച്ചു തകര്‍ക്കേണം എന്നാണ്. മാത്രമല്ല ഒാണത്തിന്റെ മനോഹാരിത ആസ്വദിക്കാനും ഈ കവിതയിലൂടെ എനിക്കു കഴിഞ്ഞു.
ഏറ്റുമാനൂര്‍ സോമദാസന്‍ ലഘു ജീവചരിത്രക്കുറിപ്പ്
കവിയും, ഗാനരചയിതാവും, നോവലിസ്റ്റുമായിരുന്നു 1936 മെയ് 16 ന് ഏറ്റുമാനൂരിലെ കുറുക്കന്‍ കുന്നേല്‍ തറവാട്ടില്‍ ജനിച്ചു. അച്ഛന്‍ എസ് മാധവന്‍ പിള്ള, അമ്മ പാറുക്കുട്ടിയമ്മ എം. സോമദാസന്‍ പിള്ള എന്ന ആദ്യകാല നാമം മാറ്റി പിന്നീട് ഏറ്റുമാനൂര്‍ സോമദാസന്‍ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ശ്രദ്ധേയമായ നിരവധി കവിതകളും സിനിമാഗാനങ്ങളും എഴുതിയിട്ടുണ്ട്. എ. തുളസീബായി അമ്മയാണ് ഭാര്യ. 2011 നവംബര്‍ 21 ന് അദ്ദേഹം അന്തരിച്ചു. കൃതികള്‍: പടവാളില്ലാത്ത കവി (കവിത), സഖി, നീയെന്റെ കരളാ (നോവല്‍), അതിജീവനം (നോവല്‍), രാമരാജ്യം (കവിത), ഡീവര്‍ എന്ന കര്‍മ്മധീരന്‍ (പി.കെ. ഡീവര്‍ ജീവചരിത്രം) പുരസ്‌കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വാമദേവന്‍ പുരസ്‌കാരം, കൃഷ്ണഗീതി പുരസ്‌കാരം, മൂലൂര്‍ കവിതാ അവാര്‍ഡ്, ഉള്ളൂര്‍ സ്മാരക പുരസ്‌കാരം, പി കുഞ്ഞിരാമന്‍ നായര്‍ സാഹിത്യ പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
ഏറ്റുമാനൂര്‍ സോമദാസന്‍
കവിയും, ഗാനരചയിതാവും, നോവലിസ്റ്റുമായിരുന്നു. 1936 മെയ് 16 ന് ഏറ്റുമാനൂരിലെ കുറുക്കന്‍ കുന്നേല്‍ തറവാട്ടില്‍ ജനിച്ചു. അച്ഛന്‍ എസ് മാധവന്‍ പിള്ള, അമ്മ പാറുക്കുട്ടിയമ്മ 1959 മുതല്‍ 64 വരെ കമ്പിത്തപാല്‍ വകുപ്പില്‍ ഔദ്ദ്യോഗിക ജീവിതം. തുടര്‍ന്ന് 66 മുതല്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലും വിവിധ എന്‍. എസ് .എസ് കോളേജുകളിലും മലയാള അധ്യാപകന്‍ ആയിരുന്നു. 91 ല്‍ പെരുന്ന എന്‍.എസ്.എസ് കോളേജില്‍ നിന്ന് വിരമിച്ചു. 91 മുതല്‍ 2009 വരെ പെരുന്നയില്‍ മലയാള വിദ്യാപീഠം എന്ന പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാഭ്യാസ സ്ഥാപനം നടത്തി. എം. സോമദാസന്‍ പിള്ള എന്ന ആദ്യകാല നാമം മാറ്റി പിന്നീട് ഏറ്റുമാനൂര്‍ സോമദാസന്‍ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ശ്രദ്ധേയമായ നിരവധി കവിതകളും സിനിമാഗാനങ്ങളും എഴുതിയിട്ടുണ്ട്. 1958 ല്‍ പി.ആര്‍ ചന്ദ്രന്റെ 'പുകയുന്ന തീമലകള്‍' എന്ന നാടകത്തിനാണ് ആദ്യം ഗാനങ്ങള്‍ എഴുതിയത്. ചങ്ങനാശ്ശേരി ഗീഥ, തരംഗം, പെരുമ്പാവൂര്‍ നാടകശാല തുടങ്ങിയ നാടക സമിതികള്‍ക്കുവേണ്ടിയും ഗാനങ്ങള്‍ എഴുതി. 1967 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ 'കാമുകി' എന്ന ചിത്രത്തിനു വേണ്ടി നാലു ഗാനങ്ങള്‍ എഴുതി. 'ശിവന്‍ശശി' എന്ന പേരില്‍ വി.കെ.എസ്സുമൊത്ത് ചിത്രത്തിനുവേണ്ടി ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ ചിത്രം റിലീസ് ആകാതിരുന്നതിനെതുടര്‍ന്ന് 'തീരങ്ങള്‍' എന്ന എന്ന ചിത്രത്തില്‍ ഉള്‍പ്പെടുത്തി. അക്കല്‍ദാമ ആണ് ആദ്യം പുറത്തു വന്ന ചിത്രം. പിന്നീട് മകം പിറന്ന മങ്ക, കാന്തവലയം എന്നീ ചിത്രങ്ങള്‍ക്കും സോമശേഖരന്‍ പാട്ടുകള്‍ എഴുതി. എ. തുളസീബായി അമ്മയാണ് ഭാര്യ. 2011 നവംബര്‍ 21 ന് അദ്ദേഹം അന്തരിച്ചു.
കൃതികള്‍: പടവാളില്ലാത്ത കവി (കവിത), സഖി, നീയെന്റെ കരളാ (നോവല്‍), അതിജീവനം (നോവല്‍), രാമരാജ്യം (കവിത), ഡീവര്‍ എന്ന കര്‍മ്മധീരന്‍ (പി.കെ. ഡീവര്‍ ജീവചരിത്രം)
പുരസ്‌കാരങ്ങള്‍: കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വാമദേവന്‍ പുരസ്‌കാരം, കൃഷ്ണഗീതി പുരസ്‌കാരം, മൂലൂര്‍ കവിതാ അവാര്‍ഡ്, ഉള്ളൂര്‍ സ്മാരക പുരസ്‌കാരം, പി കുഞ്ഞിരാമന്‍ നായര്‍ സാഹിത്യ പുരസ്‌കാരം ഉള്‍പ്പെടെ ഒട്ടേറെ അവാര്‍ഡുകള്‍ ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.
ഓണപ്പതിപ്പ് തയ്യാറാക്കാം
ഓണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉള്‍പ്പെടുത്തി മികച്ച രീതിയില്‍ ഒരു ഓണപ്പതിപ്പ് തയ്യാറാക്കുക.
പതിപ്പ് തയ്യാറാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതും അതില്‍ ഉള്‍പ്പെടുത്തേണ്ടതുമായ കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
കമനീയമായ കവര്‍ പേജ്
ആമുഖം
ഉള്ളടക്കം
സന്ദേശങ്ങള്‍
ഐതിഹ്യം
ചരിത്രം
ഓണാനുഭവങ്ങള്‍ വിവരണം
കഥകള്‍
കവിതകള്‍
ചിത്രങ്ങള്‍
സദ്യ -വിഭവങ്ങള്‍
ഓണപ്പദങ്ങള്‍
ഓണച്ചൊല്ലുകള്‍
കളികള്‍
കലാരൂപങ്ങള്‍
മഹിതം
ഓണപ്പതിപ്പ്
ആമുഖം
പ്രിയമുള്ളവരെ,
ലോകത്തെ മുഴുവന്‍ മലയാളികളും ജാതിമതഭേദമില്ലാതെ ലോകത്തിന്റെ ഏതു കോണിലിരുന്നും ഓണം ആഘോഷിക്കുന്നു. ചിങ്ങമാസത്തിലെ തിരുവോണനാളില്‍, ഒരുനാള്‍ നീതിപൂര്‍വം നമ്മുടെ നാട് ഭരിച്ചിരുന്ന മഹാബലി തമ്പുരാന്‍ നമ്മളെ സന്ദര്‍ശിക്കാനെത്തുന്നതിന്റെ പ്രതീകമായാണ് കേരളീയര്‍, മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. ഈ അവസരത്തില്‍ ഓണവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ കോര്‍ത്തിണക്കി ഒരു പതിപ്പ് തയ്യാറാക്കുകയാണ്. എനിക്ക് എത്രയും പ്രിയപ്പെട്ട മാതാപിതാക്കള്‍ ഗുരുജനങ്ങള്‍ സഹപാഠികള്‍ തുടങ്ങിയവര്‍ക്കായി സമര്‍പ്പിക്കുന്നു സ്‌നേഹത്തോടെ അഥീന
ഉള്ളടക്കം
ഓരോ പേജിലുമുള്ള വിഷയങ്ങള്‍, പേജ് നമ്പര്‍ സഹിതം ക്രമപ്പെടുത്തി എഴുതിയിരിക്കുന്നതാണ് ഉള്ളടക്കം. ഉള്ളടക്കം നോക്കിയാല്‍ ആ പുസ്തകത്തിന്റ രത്‌നച്ചുരുക്കം വായനക്കാരനു മനസ്സിലാക്കാന്‍ കഴിയും.
ഓണവും ഐതിഹ്യവും
പണ്ട് നീതിപൂര്‍വ്വം കേരളം ഭരിച്ച മഹാബലിയെന്ന അസുര ചക്രവര്‍ത്തിയുടെ ഭരണം ദേവന്മാരെ അസൂയപ്പെടുത്തി. അവര്‍ മഹാവിഷ്ണുവിനോട് കാര്യങ്ങള്‍ അവതരിപ്പിച്ചു. വിഷ്ണു വാമനരൂപത്തില്‍ നീതിമാനായ മഹാബലിക്ക് മുന്നില്‍ എത്തി, മൂന്ന് ചുവട് മണ്ണ് ആവശ്യപ്പെട്ടു ആവശ്യം അനുവദിക്കപ്പെട്ടപ്പോള്‍ ആദ്യത്തെ ചുവടില്‍ ഭൂമിയും രണ്ടാമത്തെ ചുവടിന് ആകാശവും അളന്നുകഴിഞ്ഞപ്പോള്‍ മൂന്നാമത്തെ ചുവടുവയ്ക്കാന്‍ മഹാബലി തന്റെ ശിരസ്സ് കാട്ടിക്കൊടുത്തു. വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തി. എന്നാല്‍ എല്ലാ കൊല്ലവും ചിങ്ങമാസത്തിലെ തിരുവോണനാളില്‍ തന്റെ പ്രജകളെ വന്നു കാണുവാനുള്ള അവസരം കൊടുത്തു. ചിങ്ങമാസത്തിലെ തിരുവോണനാളില്‍ മഹാബലി എത്തുന്നതിന്റെ ആഘോഷമാണ് ഓണം എന്നാണ് ഓണത്തിന് പിന്നിലെ ഐതിഹ്യം.
ഓണപ്പാട്ടുകള്‍
മാവേലി നാടുവാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കുംകാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും
കള്ളവുമില്ല ചതിയുമില്ല
എളേളാളമില്ല പൊളിവചനം
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല.
ചരിത്രം
ത്യക്കാക്കര ക്ഷേത്രത്തിലെ പ്രതിഷ്ഠയായ മഹാദേവന്റെ തിരുനാളായ തിരുവാണം കൊണ്ടാടുവാന്‍ ത്യക്കാക്കര വാണിരുന്ന മഹാബലിപ്പെരുമാള്‍ കല്പിച്ചുവെന്നും അങ്ങനെയാണ് ഓണമഹോത്സവത്തിന്റെ തുടക്കമെന്നും, തൃക്കാക്കര യാത്രയുടെ ക്ലേശം കണ്ടിട്ട് ഇനി തങ്ങളുടെ ഗൃഹങ്ങളില്‍ വച്ചുതന്നെ ഓണമഹോത്സവം കൊണ്ടാടിയാല്‍ മതിയെന്നും മഹാബലിപ്പെരുമാള്‍ കല്പിക്കുകയും അങ്ങനെ എല്ലാവരും സ്വഗൃഹങ്ങളില്‍ ഓണമഹോത്സവം കൊണ്ടാടിത്തുടങ്ങിയെന്നുമാണ് സര്‍വ്വ വിജ്ഞാനകോശത്തില്‍ കാണുന്നത് (മഹാബലിയല്ല - മഹാബലിപ്പെരുമാള്‍)
ഓണവുമായി ബന്ധപ്പെട്ട് മറക്കാനാവാത്ത ഒരു അനുഭവം കുറിപ്പായി എഴുതുക.
ഓണവുമായി ബന്ധപ്പെട്ട് ധാരാളം അനുഭവങ്ങള്‍ നിങ്ങള്‍ക്കുണ്ടായിരിക്കുമല്ലോ.. ഓണക്കാലത്ത് നിങ്ങള്‍ക്കുണ്ടായ മറക്കാനാവാത്ത ഒരു അനുഭവം കുറിപ്പായി എഴുതുക.
ഓണവുമായി ബന്ധപ്പെട്ട എന്റെ കുട്ടിക്കാലത്തെ മറക്കാനാവാത്ത ഒരനുഭവമാണ് ഇത്. ഞാനും അച്ഛനും അമ്മയും അനുജത്തിയും എല്ലാവരും കൂടി, ഒരു ഓണത്തിന് അങ്ങുദൂരെ മുത്തശ്ശി താമസിക്കുന്ന നാട്ടിലേക്ക് പോയി. അവിടെ ചെന്നപ്പോഴാണ് രസം. ഞങ്ങളുടെ വീട്ടില്‍ ഇടുന്നത് പോലെ ചെറിയ ഊഞ്ഞാലൊന്നുമല്ല രണ്ട് കൂറ്റന്‍ തെങ്ങുകളില്‍ കെട്ടിയിരിക്കുന്ന വലിയ ഊഞ്ഞാല്‍. അങ്ങനെ ഒരെണ്ണം ഞാനാദ്യമായി കാണുകയാണ്. കുട്ടികളെല്ലാം തിമിര്‍പ്പിലാണ്. ഞാനവരുടെ കൂടെക്കൂടി ഈ സമയത്താണ് ആ അത്യാഹിതം സംഭവിച്ചത് ഊഞ്ഞാലില്‍ വളരെ വേഗത്തില്‍ ആടിക്കെ്ാണ്ടിരിക്കുമ്പോള്‍ ഞാന്‍ ഊഞ്ഞാലില്‍ നിന്ന് വഴുതിപ്പോയി. കയറില്‍ മുറുകെ പിടിച്ചുകിടന്നതുകൊണ്ട് കാലില്‍ ചെറിയ ഉരസലുകളുണ്ടായതൊഴിച്ചാല്‍ വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. അമിതമായ ആഹ്ലാദം അപകടം ക്ഷണിച്ചു വരുത്തുമെന്ന് ഞാന്‍ അന്ന് പഠിച്ചു. ഇങ്ങനെയൊക്കെ ആണെങ്കിലും ആ ഓണം യാത്രയും, ദൂരെ ഒരു സ്ഥലത്തേക്ക് പോകുന്ന ത്രില്ലും, സന്തോഷവും ഒക്കെ അനുഭവിച്ച ഒരോണമായിരുന്നു.
ആസ്വാദനക്കുറിപ്പ്
ഓമനയുടെ ഓണം എന്ന കവിതയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ് തയാറാക്കുക.
ഏറ്റുമാനൂര്‍ സോമദാസിന്റെ വളരെ മനോഹരമായ ഒരു കവിതയാണ് ഓമനയുടെ ഓണം. ഓണത്തെക്കുറിച്ച് ഓമന എന്ന കുട്ടിയുടെ ആഗ്രഹങ്ങളും അറിവുകളും സങ്കല്‍പ്പങ്ങളുമാണ് ഈ കവിത.
ഓണത്തിന് മഞ്ഞയുടുപ്പുമായി അച്ഛന്‍ വരും. ആ സന്തോഷത്താല്‍ ഓമനയുടെ മനസ്സ് നിറയുന്നു. മുറ്റം ചെത്തിയൊരുക്കി ചാണകം മെഴുകി പൂക്കളമിടണം. അതിന്റെ ഒത്തനടുക്കായി ഓണത്തപ്പനെ പ്രതിഷ്ഠിക്കണം. ഓണക്കോടി ഉടുക്കുമ്പോള്‍ തങ്കച്ചിറകുള്ള തുമ്പിക്കുപോലും ഇത്രയ്ക്ക് അഴകുണ്ടാകില്ലെന്നും പൊന്നിന്‍നിറമുള്ള മുക്കുറ്റിയും കോളാമ്പിപ്പൂവും തന്റെ അഴകിനൊപ്പം എത്തില്ലെന്നും അവള്‍ കരുതുന്നു. അച്ഛന്‍ മടിയിലിരുത്തി ഓണസദ്യ നല്‍കുന്നതും അമ്മൂമ്മ കായവറുത്ത് വയ്ക്കുന്നതും വിഭവസമൃദ്ധമായ ഓണസദ്യയെക്കുറിച്ചും മാവിന്‍ചില്ലയില്‍ മാമന്‍ കെട്ടിക്കൊടുക്കുന്ന ഊഞ്ഞാലും എല്ലാം ഓമനയെ കൊതിപ്പിക്കുന്നു. ഓണപ്പാട്ടുകള്‍ പാടണമെന്നും തൊടിയില്‍ കിളിത്തട്ടുകളിച്ച് ഉല്ലസിക്കണമെന്നും ശര്‍ക്കരമാവിന്റെ ചോട്ടിലെ പച്ചിലയില്‍ ചാഞ്ഞുകിടന്ന് മുത്തശ്ശിക്കഥകള്‍ കേള്‍ക്കുന്നതും ഓമന സ്വപ്നം കാണുന്നു. മഞ്ഞക്കോടി, മഞ്ഞപ്പുടവ, ചെത്തി, പുത്തന്‍, വെടിപ്പാക്കേണം, പൂക്കളമെഴുതേണം തുടങ്ങി അക്ഷരങ്ങളും വാക്കുകളും വാക്യങ്ങളും ആവര്‍ത്തിച്ചുവരുന്ന വരികളുടെ ശബ്ദഭംഗിയാല്‍ മനോഹരമാണ് ഈ കവിത. ആശയ സമ്പന്നമായ വരികളില്‍ തൊട്ടാവാടിത്തൊടിയില്‍ കിളിയാന്തട്ടുകളിച്ചു തകര്‍ക്കേണം എന്ന വരികളാണ് എനിക്കേറ്റവും ഇഷടപ്പെട്ടത്. കാരണം തൊട്ടാവാടിത്തൊടിയില്‍ കിളിത്തട്ടുകളിക്കുന്നകാര്യം കവി വിവരിക്കുന്നത് നോക്കൂ.... വെറുതേകളിച്ചാല്‍പ്പോരാ... കളിച്ചു തകര്‍ക്കേണം എന്നാണ്. മാത്രമല്ല ഒണത്തിന്റെ മനോഹാരിത ആസ്വദിക്കാനും ഈ കവിതയിലൂടെ എനിക്കു കഴിഞ്ഞു.
കഥയരങ്ങില്‍ പറയാന്‍ ഒരു കഥ തയാറാക്കുക.
സമ്പത്തിന്റെ വിനിയോഗം
പണ്ട് പണ്ട് ഒരു രാജ്യത്ത് ഒരു ദരിദ്രനായ കര്‍ഷകന്‍ ജീവിച്ചിരുന്നു അയാള്‍ കഠിനാധ്വാനിയും നന്മനിറഞ്ഞവനുമായിരുന്നു. എന്നാല്‍ അയാള്‍ക്ക് ഓരോ ദിവസവും ദാരിദ്ര്യം കൂടി കൂടി വന്നു അയാളുടെ മഹത്വങ്ങള്‍ എല്ലാമറിയാവുന്ന രാജാവിന് അയാളുടെ ദാരിദ്ര്യത്തിന്റെ കാരണം അറിയണമെന്ന് തോന്നി. രാജാവ് രഹസ്യമായി അയാളുടെ ദാരിദ്യത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ചറിഞ്ഞു. എന്നിട്ട് ഭൃത്യന്‍മാരെ വിട്ട് കൃത്യമായിട്ട് എല്ലാദിവസവും തന്റെ അധ്വാനത്തില്‍ നിന്ന് മൂന്ന് സ്വര്‍ണ്ണ നാണയം വീതം കൊട്ടാരത്തില്‍ എത്തിക്കണമെന്ന് കര്‍ഷകനെ അറിയിച്ചു. കര്‍ഷകന്‍ അന്ധാളിച്ചുപോയി ഇപ്പോള്‍ തന്നെ ജീവിക്കാന്‍ പറ്റുന്നില്ല. പിന്നെ എന്തുചെയ്യും? രാജാവിന്റെ കല്പനയല്ലേ? അയാള്‍ ജീവിതത്തിലെ എല്ലാ അനാവത്ത് ചിലവുകളും അവസാനിപ്പിച്ചു അയാള്‍ പലി ശക്കാരുടെ കൈയ്യില്‍ന്നും പണം കടം എടുക്കാതെയായി. എങ്ങനേയും ദിവസം മൂന്ന് സ്വര്‍ണനാണയം ഖജനാവില്‍ എത്തിച്ചു. കുറച്ചു വര്‍ഷങ്ങളായപ്പോഴേയ്ക്കും ഖജനാവില്‍ നിസ്സാരമായി പണമടയ്ക്കാന്‍ കര്‍ഷകനായി. അപ്പോഴേക്കും അയാള്‍ സമ്പത്ത് എങ്ങനെ വിനിയോഗിക്കണം എന്ന് പഠിച്ചിരുന്നു. ഇതെല്ലാം മനസ്സിലാക്കിയ രാജാവ് ധാരാളം സ്വര്‍ണനാണയം കര്‍ഷകന്‍ കൊടുത്തുവിട്ടു. കര്‍ഷകന്‍ രാജാവിന് നന്ദി പറഞ്ഞു. പിന്നീട് വളരെക്കാലം കര്‍ഷകനും കുടുംബവും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചു.
No comments:
Post a Comment