STD-3 കുട്ടികളും പക്ഷികളും

 കുട്ടികളും പക്ഷികളും 

കുട്ടികളും പക്ഷികളും എന്ന കവിതയുടെ ആദ്യഭാഗം 

അപ്പു ; ''കാക്ക കരഞ്ഞു പുളിമരത്തില്‍,
ഏല്ക്കുക നേരം പുലര്‍ന്നുവല്ലൊ. 
ഉണ്ണീ, വെളിച്ചം പരക്കുന്നതും കണ്ടു
തിണ്ണയില്‍ ചെന്നു നമുക്കിരിക്കാം'' 
ഉണ്ണി ''കാക്കയുണ്ടാ മരക്കൊമ്പിലേട്ടാ
കരയുന്ന കൂരിരുള്‍ക്കട്ടപോലെ 
ഉള്‍പ്രിയമില്ലെനിക്കല്പവും കാകനില്‍
പപ്പടം റാഞ്ചുന്ന കള്ളനല്ലേ?'' 
അപ്പു : ''ഇത്തിരി കട്ടാലുമെന്തു, കാലേ
നിത്യവും നമ്മേയുണര്‍ത്തുമല്ലൊ. 
ചത്തതും ചീഞ്ഞതും കൊത്തിയെടുത്തവന്‍ 
വൃത്തിയാക്കീടുമേ ചുറ്റുപാടും. 
ഇങ്ങാകെ നോക്കിലും കാണില്ലിതു പോലെ
ചങ്ങാതിക്കൂറുള്ള പക്ഷി വേറെ'' 
ഉണ്ണി - ''ഇക്കഥ കേട്ടെനിക്കിഷ്ടമായി,
കാക്കയെ ഞാനിനി കല്ലെറിയാ. 
ചൂളം വിളിക്കുന്നു, പൂപോലെ താഴോട്ടു 
പാളുന്നു മറ്റൊരു പക്ഷിയേട്ടാ, 
നന്നായിരുപുറം വെള്ളരേഖ.''
അപ്പു : ''വണ്ണാത്തിപ്പക്ഷിയാണാ മിടുക്കി,
പൂച്ചിപ്പുഴുക്കളെസാപ്പിടുമിക്കിളി
പൂച്ചെടിത്തോപ്പുകള്‍ക്കും തോഴി.'' 
ഉണ്ണി : ' പൂത്തോരു തെച്ചിമേല്‍ കൊക്കു നീണ്ടു 
കൂര്‍ത്തോരു പൂങ്കിളി കൂത്തടിച്ചു; 
കൊക്കിന്റെ പിറകിലാക്കുഞ്ഞിച്ചിറകുകള്‍ 
ചക്രങ്ങള്‍ പോലെ കറങ്ങിനില്പൂ!''
അപ്പു : ''പൂങ്കുലത്തേനുണ്ടു പൂഞ്ചിറകില്‍,
തേങ്ങിടുമക്കിളി തേന്‍കുരുവി 
പൂമ്പൊടി ചെമ്മേ പകര്‍ത്തി വിത്തിന്‍ 
മേന്മ വരുത്തിത്തുണച്ചു നമ്മേ. 
തെല്ലുപകരമായീ നമ്മള്‍ക്കു ചെയ്യാതെ-
യില്ലഴകൊന്നുമീ മന്നിടത്തില്‍''

പ്രവര്‍ത്തനം

കവിതയില്‍ ഏതെല്ലാം പക്ഷികളെക്കുറിച്ചാണ് കുട്ടികള്‍ സംസാരിക്കുന്നത്?
മഞ്ഞക്കിളിയെക്കുറിച്ചും അരിപ്രാവിനെക്കുറിച്ചും

മന്ദാരച്ചില്ലയിലെ പക്ഷി ഏതായിരുന്നു ?
മഞ്ഞക്കിളി

മഞ്ഞക്കിളിയെ കണ്ടാല്‍ എന്താണ് വിശ്വാസം ?
മഞ്ഞക്കിളിയെ കണ്ടാല്‍ മധുരം ലഭിക്കും എന്നാണ് വിശ്വാസം.

കോലയില്‍ വന്നിരുന്ന സുന്ദരിപക്ഷി ഏതാ യിരുന്നു.
അരിപ്രാവ്
അരിപ്രാവുകള്‍ വന്നത് എന്തിനായിരിക്കാമെന്നാണ് കുട്ടി പറയുന്നത്?
പുത്തരി തിന്നാനുള്ള ആഗ്രഹവുമായിട്ടായിരിക്കാം അരിപ്രാവുകള്‍ വന്നതെന്നാണ് കുട്ടി പറയുന്നത്.
പക്ഷികളെ സംബന്ധിച്ചിടത്തോളം ജീവവായു എന്താണെന്നാണ് കുട്ടിയുടെ അഭിപ്രായം?
സ്വാതന്ത്ര്യം


പക്ഷികള്‍ നമ്മുടെ കുട്ടുകാര്‍

വീടിന്റെ പരിസരത്തിരുന്ന് കാക്ക കരഞ്ഞാല്‍ വിരുന്നുകാര്‍ വരും എന്നു പറയാറുണ്ട്. ഇതുപോലെ പല പക്ഷികളെക്കുറിച്ചും വ്യത്യസ്തമായ സങ്കല്‍പ്പങ്ങളുണ്ട്. കണ്ടെത്തി എഴുതാമോ?

പക്ഷികളുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍

രണ്ട് മൈനയെക്കണ്ടാല്‍ സന്തോഷം
ഒരു മൈനയെക്കണ്ടാല്‍ അടികൊള്ളും
മഞ്ഞക്കിളിയെ കണ്ടാള്‍ മധുരം തിന്നാം
യാത്രപോകുമ്പോള്‍ ഉപ്പനെ കണ്ടാല്‍ ഉദ്ദേശിച്ച കാര്യം നടക്കും
പുള്ളു കരഞ്ഞാല്‍ കുട്ടികള്‍ക്ക് അസുഖം വരും
കാക്ക കരഞ്ഞാല്‍ വിരുന്നുവരും
വെള്ളക്കൊറ്റി പറന്നാല്‍ മഴപെയ്യും 
കോഴി വെയില് കാഞ്ഞാല്‍ വിരുന്ന് വരും
മരംകൊത്തി ചിലച്ചു പറന്നാല്‍ ആപത്ത്.


കണ്ടെത്താം ചൊല്ലാം

താഴെപ്പറയുന്ന ആശയങ്ങള്‍ ലഭിക്കുന്ന വരികള്‍ കണ്ടെത്തി ചൊല്ലാം.
മഞ്ഞക്കിളിയെക്കണ്ടാല്‍ മധുരം തിന്നാം.
'മഞ്ഞക്കിളിയാണു, കാണുകില്‍ 
നമ്മള്‍ക്കു മധുരം കിടച്ചിടുമെന്നു ഞായം''

കൃഷി കുറഞ്ഞുവരുന്ന അവസ്ഥ.
'നെല്ലരിയില്ലല്ലോ നമ്മള്‍ക്കു റേഷനാ
യുള്ളരിയിത്തിരി കൊണ്ടുനല്‍കാം.''

പക്ഷിയെ പിടിച്ചു വളര്‍ത്താമെന്ന് കുട്ടിയുടെ ആഗ്രഹം.
''ഏട്ടാ, നമുക്കു പിടിച്ചു വളര്‍ത്തിടാം 
കൂട്ടായി നമ്മള്‍ക്കിണങ്ങുകില്ലേ?'


കണ്ടെത്താം എഴുതാം

മഞ്ഞയുടുപ്പില്‍ കരിയുമായ - മഞ്ഞക്കിളി

മെയ്യാകെ വെള്ളയായ് - അരിപ്രാവ്

കൂരിരുട്ടിന്റെ കിടാത്തി - കാക്ക

മാരിവില്‍ ചേലൊത്ത പക്ഷി - മയില്‍

പഞ്ചവര്‍ണ്ണക്കിളി - തത്ത


പദങ്ങള്‍ കണ്ടെത്താം

താഴെപ്പറയുന്ന പദങ്ങള്‍ക്കു പകരം കവിതയില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ എഴുതാം.

ന്യായം - ഞായം

മനസ്സ് - ഉള്ളം

ശരീരം - മെയ്യ്

മധുരിക്കുക - മതിര്‍ക്കുക

ആഗ്രഹം - പൂതി


പരിചിതമായ പക്ഷിയെക്കുറിച്ച് വിവരണം തയ്യാറാക്കുക 

പക്ഷിയെക്കുറിച്ച് വിവരണം തയ്യാറാക്കുമ്പോള്‍ എന്തെല്ലാം ഉള്‍പ്പെടുത്താം 
* പക്ഷിയുടെ പേര്, പ്രാദേശിക പേരുകള്‍.
* താമസ സ്ഥലം, എവിടെയാണ് കൂടുതല്‍ കാണുന്നത്. 
* ഭക്ഷണ രീതി, എന്തെല്ലാം ആഹാരം കഴിക്കുന്നു . 
* തൂവലുകളുടെ സവിശേഷതകള്‍ നിറം 
* ശബ്ദം - പ്രത്യേകതകള്‍
* മറ്റ് സവിശേഷതകള്‍


തത്ത

ചെറിയ ശരീരം, തടിച്ചുരുണ്ട അറ്റം കൂര്‍ത്തുവളഞ്ഞ ചുണ്ട്, നീണ്ട വാല്‍, പച്ചത്തൂവലുകള്‍ എന്നിവ തത്തകളുടെ സവിശേഷതകളാണ്. തത്തയുടെ കാലില്‍ നാല് വിരലുകള്‍ ആണ് ഉള്ളത്. ഇതില്‍ രണ്ടെണ്ണം മുന്നോട്ടും രണ്ടെണ്ണം പുറകോട്ടും ആണ്. ധ്യാന്യങ്ങളും പയറുവര്‍ഗ്ഗങ്ങളും പഴങ്ങളുമാണ് ഇവയുടെ ഭക്ഷണം. തത്തകള്‍ മുട്ടയിടുന്നത് വേനല്‍ക്കാലത്താണ്. ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് ഇവ കൂടുകെട്ടുന്നത്. മരപ്പൊത്തുകളിലാണ് ഇവ കൂടുണ്ടാക്കുക. മരം കൊത്തിയുടെയും മറ്റും പഴയ കൂടുകളും ഇവ ഉപയോഗിക്കാറുണ്ട്.  തത്തകള്‍ അനുകരണ സാമര്‍ഥ്യം ഉള്ളവയാണ്. നിരന്തരം പരിശീലിപ്പിച്ചാല്‍ സംസാരിക്കാന്‍ ഇവയ്ക്കു കഴിയും. 32 ഇനം തത്തകളുണ്ടെങ്കിലും അഞ്ചിനങ്ങള്‍ മാത്രമാണ് കേരളത്തില്‍ കാണപ്പെടുന്നത്.


വരികള്‍ കൂട്ടിച്ചേര്‍ക്കുക

കുയില്‍ കൂകുന്നതുണ്ടെന്ന്
ചൊന്നതാരെന്റെ കണ്‍മണി
ആരും ചൊല്ലിയതല്ലാ ഞാന്‍
ചെവിയാല്‍ കേട്ടതല്ലയോ
മൈന ചിലയ്ക്കുന്നതുണ്ടെന്ന്
ചൊന്നതാരെന്റെ കണ്‍മണി
ആരും ചൊല്ലിയതല്ലാ ഞാന്‍
ചെവിയാല്‍ കേട്ടതല്ലയോ
------------------------------
മയില്‍ ആടുന്നതുണ്ടെന്ന്
ചൊല്ലിയതാരെന്റെ കണ്‍മണി
ആരും ചൊല്ലിയതല്ലാ ഞാനെന്‍
കണ്ണാല്‍ കണ്ടതല്ലയോ
പ്രാവ് കുറുകുന്നതുണ്ടെന്ന് 
ചൊല്ലിയതാരെന്റെ കണ്‍മണി
ആരും ചൊല്ലിയതല്ലാ ഞാനെന്‍
ചെവിയാല്‍ കേട്ടതല്ലയോ
ഓലേഞ്ഞാലി ഞാന്നു കളിക്കുന്നണ്ടെന്ന്
ചൊല്ലിയതാരെന്റെ കണ്‍മണി
ആരും ചൊല്ലിയതല്ലാ ഞാനെന്‍
കണ്ണാല്‍ കണ്ടതല്ലയോ


പ്രവര്‍ത്തനം 

കവിത ഈണത്തിലും താളത്തിലും ചൊല്ലുക. 


കൂട്ടരേ നോക്കുവി,നമ്പഴക്കൊമ്പത്തെ-

ക്കൂട്ടിലെ പൈങ്കിളി മുട്ടയിട്ടു. 

എന്തുമെഴുമെഴു,പ്പെന്തുമുഴുമുഴു-

പ്പെന്തൊരു കൊച്ചു രസക്കുടുക്ക!

കുട്ടികളല്ലിവ,യാനന്ദപ്പാല്‍ക്കടല്‍

മുത്തുകള്‍ തന്നെയാണെന്നു തോന്നും, 

അമ്മക്കിളിയുടെ കണ്ണും കരളുമാ

ണിമ്മുട്ട,മുട്ടിയുടച്ചിടൊല്ലേ!

-------------------------------------------------------

കുട്ടിയും കിളിയും തമ്മിലുള്ള സംഭാഷണം എഴുതുക

വിട്ടയയ്ക്കുക കൂട്ടില്‍ നിന്നെന്നെ ഞാ-

നൊട്ടു വാനില്‍ പറന്ന് നടക്കട്ടെ 

ഇങ്ങനെ പറയുന്ന പക്ഷിയും അത് കേള്‍ക്കുന്ന കുട്ടിയും തമ്മില്‍ നടക്കാവുന്ന ഒരു സംഭാഷണം എഴുതുക

കുട്ടി : നിനക്ക് മനോഹരമായ ഒരു കൂടും പാലും പഴവും ഒക്കെ ഞാന്‍ തന്നില്ലേ പിന്നെ എന്തിനാണ് നീ എന്നെ വിട്ടു പോകുന്നത് ?

പക്ഷി : കുട്ടീ.. .......നിനക്ക് നല്ല ആഹാരവും തന്ന് നിന്നെ ഒരു മുറിയില്‍ അടച്ചാല്‍ നിനക്ക് വിഷമം ആവില്ലേ ?

കുട്ടി : അത് ശരിയാണ് സ്വാതന്ത്ര്യത്തിന്റെ വില എനിക്ക് മനസ്സിലാവുന്നുണ്ട്. ഞന്‍ നിന്നെ തുറന്നുവിടുകയാണ്.....പക്ഷേ എനിക്ക് നിന്നെ ഇടയ്ക്കിടെ കാണാന്‍ എന്തു ചെയ്യും?

പക്ഷി  : നിന്റെ വിഷമം എനിക്ക് മനസ്സിലാകും, പക്ഷേ ഇപ്പോള്‍ ഞാന്‍ ഈ നീലാകാശം നോക്കി പറക്കട്ടെ.....

കുട്ടി : എങ്കില്‍ ശരി നീ പൊയ്‌ക്കൊള്ളൂ നീ എന്നെ കാണാന്‍ വരണേ.........


പക്ഷിപ്പതിപ്പ് തയ്യാറാക്കുക

പരിചിതമായ പക്ഷികളെക്കുറിച്ച് വിവരണം തയ്യാറാക്കുക 
പക്ഷിയെക്കുറിച്ച് വിവരണം തയ്യാറാക്കുമ്പോള്‍ എന്തെല്ലാം ഉള്‍പ്പെടുത്താം 
* പക്ഷിയുടെ പേര്, പ്രാദേശിക പേരുകള്‍.
* താമസ സ്ഥലം, എവിടെയാണ് കൂടുതല്‍ കാണുന്നത്. 
* ഭക്ഷണ രീതി, എന്തെല്ലാം ആഹാരം കഴിക്കുന്നു . 
* തൂവലുകളുടെ സവിശേഷതകള്‍ നിറം 
* ശബ്ദം - പ്രത്യേകതകള്‍
* മറ്റ് സവിശേഷതകള്‍


പക്ഷിക്കവിതകള്‍ ശേഖരിക്കുക.

മാടത്തക്കിളി മാടത്തക്കിളി പാടത്തെന്തു വിശേഷം (2) 
ചൊല്ലുക പാടത്തെന്തു വിശേഷം 
പാടത്തെല്ലാം വിത്തു വിതച്ചു പയ്യെ ചുണ്ടും കീറി മുളച്ചു 
ഒരു മഴ കിട്ടാഞ്ഞുഴറും ഞാറിന്‍ ഓമല്‍ പീലി കരിഞ്ഞു 
പൊന്നോമല്‍പ്പീലി കരിഞ്ഞു 
മാടത്തക്കിളി മാടത്തക്കിളി പാടത്തെന്തു വിശേഷം 
ചൊല്ലുക പാടത്തെന്തു വിശേഷം 
മാടത്തക്കിളി മാടത്തക്കിളി മാനത്തെന്തു വിശേഷം 
ചൊല്ലുക മാനത്തെന്തു വിശേഷം 
മാനത്തില്ലൊരു കാര്‍നിഴലെന്നാലേനത്തില്‍ കാറ്റൂതുന്നു 
കാറ്റിന്‍ പിറകെ ചിറകു വിരുത്തി കാര്‍നിരയെത്തി പെയ്താലോ 
ആ മഴ പൊത്തീട്ടൊന്നു ചിനക്കുകില്‍ ആ മണിഞാറു തഴക്കൂല്ലോ 
മാടത്തക്കിളി മാടത്തക്കിളി പാടത്തെന്തു വിശേഷം 
മാടത്തക്കിളി മാടത്തക്കിളി മാടത്തില്‍ കഥയെന്തോ 
മാടത്തില്‍ കഥയെന്തോ 
തെങ്ങിന്‍ പോടാമെന്‍ മാടത്തില്‍ ഭംഗിയില്‍ മുട്ടകള്‍ ഞാനിട്ടു 
മുട്ട വിരിഞ്ഞാല്‍ കുഞ്ഞുങ്ങള്‍ക്കിനി വിട്ടൊഴിയാത്ത വിശപ്പല്ലോ 
പുലോന്തുകളെ കൊണ്ടു കൊടുക്കണം അപ്പോള്‍ മാനം കനിയായ്ക്കില്‍ 
പുല്ലും ഞാനും പുല്‍പ്പോന്തുകളും നെല്ലും നമ്മള്‍ക്കുണ്ടാമോ (മാടത്തക്കിളി മാടത്തക്കിളി ...

സിനിമാഗാനം


ഒന്ന്

പ്രാവും കൂട്ടിയും

കുട്ടി: പ്രാവേ, പ്രാവേ, പോകരുതേ
വാവാ, കൂട്ടിനകത്താക്കാം. 
പാലും പഴവും പോരെങ്കില്‍ 
ചോറും കറിയും ഞാന്‍ നല്‍കാം.
പ്രാവ്: കൊള്ളാം കുഞ്ഞ് നിന്നിഷ്ടം 
തള്ളാന്‍ പാടില്ലെന്നാലും 
ഞാനങ്ങോട്ടേക്കില്ലിപ്പോള്‍ 
മാനംനോക്കിപ്പോകുന്നു.
കുട്ടി: അയ്യോ പ്രാവേ, പോകരുതേ
പയ്യും ദാഹവുമുണ്ടാമേ! 
വേനല്‍ക്കാലത്തുച്ചയ്‌ക്കോ
മാനം നോക്കി സഞ്ചാരം.

ഉള്ളൂര്‍


രണ്ട്

അമ്മയുടെ കണ്ണും കരളും

കൂട്ടരേ നോക്കുവിനമ്പഴക്കൊമ്പത്തെ-
ക്കൂട്ടിലെ പൈങ്കിളി മുട്ടയിട്ടു. എന്തുമെഴുമെഴു.
മെന്തുമുഴുമുഴുപ്പെന്തൊരു കൊച്ചു രസക്കുടുക്ക്! 
അമ്മക്കിളിയുടെ കണ്ണും കരളുമാ-
ണിമ്മുട്ട, മുട്ടിയുടച്ചീടൊല്ലേ! 
നോന്‍പുകളെത്രനാള്‍ നോല്‍ക്കണ,മീവിത്തു 
കൂമ്പെടുത്തീടാനീക്കൊച്ചു പക്ഷി! 
കൂട്ടിലമര്‍ന്നു, തന്‍ കൊക്കു പുറത്തേക്കു 
നീട്ടി, മിഴിയിണ പൂട്ടിടാതേ, 
പ്രാര്‍ത്ഥന ചെയ്യുന്നു പാവമീപ്പെണ്‍കിളി 
പാത്തു ചെന്നാരും പിടിച്ചീടൊല്ലേ, 
വാത്സല്യച്ചൂടിനാല്‍ നീറട്ടെ മുട്ടകള്‍
വാരുറ്റ തങ്കക്കൊടികളാവാന്‍. 

(കുന്നിമണികള്‍- വൈലോപ്പിള്ളി ശ്രീധരമേനോന്‍)


മൂന്ന്

വിട്ടയയ്ക്കുക

വിട്ടയയ്ക്കുക കൂട്ടില്‍ നിന്നെന്നെ ഞാ-
നൊട്ടുവാനില്‍പ്പറന്നു നടക്കട്ടെ!
കാണ്‍മതുണ്ടതാ തെല്ലകലത്തിലെന്‍
ജന്മഭൂമിയാം കാനനം മോഹനം.
താമരമലര്‍ക്കൈയാല്‍ത്തടാകങ്ങള്‍ 
പ്രേമമോടെന്നെ മാടിവിളിക്കുന്നു.
പുല്‍ത്തളിരുകള്‍ പൂന്തുകില്‍ നെയ്യുന്നു, 
പുഷ്പരാജികള്‍ പുഞ്ചിരിക്കൊള്ളുന്നു.
വിട്ടയയ്ക്കുക കൂട്ടില്‍ നിന്നെന്നെ 
ഞാനൊട്ടുവാനില്‍പ്പറന്നു നടക്കട്ടെ!
ബാലാമണിയമ്മ


നാല്

ചങ്ങാലിപാവ്

ചെറുപുള്ളിച്ചിറകുള്ള ചങ്ങാലിപ്രാവേ, 
തലതല്ലിക്കരയുന്നതെന്തുകൊണ്ടോ? 
നിന്റെ തലതല്ലിക്കരയുന്നതെന്തുകൊണ്ടാ? 
പറയുന്നു ചങ്ങാലി, ''ഞാനിന്നു നാഴി-
പ്പയറെന്‍ മകള്‍ക്കു കൊടുത്തുപോയ്, ഉപ്പിട്ടു 
തിരിയേവരുമ്പോള്‍ വറുത്തുവയ്ക്കാന്‍. 
തിരിയേ വരുംനേര, മെന്തുചൊല്ലേണ്ടൂ, 
ഉരിയേപയറുള്ളു ചട്ടിയിലൊട്ടാകെ, 
യുരിയേ പയര്‍മണി കണ്ടതുള്ളൂ! 
പയറെന്തുചെയ്തു നീയറുകള്ളിപ്പെണ്ണേ, 
പകുതിയുമില്ലല്ലോ, നീ കൊറിച്ചോ, നിന്റെ 
പലകൂട്ടുകാര്‍ക്കും നീ സല്‍ക്കരിച്ചോ? 
പറയുന്നീലവളൊന്നും, വറവുതീര്‍ന്നപ്പോള്‍ 
പയറിത്രമാത്രമേ കണ്ടതുള്ളൂ, കള്ളം 
പറയുന്നതല്ല ഞാന്‍ തെല്ലുമമ്മേ. 
പൊളിയാണിതെല്ലാം, ഞാന്‍ പൊട്ടിയെന്നോര്‍ത്തോ 
കലികൊണ്ടുകൊത്തി ഞാന്‍ നെഞ്ചില്‍ നീളേ, യെന്റെ 
കലികൊണ്ടുകൊന്നു ഞാന്‍ പൊന്നുമോളെ! 
പകതീര്‍ന്നു, താനേവറുത്തു ഞാന്‍ 
നാഴിപ്പയ, റുപ്പുചേര്‍ത്തു, വറുത്തപ്പോഴോ, മണി-
പ്പയറുരിമാത്രമേ കണ്ടതുള്ളൂ. 
പഴിചാരി കൊത്തിക്കാന്‍ കൊന്നുപോയല്ലോ 
പയര്‍വറുക്കുമ്പോള്‍ കുറഞ്ഞുപോമെന്നുള്ള 
പരമാര്‍ത്ഥമറിയാതെന്‍ പൊന്നുമോളെ!
ഉരിമണിപ്പയറിന്നു കുഞ്ഞിനെക്കൊന്നേന്‍ 
ഉലകത്തിലെന്തിനു ഞാനിരിപ്പൂ, മേലി-
ലുലകത്തിലെന്തിനു ഞാനിരിപ്പൂ!''

വൈലോപ്പിള്ളി


അഞ്ച്

മാടപ്പിറാവ്

തത്തിക്കളിച്ചും, വരിനെല്ലു മെല്ലേ-
കൊത്തിക്കൊറിച്ചും, ചിറകിട്ടടിച്ചും 
പാടത്തു കണ്ണും കരളും കവര്‍ന്ന 
മാടപ്പിറാവേ, വരികെന്റെ ചാരേ.
വിശുദ്ധിയില്ലാത്തൊരു ചീത്തചിന്ത 
വിളഞ്ഞിടാതുള്ളാരു നിന്‍മനസ്സും 
നനുത്ത പൂമ്പട്ടുതൊഴും വപുസ്സും 
കൊതിക്കുമേ കൊച്ചുകിടാങ്ങള്‍ ഞങ്ങള്‍.
അടുത്തമാവില്‍ ചെറു കൂടുകെട്ടി-
ക്കുടുംബ സൗഖ്യത്തൊടു പാര്‍പ്പതില്ലേ? 
കിടാങ്ങളില്ലേ? ചെറു പാഠശാല 
ചെടിപ്പടര്‍പ്പോ? ഗുരുവാരു ചൊല്‍ക്

പള്ളത്തു രാമന്‍

വൈലോപ്പിള്ളി ശ്രീധരമേനോന്‍. 

ജീവിതയാഥാര്‍ഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകള്‍ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന്‍. എറണാകുളം ജില്ലയില്‍ തൃപ്പൂണിത്തുറയില്‍ കൊച്ചുകുട്ടന്‍ കര്‍ത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി 1911 മെയ് 11 ന്  ജനിച്ചു, സസ്യശാസ്ത്രത്തില്‍ ബിരുദമെടുത്തതിനുശേഷം 1931-ല്‍ അധ്യാപനവൃത്തിയില്‍ പ്രവേശിച്ചു. ഭാനുമതിയമ്മയെ വിവാഹം ചെയ്തു. 1966-ല്‍ ഹൈസ്‌കൂള്‍ പ്രധാനാദ്ധ്യാപകനായാണ് വിരമിച്ചത്. 'ശ്രീ' എന്ന തൂലികാനാമത്തില്‍ എഴുതിത്തുടങ്ങിയ കവിയുടെ കവിതകള്‍ പലതും കേരളത്തില്‍ ഒരു ഭാവുകപരിവര്‍ത്തനം സൃഷ്ടിച്ചു. തികച്ചും വ്യത്യസ്തമായ ഒരു ജീവിത ബോധം ആണ് കവിയുടെ കവിതകളില്‍ വായിച്ചെടുക്കാവുന്നത്. യാഥാര്‍ഥ്യബോധത്തില്‍ അടിയുറച്ചിരുന്നതുകൊണ്ട് ആക്കവിതകളില്‍ അസാമാന്യ ദൃഢത ഉണ്ടായി, 'എല്ലുറപ്പുള്ള കവിത' എന്നാണ്  പി. എ. വാര്യര്‍ എഴുതിയത്. അനാവശ്യമായി ഒരൊറ്റ വാക്കു പോലും ഉപയോഗിക്കാതിരിക്കുക എന്നതാണ് വൈലോപ്പിള്ളിയുടെ രീതി 'എന്തോ വ്യത്യാസമുണ്ടാ കൃതികള്‍ക്ക്, വെറും പാലുപോലുള്ള കവിതകളല്ല, കാച്ചിക്കുറുക്കിയ കവിത' എന്ന് എം.എന്‍. വിജയന്‍ ആ ശൈലിയെ വിശേഷിപ്പിച്ചതും മറ്റൊന്നും കൊണ്ടല്ല. കന്നിക്കൊയ്ത്ത്, കുടിയൊഴിക്കല്‍, ഓണപ്പാട്ടുകാര്‍, കുന്നിമണികള്‍, ശ്രീരേഖ, കടല്‍ക്കാക്കകള്‍, കയ്പവല്ലരി, വിട, മകരക്കൊയ്ത്ത്, തുടങ്ങി നിരവധി കൃതികള്‍. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആല്‍ബിന്‍ അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, വയലാര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ആയിരുന്നിട്ടുണ്ട്. 1985 ഡിസംബര്‍ 22 ന് തന്റെ 74-ാം വയസ്സില്‍ അദ്ദേഹം അന്തരിച്ചു.

No comments: