പഴഞ്ചൊല്ലുകള്‍ Daily Kerala Syllabus

 പഴഞ്ചൊല്ലുകള്‍


അകപ്പെട്ടാല്‍ പന്നി ചുരക്കാ തിന്നും
നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍പ്പെട്ടാല്‍ ഇഷ്ടമില്ലത്തതും സ്വാഗതം ചെയ്യേണ്ടിവരും.

അകലത്തെ ബന്ധുവിനേക്കാള്‍ നല്ലത് അരികത്തെ ശത്രു
ആപത് ഘട്ടത്തില്‍ സമീപവാസികളേ സഹായത്തിന്നുതകൂ.

അക്കരെ ചെല്ലണം തോണിയും മുങ്ങണം
കാര്യം നിറവേറിക്കഴിയുമ്പോള്‍ അതിനു സഹായിച്ചവന്‍ നശിക്കണമെന്ന് ആഗ്രഹിക്കല്‍

അക്കരെ നിന്നാല്‍ ഇക്കരെ പച്ച, ഇക്കരെ നിന്നാല്‍ അക്കരെ പച്ച
അകലത്തുള്ളതിനു കൂടുതല്‍ ആകര്‍ഷകത്വം തോന്നും.
ഇക്കരെനിന്ന് അക്കരയ്ക്കുപോയാല്‍ പിന്നെ ഇക്കരെയുള്ളത് കൂടുതല്‍ ആകര്‍ഷകമായി തോന്നും

അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്
വേണ്ടസ്ഥാനത്തു പൌരുഷം കാണിക്കാതെ അസ്ഥാനത്തും അനവസരത്തിലും കാണിക്കുക.

അങ്ങാടിപ്പയ്യ് ആലയില്‍ നില്‍ക്കില്ല
അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്കു കൂടുതല്‍ സൌകര്യമുള്ളിടത്തായാലും സ്ഥിരമായി നില്‍ക്കാനിഷ്ടമില്ല.

അങ്ങാടിപ്പിള്ളേരും കന്നാലിപ്പിള്ളേരും കൂടി ഒരുമിച്ചു കളിച്ചാല്‍ പറ്റില്ല
ഉത്തരവാദിത്വങ്ങളും ചുമതലകളും ഉള്ളവര്‍ക്ക് അവയില്ലാത്തവരുമായി വിനോദിച്ചു സമയം കളയാന്‍ പറ്റുകയില്ല.

അച്ചിക്ക് കൊഞ്ചു പക്ഷം നായര്‍ക്ക് ഇഞ്ചി പക്ഷം
ഭാര്യാഭര്‍ത്താക്കന്മാര്‍ക്കു പരസ്പരം പൊരുത്തമില്ലാത്ത സ്വഭാവം.

അങ്കവും കാണാം താളിയുമൊടിക്കാം
ഒരു പ്രവൃത്തികൊണ്ടു രണ്ടുകാര്യങ്ങള്‍ സാധിക്കല്‍.

അച്ചാണിയില്ലാത്ത തേര് മുച്ചാണ്‍ പോകയില്ല
ആവശ്യമായ ഭദ്രതയില്ലെങ്കില്‍ പുരോഗതിയുണ്ടാകയില്ല.

അച്ഛനിച്ഛിച്ചതും പാല് വൈദ്യര്‍ കല്‍പിച്ചതും പാല്
ഭയപ്പെടുന്നത് ഒഴിഞ്ഞുപോയിട്ട് ആഗ്രഹിച്ചതുതന്നെ ലഭിക്കല്‍

അഞ്ജനമെന്നതു ഞാനറിയും, മഞ്ഞളുപോലെ വെളുത്തിരിക്കും
ഒന്നുമറിയാത്തവന്‍ സര്‍വജ്ഞനായി നടിക്കുക.

അടയ്ക്കാ മടിയില്‍ വയ്ക്കാം അടയ്ക്കാമരം മടിയില്‍ വയ്ക്കാനൊക്കുമോ?
മക്കളെ ബാല്യത്തില്‍ നിയന്ത്രിച്ചു നിറുത്താം, പ്രായമായാല്‍ അതുപോലെ പറ്റില്ല.

അടിതെറ്റിയാല്‍ ആനയും വീഴും
എത്ര ഉന്നതനായാലും സൂക്ഷിച്ചു നിന്നില്ലെങ്കില്‍ വീഴ്ച പറ്റും.

അടിയിരിക്കുന്നിടത്തു ചെകിടു കാണിക്കുക
ആപത്തില്‍ തനിയെ ചെന്നു ചാടുക.

അടിസ്ഥാനമുറച്ചേ ആരൂഢമുറയ്ക്കൂ
അടിസ്ഥാനം ഭദ്രമായാലേ മറ്റു കാര്യങ്ങളും ഭദ്രമാകൂ.

അടുക്കു പറയുന്നവന് അഞ്ഞാഴി, മുട്ടം വെട്ടുന്നവന് മുന്നാഴി
കഠിനാധ്വാനം ചെയ്യുന്നവന് അല്‍പമാത്രമായ പ്രതിഫലം, ഒന്നും ചെയ്യാതെ തന്ത്രപൂര്‍വം നില്‍ക്കുന്നവന് കൂടുതല്‍ നേട്ടം. (അല്ലെങ്കില്‍) ബുദ്ധിപറഞ്ഞുകൊടുക്കുന്നവന് കൂടുതലും അത് പ്രാവര്‍ത്തികമാക്കുന്നവന് കുറച്ചും പ്രതിഫലം.

അടുത്താല്‍ നക്കിക്കൊല്ലും അകന്നാല്‍ ഞെക്കിക്കൊല്ലും
ഇണങ്ങിയാലും പിണങ്ങിയാലും നശിപ്പിക്കുന്ന സ്വഭാവം.

അടികൊള്ളാന്‍ ചെണ്ടയും പണം വാങ്ങാന്‍ മാരാരും
അധ്വാനിക്കുന്നത് ഒരാളും പ്രതിഫലം പറ്റുന്നത് മറ്റൊരാളും.

അടിമേലടിച്ചാല്‍ അമ്മിയും പൊടിയും
തുടര്‍ച്ചയായുള്ള പരിശ്രമംകൊണ്ട് ഏതു ദുഷ്‌കാര്യവും സാധിക്കാം.

അണ്ടിയോടടുത്താലേ മാങ്ങയുടെ പുളിയറിയു
അടുത്തു പെരുമാറുമ്പോഴേ ഒരാളിന്റെ തനിസ്വഭാവം മനസ്സിലാകുകയുള്ളു.

അടുത്തവനെ കെട്ടരുത്
സഹായിക്കുന്നവനെ നശിപ്പിക്കരുത്.

അട്ടയെ പിടിച്ചു മെത്തയില്‍ കിടത്തിയാലും കിടക്കുമോ?
ദുര്‍ജനങ്ങള്‍ക്ക് എപ്പൊഴും ചീത്തമാര്‍ഗത്തിലായിരിക്കും താത്പര്യം.

അണ്ടിയോ മൂത്തത് മാവോ മൂത്തത്
നിഷ്പ്രയോജനമായ വാദപ്രതിവാദം.

അണ്ണാന്‍ കുഞ്ഞും തന്നാലായത്
ഏതുനിസ്സാരനും എളിയ എന്തെങ്കിലും സേവനം ചെയ്യാന്‍ കഴിയും.

അണ്ണാന്‍ മൂത്താലും മരംകേറ്റം മറക്കില്ല
ജന്മനാ ഉള്ള സ്വഭാവം എത്ര പ്രായമായാലും മറക്കില്ല.

അതിമോഹം ചക്രം ചവിട്ടും
അത്യാഗ്രഹം ആപത്തു വരുത്തും.
അത്താഴം കഴിഞ്ഞാല്‍ അരക്കാതം നടക്കണം
അത്താഴം കഴിച്ച് ഉറങ്ങുന്നതിനു മുമ്പ് അല്‍പം നടക്കണം.
അത്താഴം മുടക്കാന്‍ നീര്‍ക്കോലി മതി
ഏതു നിസ്സാരനും ചെറിയ ഉപദ്രവമെങ്കിലും വരുത്തിവയ്ക്കാന്‍ കഴിയും.
അത്തം കറുത്താല്‍ ഓണം വെളുക്കും
അത്തം നാളില്‍ മഴക്കാറുണ്ടെങ്കില്‍ ഓണത്തിനു തെളിഞ്ഞ കാലാവസ്ഥയായിരിക്കും.
അധികമായാല്‍ അമൃതും വിഷം
ഏതുവസ്തുവും അധികമായാല്‍ ഉപദ്രവകരമാകും.
അനച്ചവെള്ളത്തില്‍ ചാടിയ പൂച്ച പച്ചവെള്ളം കാണുമ്പോള്‍ അറയ്ക്കും
ഒരു ആപത്തില്‍ പെട്ടവനു പിന്നെ ആപത്തില്ലാത്തിടത്തും ആശങ്കയായിരിക്കും.
അന്നവിചാരം മുന്നവിചാരം, പിന്നെ വിചാരം കാര്യവിചാരം
ആഹാരകാര്യം കഴിഞ്ഞിട്ടേയുള്ളു ഏതുകാര്യവും.
അപ്പനു കേറാന്‍ മേല, മകനു ചെത്താന്‍ മേല
എങ്ങനെയായാലും കാര്യം നടക്കുകയില്ല.
അപ്പം തിന്നാല്‍ മതി കുഴിയെണ്ണണ്ട
കാര്യം സാധിച്ചാല്‍ മതി, അതു നടന്നുകിട്ടിയതിന്റെ പിന്നിലുള്ള എല്ലാക്കാര്യങ്ങളും അറിയാന്‍ ശ്രമിക്കേണ്ട.
അമ്പലത്തിലെ പൂച്ച തേവരെ പേടിക്കുമോ?
കാര്യങ്ങളുടെ ഉള്ളുകള്ളികള്‍ അറിഞ്ഞവന് ഭയവും ആധിയുമില്ല.
അമ്പു കുമ്പളത്ത്, വില്ലു ചേപ്പാട്ട്, എയ്യുന്ന നായര്‍ ഹരിപ്പാട്ട്
കാര്യം നടത്താനുള്ള സാധനങ്ങളൊക്കെ അവിടെയും ഇവിടെയും കിടക്കുന്ന അവസ്ഥ.
അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍
ഒരു സമൂഹത്തില്‍പ്പെട്ട എല്ലാവരും പീഡിതരാകുന്ന അവസ്ഥ.
അമ്മ നാഴിയുടെ മേല്‍ കയറിയാല്‍ മകള്‍ മോന്തായത്തില്‍ കയറും
അമ്മ അല്‍പം അടക്കമില്ലായ്മ കാണിച്ചാല്‍ മകള്‍ പതിന്മടങ്ങുകാണിക്കും.
അമ്മയ്ക്കു പ്രാണവേദന, മകള്‍ക്കു വീണവായന

ഒരാള്‍ക്കു കഠിന ദുഃഖം അനുഭവപ്പെടുമ്പോള്‍ അയാളെ ആശ്വസിപ്പിക്കാന്‍ കടപ്പെട്ട മറ്റൊരാള്‍ അതൊന്നും ശ്രദ്ധിക്കാതെ രസകരമായ മറ്റുകാര്യങ്ങളില്‍ മുഴുകിയിരിക്കല്‍.

അമ്മേടെ മടീലിരിക്കേം വേണം അച്ഛന്റെ കൂടെ നടക്കേം വേണം
പ്രായോഗികമല്ലാത്ത ശാഠ്യം.
അമ്മയെത്തല്ലിയാലും രണ്ടുപക്ഷം
ഏതുകാര്യത്തിലും രണ്ടഭിപ്രായം.
അമ്മായി ഉടച്ചതു മണ്‍ചട്ടി മരുമകളുടച്ചതു പൊന്‍ചട്ടി
ഒരേ തെറ്റു രണ്ടാളുകള്‍ ചെയ്താല്‍ ചെയ്തയാളിന്റെ നിലയും വിലയും അനുസരിച്ച് ലാഘവമോ ഗൌരവമോ കൊടുക്കല്‍.
അരമന രഹസ്യം അങ്ങാടിപ്പരസ്യം
കൊട്ടാരക്കെട്ടില്‍ (പലതരത്തിലുള്ള അനേകരുള്ളതിനാല്‍) രഹസ്യമായി ഒന്നും സൂക്ഷിക്കാനാവില്ല.
അരയ്ക്കു കത്തിയും പുരയ്ക്കു മുത്തിയും
അരയില്‍ ധരിച്ചിരിക്കുന്ന കത്തി ശരീരരക്ഷചെയ്യുന്നു, പുരയിലെ വലിയമ്മ വീടിന്റെ നന്മയ്ക്കുതകുന്നു.
അരി നാഴിയേ ഉള്ളെങ്കിലും അടുപ്പുകല്ലു മൂന്നുവേണം
ചില കാര്യങ്ങള്‍ (ചെറിയതോതിലായാലും) നടക്കുന്നതിന് എല്ലാ ഒരുക്കങ്ങളും വേണം.
അരിയും തിന്നു, ആശാരിച്ചിയെയും കടിച്ചു, എന്നിട്ടും നായ്ക്കാണു മുറുമുറുപ്പ്
പലദ്രോഹങ്ങളും ചെയ്തിട്ടും പക തീരുന്നില്ല.
അരിയെത്രാ മാപ്ലേ? പയറഞ്ഞാഴി
ചോദ്യം മനസ്സിലാക്കാതെ ഉത്തരം പറയുക.
അരിയെറിഞ്ഞാല്‍ ആയിരം കാക്ക
കൈയില്‍ ധനമുണ്ടെങ്കില്‍ അടുത്തുക്കൂടാന്‍ അനവധിപേര്‍ കാണും.
അല്‍പന് ഐശ്വര്യം അന്നാല്‍ അര്‍ധരാത്രി കുടപിടിക്കും
പുത്തന്‍ പണക്കാരന്റെ പ്രൌഢി.
അല്ലലുള്ള പുലിയേ ചുള്ളിയുള്ള കാടറിയു
ജീവിതക്ലേശങ്ങള്‍ അനുഭവിച്ചു വളരുന്നവന്‍ ബുദ്ധിമുട്ടിയും അതിനു പരിഹാരം കാണും.
അളമുട്ടിയാല്‍ ചേരയും കടിക്കും
ഉപദ്രവംകൊണ്ടു പൊറുതിമുട്ടിയാല്‍ ഏതു നിരുപദ്രവിയും തിരിച്ചുപദ്രവിക്കും.
അഴകുള്ള ചക്കയില്‍ ചുളയില്ല
ആകാര ഭങ്ഗിയുണ്ടെന്നുവച്ചു സദ്ഗുണങ്ങളുണ്ടാകണമെന്നില്ല.
അറയിലാടിയേ അരങ്ങത്താടാവൂ
പരിശീലനമില്ലാതെ ഒന്നും അവതരിപ്പിക്കരുത്.
ആകെ നനഞ്ഞാല്‍ കുളിരില്ല
നാണം കെട്ടാല്‍ പിന്നെ നാണക്കേടു മറക്കും.
ആടറിയുമോ അങ്ങാടി വാണിഭം?
അങ്ങാടിയില്‍ കഴിയുന്നതാണെങ്കിലും ആടിന് കച്ചവടത്തെക്കുറിച്ച് ഒന്നും അറിയാത്തതുപോലെ നിസ്സാരന്മാര്‍ക്കു വലിയകാര്യങ്ങളെക്കുറിച്ചു ഒന്നും അറിയാന്‍ കഴിയുകയില്ല.
ആടുകിടന്നിടത്ത് ഒരു പൂടയെങ്കിലും കാണും
ഒരു സംഭവം നടന്നിടത്ത് അതിന്റെ ലക്ഷ്യമെന്തെങ്കിലും കാണാതിരിക്കില്ല.
ആന കൊടുത്താലും ആശ കൊടുക്കരുത്
ആരെയും മോഹിപ്പിക്കുന്നതിനു മുന്‍പ് അതു നിറവേറ്റാന്‍ കഴിയുമോെ എന്നു ചിന്തിക്കണം.
ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടുമോ
വലിയവന്റെ നില മോശമായാലും അന്തസ്സ് കൈവിടില്ല.
ആനപ്പുറത്തിരിക്കുന്നവന്‍ പട്ടിയെ പേടിക്കുമോ?
ഒരു വിഭാഗം ആളുകളെ ഭയപ്പെടുത്തി ഒരാള്‍ കഴിയുന്നു എന്നുവച്ച് ഉയര്‍ന്ന നിലയിലുള്ള ഒരുവന്‍ അവനെ ഭയപ്പെടുകയില്ല.
ആനപ്പുറത്തു കയറിയ അച്ഛന്റെ മകനു തഴമ്പുണ്ടാകുമോ?
കുടുംബ മാഹാത്മ്യം കൊണ്ടു തനിക്കു ഗുണമുണ്ടാവുകയില്ല.
ആനയെ കാണാനും വെള്ളെഴുത്തോ?
വ്യക്തമായി അറിയാവുന്ന കാര്യങ്ങളും അറിയില്ലെന്നു ഭാവിക്കുക.
ആനയെ പേടിക്കാം ആനപ്പിണ്ടത്തെ പേടിക്കണോ?
ഉന്നതസ്ഥാനീയരെക്കുറിച്ചു ഭയ ബഹുമാനങ്ങള്‍ ഉണ്ടായിരിക്കും എന്നാല്‍ അവരുടെ ആശ്രിതര്‍ അധികാരം നടത്താന്‍ വന്നാല്‍ ആരും വകവയ്ക്കുകയില്ല.
ആന വായ് പൊളിക്കുന്നതുപോലെ അണ്ണാനു വായ് പൊളിക്കാനാകുമോ?
വമ്പന്മാര്‍ ചെയ്യുന്നതുപോലെ നിസ്സാരന്മാര്‍ പ്രവര്‍ത്തിക്കാന്‍ ഒരുമ്പെട്ടാല്‍ അപകടമായിരിക്കും ഫലം.
ആര്‍ക്കാനും ഇരുമ്പിടിക്കും, അവനവന് തവിടിടിക്കുകയില്ല
അന്യര്‍ക്കുവേണ്ടി എന്തും ചെയ്യും തനിക്കുവേണ്ടി ഒന്നും ചെയ്യില്ല.
ആര്‍ക്കാനും വേണ്ടി ഓക്കാനിക്കുക
ആത്മാര്‍ഥതയില്ലാതെ പ്രവര്‍ത്തിക്കുക.
ആരാന്റമ്മയ്ക്കു പ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല ചേല്
അന്യന്റെ ദു:ഖം മറ്റുള്ളവര്‍ക്കു സന്തോഷമേകും.
ആലിന്‍കായ് പഴുത്തപ്പോള്‍ കാക്കയ്ക്കു വായ്പുണ്ണ്
ആഗ്രഹപൂര്‍ത്തിയുണ്ടായിട്ടും അനുഭവിക്കാന്‍ യോഗമില്ലാതാകുക.
ആവശ്യക്കാരന് ഔചിത്യമില്ല
ബുദ്ധിമുട്ടുകള്‍ വരുമ്പോള്‍ ആളുകള്‍ നിലയും വിലയും ഓര്‍ക്കുകയില്ല.
ആശാനക്ഷരമൊന്നു പിഴച്ചാല്‍ അന്‍പത്തൊന്നു പിഴക്കും ശിഷ്യന്
ഗുരു വരുത്തുന്ന തെറ്റുകള്‍ ശിഷ്യര്‍ പതിന്മടങ്ങായി ആവര്‍ത്തിക്കും.
ആറിയ കഞ്ഞി പഴങ്കഞ്ഞി

കാലപ്പഴക്കത്താല്‍ ഏതുകാര്യത്തിലും ഊര്‍ജിതവും ഉത്സാഹവും കുറയും.

ആളേറിയാല്‍ പാമ്പും ചാവില്ല
ആളധികമായാല്‍ ജോലി നടക്കില്ല.
ആറ്റില്‍ കളഞ്ഞാലും അളന്നുകളയണം
എല്ലാറ്റിനും കൃത്യമായ കണക്കുവയ്ക്കണം
ഇട്ടിയമ്മ ചാടിയാല്‍ കൊട്ടിയമ്പലം വരെ
തന്റേടമില്ലാത്തവരുടെ എടുത്തുചാട്ടത്തിനു പരിധിയുണ്ട്.
ഇണങ്ങിയാല്‍ നക്കിക്കൊല്ലും പിണങ്ങിയാല്‍ ഞെക്കിക്കൊല്ലും
അടുത്താലും അകന്നാലും നശിപ്പിക്കും.
ഇണങ്ങിയാല്‍ പൊട്ട്, പിണങ്ങിയാല്‍ വെട്ട്
സ്‌നേഹിച്ചാല്‍ എന്തും ചെയ്തുകൊടുക്കും, പിണങ്ങിയാല്‍ നശിപ്പിക്കും.
ഇരയിട്ടു മീന്‍ പിടിക്കുക
കാര്യസാധ്യത്തിനായി ചെലവു ചെയ്യുക.
ഇരിക്കുംമുമ്പേ കാല് നീട്ടരുത്
ഏതുകാര്യവും വേണ്ടത്ര ശ്രദ്ധയോടും ഒരുക്കത്തോടും ചെയ്യണം.
ഇരിക്കാനിടം കിട്ടിയാല്‍ കിടക്കരുത്
സഹായിക്കുന്നവരെ ഉപദ്രവിക്കരുത്.
ഇരിക്കുംകൊമ്പ് മുറിക്കരുത്
തനിക്കാശ്രയമായതിനെ താന്‍ തന്നെ നശിപ്പിക്കരുത്.
ഇരുന്നാല്‍ പൂച്ച, പാഞ്ഞാല്‍ പുലി
വെറുതെയിരിക്കുമ്പോള്‍ ശാന്തനായി കാണപ്പെടുമെങ്കിലും കാര്യം വരുമ്പോള്‍ ശൂരന്‍.
ഇരുന്നുണ്ടാല്‍ കുന്നും കുഴിയും
അധ്വാനിക്കാതെ പൂര്‍വികസ്വത്തു ധാരാളിച്ചാല്‍ എത്ര വലുതായാലും ഒരിക്കല്‍ തീരും.
ഇരുമ്പും വിദ്യയും ഇരിക്കെ കെടും
വിദ്യ പ്രയോഗിക്കാതിരുന്നാല്‍ ഇരുമ്പു തുരുമ്പെടുക്കും പോലെ നശിച്ചു പോകും.
ഇല മുള്ളില്‍ വീണാലും, മുള്ള് ഇലയില്‍ വീണാലും കേട് ഇലക്കു തന്നെ
എപ്പോഴും കോട്ടം ദുര്‍ബലനു തന്നെ.
ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം
അപ്രീതിയുള്ള ആള്‍ ചെയ്യുന്നതൊക്കെ തെറ്റെന്നു വിചാരിക്കല്‍.
ഈറ്റെടുക്കാന്‍പോയവള്‍ ഇരട്ടപെറ്റു
സഹായിക്കാന്‍ പോയ ആളിനു സഹായം വേണ്ടിവരുന്ന അവസ്ഥ.
ഉണ്ടചോറ്റില്‍ കല്ലിടരുത്
ഉപകാരം ലഭിച്ചിടത്ത് നന്ദികേടു കാണിക്കരുത്.
ഉണ്ണിയെക്കണ്ടാലറിയാം ഊരിലെ പഞ്ഞം
ഒരാളെ കണ്ടാല്‍ അയാളുടെ ചുറ്റുപാടും സ്വഭാവവും ഏകദേശം മനസ്സിലാകും.
ഉത്തരത്തിലിരിക്കുന്നത് എടുക്കുകയും വേണം കക്ഷത്തിലിരിക്കുന്നത് പോകുകയും അരുത്
ഒന്നും ചെലവാകാതെ ലാഭമുണ്ടാക്കണമെന്ന ആശ.
ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞനം കുത്തുക
വാദപ്രതിവാദത്തില്‍ തോല്‍ക്കുമ്പോള്‍ തര്‍ക്കുത്തരം പറയുക.
ഉത്സാഹമുണ്ടെങ്കില്‍ അത്താഴമുണ്ണാം
പരിശ്രമിച്ചാല്‍ ഏതു കാര്യവും നേടാം.
ഉപ്പുതിന്നുന്നവന്‍ വെള്ളം കുടിക്കും
പ്രവൃത്തി ചെയ്യുന്നവന്‍ അതിന്റെ ഫലം അനുഭവിക്കും.
ഉരല് ചെന്നു മദ്ദളത്തോട് സങ്കടം പറയുക
സങ്കടക്കാരന്‍ തുല്യദുഖിതനോട് ആവലാതി പറയുക.
ഉര്‍വശീശാപം ഉപകാരമായി
ചില ദോഷങ്ങള്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഗുണമാകാം.
ഉള്ളത് കൊണ്ട് ഓണം പോലെ
കുറച്ചേ ഉള്ളുവെങ്കിലും സംതൃപ്തിയോടെ ജീവിക്കുക.
ഊന്നു കുലയ്ക്കില്ല, വാഴയേ കുലയ്ക്കു
പ്രധാനിയില്‍ നിന്നു കിട്ടുന്നതൊന്നും അദ്ദേഹത്തിന്റെ സഹായിയില്‍നിന്നു പ്രതീക്ഷിക്കരുത്.
ഊണിന് മുന്പില്‍, പടക്ക് പിന്പില്‍
ഭക്ഷണത്തോടുള്ള നിഷ്ഠ ജോലിയില്‍ ഇല്ലാതെ വരിക.
എന്നെക്കണ്ടാല്‍ കിണ്ണം കട്ടെന്നു തോന്നുമോ?
ചെയ്ത തെറ്റ് ആരെങ്കിലും കണ്ടു പിടിക്കുമോ എന്ന ഭീതി.
എലിയെ തോല്‍പ്പിക്കാന്‍ ഇല്ലം ചുടുക
തന്നെ എതിര്‍ക്കുന്നവരെ നശിപ്പിക്കാനുള്ള ശ്രമത്തില്‍ തനിക്കും കൂടി നാശം വരുത്തുക.
എലിയെ പിടിക്കും പൂച്ച കലവുമുടക്കും
ഉപകാരം ചെയ്യുന്നവര്‍ ചിലപ്പോള്‍ ഉപദ്രവവും ചെയ്യും.
എല്ലാവരും പല്ലക്കേറിയാല്‍ ചുമക്കാനാളില്ല
എല്ലാവരും നേതാക്കന്മാരായാല്‍ അനുയായികളുണ്ടാകില്ല.
എല്ലുമുറിയെ പണിചെയ്താല്‍ പല്ലുമുറിയെ തിന്നാം
കഠിനമായി അധ്വാനിച്ചാല്‍ സുഖമായി കഴിയാം.
എള്ളിട തെറ്റിയാല്‍ വില്ലിട തെറ്റും
ചെറിയ പിഴ വലിയ ദോഷമുണ്ടാക്കും.
എഴുതാപ്പുറം വായിക്കരുത്
ഇല്ലാത്ത കാര്യങ്ങള്‍ ഊഹിച്ചുണ്ടാക്കരുത്.
എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാനാവില്ല
കാര്യങ്ങള്‍ പറയുമ്പോള്‍ കരുതലുണ്ടാകണം.
ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും
യോജിക്കാന്‍ കഴിയാത്തവരെ നിര്‍ബന്ധിച്ചു യോജിപ്പിച്ചാല്‍ അവരുടെ പൊരുത്തക്കേറ്റു പ്രകടമായിരിക്കും.
ഏട്ടിലപ്പടി പയറ്റിലിപ്പടി
പഠിച്ചതൊന്ന്, പ്രയോഗിക്കുന്നത് മറ്റൊന്ന്.
ഏട്ടിലെപ്പശു പുല്ലുതിന്നില്ല
പുസ്തകത്തില്‍ കാണുന്നതല്ല യഥാര്‍ഥ ജീവിതം.
ഏറെ വിചിത്രം ഓട്ടപ്പാത്രം
വലിയ വീമ്പ് പറയുന്നവന്‍ മോശക്കാരനായിരിക്കും.
ഐകമത്യം മഹാബലം
ഒന്നിച്ചു നില്‍ക്കുന്നതാണ് വലിയ ശക്തി.
ഒത്തുപിടിച്ചാല്‍ മലയും പോരും
ഐകമത്യംകോണ്ട് ഏതു മഹാ കാര്യവും നേടാം.
ഒന്നുകില്‍ കുറുപ്പിന്റെ നെഞ്ചത്ത്, അല്ലെങ്കില്‍ കളരിക്ക് പുറത്ത്
എന്തു കാര്യത്തിലും ക്രമം വിട്ട് പെരുമാറുന്ന സ്വഭാവം.
ഒന്നു ചീഞ്ഞേ മറ്റൊന്നിനു വളമാകൂ
ഒന്നിന്റെ നാശം മറ്റൊന്നിന്റെ വളര്‍ച്ചക്ക് കാരണമാകും.
ഒന്നേ ഉള്ളെങ്കില്‍ ഉലക്ക കൊണ്ടടിക്കണം
മക്കളെ ശിക്ഷിച്ച് വളര്‍ത്തണം.
ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം
ഏതു ദുഷ്‌കര കൃത്യവും ഐക്യതയുണ്ടെങ്കില്‍ ചെയ്യന്‍ കഴിയും.
ഒഴുകുന്ന വെള്ളത്തില്‍ അഴുക്കില്ല
ക്രിയാത്മകമായ മനസ്സില്‍ ചീത്ത വിചാരങ്ങളുണ്ടാകില്ല.
ഓണം പിറന്നാലും ഉണ്ണി പിറന്നാലും കോരന് കുമ്പിളില്‍ കഞ്ഞി
പാവപ്പെട്ടവന് ഏത് വിശേഷം വന്നാലും ഒരു ഗുണവുമില്ല.
ഓളം നിന്നിട്ട് കടലിലിറങ്ങാമോ
അസാധ്യമായ കാര്യങ്ങള്‍ക്കായി കാത്തിരിക്കരുത്.
കടയ്ക്കല്‍ നനച്ചാലേ തലയ്ക്കല്‍ പൊടിക്കൂ
വേണ്ടസ്ഥലത്ത് വേണ്ടതുപോലെ പ്രവര്‍ത്തിച്ചാല്‍ ഫലം കിട്ടും.
കട്ടവനെ കണ്ടില്ലെങ്കില്‍ കണ്ടവനെ പിടിക്കുക
കുറ്റവാളിയെ പിടികിട്ടിയില്ലെങ്കില്‍ പിടിക്കാന്‍ കഴിയുന്നവനെ കുറ്റവാളിയായി പ്രഖ്യാപിക്കുക.
കത്തുന്ന പുരയില്‍ നിന്നും കഴുക്കോല്‍ ഊരുക
അത്യാഹിതം സംഭവിക്കുമ്പോഴും കിട്ടിയത് ലാഭമെന്ന മട്ട്.
കണ്ടാലറിയാത്തവന്‍ കൊണ്ടറിയും
കണ്ടു മനസ്സിലാക്കാത്തവന്‍ അനുഭവിച്ചറിയേണ്ടി വരും.
കന്നിനെ കയം കാണിക്കരുത്
ആസക്തിയുള്ള കാര്യങ്ങളിലേക്ക് ആളുകളെ നയിക്കരുത്.
കയ്ച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യ
ധര്‍മസങ്കടത്തില്‍ പെടുക.
കയറ്റമുണ്ടെങ്കില്‍ ഇറക്കവുമുണ്ട്
സുഖമുണ്ടെങ്കില്‍ ദു:ഖവുമുണ്ട്.
കയ്യിലിരിക്കുന്ന പണം കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങുക
ആപത്തു വിലയ്ക്കു മേടിക്കുക.
കരയുന്ന കുഞ്ഞിനേ പാലുള്ളൂ
പരാതി പറയുന്നവനേ പരിഹാരവും ലഭിക്കൂ.
കാക്ക കുളിച്ചാല്‍ കൊക്കാകുമോ
ജന്മനാ ഉള്ള സ്വഭാവവിശേഷം മാറ്റാന്‍ കഴിയില്ല.
കാക്കയ്ക്കും തന്‍പിള്ള പൊന്‍പിള്ള
മമതാബന്ധം.
കാക്കക്കൂട്ടില്‍ കല്ലെറിയരുത്
കാക്കയെപ്പോലെ ഐകമത്യമുള്ളവരില്‍ ആരെയെങ്കിലും ഉപദ്രവിക്കാന്‍ ശ്രമിച്ചാല്‍ എല്ലാവരും കൂടി ചേര്‍ന്ന് എതിര്‍ക്കും.
കാടിയാ!യാലും മുക്കിക്കുടിക്കണം
സ്വന്തം ഇല്ലായ്മകള്‍ മറ്റുള്ളവരെ അറിയിക്കരുത്.
കാട്ടിലെ തടി, തേവരുടെ ആന, വലിയെടാ വലി
ആര്‍ക്കും ഉത്തരവാദിത്തമില്ലാത്ത പ്രവൃത്തി.
കാണം വിറ്റും ഓണം ഉണ്ണണം
എത്ര ബുദ്ധിമുട്ടിയാലും ഓണം ആഘോഷിക്കണം.
കാര്യം നേടാന്‍ കഴുതക്കാലും പിടിക്കണം
കാര്യം സാധിക്കാനായി പല വിട്ടുവീഴ്ചകളും ചെയ്യേണ്ടി വരും.
കാള പെറ്റെന്നു കേട്ടാല്‍ കയറെടുക്കുക
വീണ്ടു വിചാരമില്ലാത്ത പ്രവൃത്തി.
കാറ്റ് വിതച്ചു കൊടുങ്കാറ്റ് കൊയ്യുക
ദുഷ്ടപ്രവൃത്തി ചെയ്യുന്നവന് പതിന്മടങ്ങ് തിരിച്ചു കിട്ടും.
കാറ്റുള്ളപ്പോള്‍ പാറ്റണം
അനുകൂല സാഹചര്യം നോക്കി പ്രവര്‍ത്തിക്കുക.
കിട്ടാത്ത മുന്തിരി പുളിക്കും
തനിക്കു നേടാന്‍ സാധിക്കാത്തവ മോശമാണെന്ന് പ്രചരിപ്പിക്കുക.
കുടം കമഴ്ത്തി വച്ച് വെള്ളം ഒഴിച്ചത് പോലെ
ഒരു ഫലവുമില്ലാത്ത പ്രവൃത്തി.
കുനിഞ്ഞു കയറണം, ഞെളിഞ്ഞിറങ്ങണം
വിനയപൂര്‍വ്വം രംഗത്തിറങ്ങുകയും അഭിമാനാര്‍ഹമായി പ്രവര്‍ത്തിക്കുകയും വേണം.
കുന്തം പോയാല്‍ കുടത്തിലും തപ്പണം
നഷ്ടപ്പെട്ട വസ്തു ശ്രദ്ധാപൂര്‍വ്വം തിരയണം.
കുരക്കും പട്ടി കടിക്കില്ല
ഏറെ ഭീഷണി മുഴക്കുന്നവര്‍ പ്രവര്‍ത്തിച്ചു കാട്ടാന്‍ മടിക്കും.
കുളിക്കാതെ ഈറന്‍ ചുമക്കുക
ചെയ്യാത്ത കുറ്റത്തിന് പഴിയേല്‍ക്കുക
കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതാക്കുക
അമിതമായ ശുഷ്‌കാന്തി അപകടകരം.
കുറുക്കന്റെ കണ്ണ് കോഴിക്കൂട്ടില്‍
കൌശലക്കാരന്റെ ശ്രദ്ധ തന്റെ നേട്ടത്തില്‍ മാത്രമായിരിക്കും.
കൂടെ കിടക്കുന്നവനേ രാപ്പനി അറിയൂ
അടുത്ത് ഇടപഴകുമ്പോഴേ ആളുകളുടെ ദൌര്‍ബല്യങ്ങള്‍ മനസ്സിലാവൂ.
കൈ നനയാതെ മീന്‍പിടിക്കുക
ബുദ്ധിമുട്ടാതെ കാര്യം നേടാന്‍ ശ്രമിക്കുക.
കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍
കരുത്തുള്ളവന്‍ കാര്യം നേടും.
കൊലയാനയുള്ളപ്പോള്‍ കുഴിയാന മദിക്കുക
ബലവാന്‍ വിനയത്തോറ്റെയിരിക്കെ ദുര്‍ബലന്‍ വീമ്പിളക്കുക.
ചക്കിനുവച്ചതു കൊക്കിനുകൊണ്ടു
ചെയ്തത് ഉദ്ദേശിക്കാത്ത ലക്ഷ്യത്തില്‍ ഫലിക്കുക.
തനിക്കുതാനും പുരയ്ക്കു തൂണും
പുരയ്ക്കു താങ്ങു തൂണായിരിക്കുന്നതുപോലെ തനിക്കു താന്‍മാത്രമേ സഹായമുള്ളു എന്നുകരുതി പ്രവര്‍ത്തിക്കണം.
തന്നോളമായാല്‍ താനെന്നു വിളിക്കണം
മക്കള്‍ വളര്‍ന്നു വലുതായാല്‍ അതങ്ഗീകരിച്ചുകൊണ്ട് 'നീ', 'എടാ' ഇത്യാദി അനാദരം കാണിക്കുന്ന സംബോധനകള്‍ വിട്ട് 'താന്‍' എന്ന് അല്‍പംകൂടി ബഹുമാനത്തോടെ വിളിക്കണം, പ്രായമായി പക്വതവന്ന മകനെ തനിക്കു തുല്യം ആദരിക്കണം.
താന്‍പിടിച്ച മുയലിനു മൂന്നു കൊമ്പ്
താന്‍ പറയുന്നതുകൊണ്ടുമാത്രം ഒരു കാര്യം ശരിയാണെന്നു വാദിക്കുന്ന സമീപനം.
പടപേടിച്ചു പന്തളത്തു ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട പന്തളത്തു
ആപത്തു ഭയന്നു മറ്റൊരു സ്ഥലത്തേക്കു രക്ഷപ്പെട്ടപ്പോള്‍ അവിടെ അതിലും വലിയ ആപത്ത്.
പയ്യെത്തിന്നാല്‍ പനയും തിന്നാം
സാവധാനം എന്നാല്‍ സ്ഥിരബുദ്ധിയോടുകൂടി പരിശ്രമിച്ചാല്‍ ഏതു വലിയ കാര്യവും വിജയകരമായി ചെയ്തു തീര്‍ക്കാം.
പഴഞ്ചൊല്ലില്‍ പതിരില്ല
പഴഞ്ചൊല്ലുകളെല്ലാം അര്‍ഥഗര്‍ഭങ്ങളാണ്
വേലിചാടുന്ന പശുവിനു കോലുകൊണ്ടു മരണം
ദുഷ്പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുന്ന ആളിന് അതില്‍ നിന്നുതന്നെ നാശം വരും.

No comments: