Thursday, October 28, 2021

എ വി ശ്രീകണ്ഠപ്പൊതുവാള്‍

 

 


മലയാള കവിയും നാടകകൃത്തും രാഷ്ട്രീയ പ്രവര്‍ത്തകനുമായിരുന്നു എ.വി. ശ്രീകണ്ഠപൊതുവാള്‍. 1910 ആഗസ്റ്റ് 14 ന് പയ്യന്നൂരിനു കിഴക്ക് കൈതപ്രം പ്രദേശത്തെ കരിങ്കച്ചാല്‍ ഗ്രാമത്തില്‍ ജനിച്ചു. അച്ഛന്‍ പുത്തലത്ത് രാമപ്പൊതുവാള്‍. അമ്മ അറയുള്ളവീട്ടില്‍ പോത്രംഅമ്മ. കുട്ടിക്കാലത്ത് പയ്യന്നൂര്‍ മിഷന്‍സ്‌കൂളിലും അല്പകാലം ശ്രീകണ്ഠപ്പൊതുവാള്‍ പഠിച്ചു എങ്കിലും പ്രധാനമായും വിദ്യാഭ്യാസം ഗുരുകുലരീതിയില്‍ അച്ഛന്റെ കീഴില്‍ ആയിരുന്നു. രാമപ്പൊതുവാള്‍ കൃഷിക്കാരനും ജ്യോതിഷിയും ആയിരുന്നു. കുമാരവിലാസിനി സംസ്‌കൃതപാഠശാലയില്‍ ഒരു കൊല്ലം അദ്ധ്യാപകനായിരുന്നു.  ഉപ്പുസത്യഗ്രഹത്തോടനുബന്ധിച്ച്, പയ്യന്നൂരില്‍ അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നവരില്‍ പ്രമുഖന്‍ പൊതുവാള്‍ ആയിരുന്നു ഗുരുവായൂര്‍ സത്യഗ്രഹകാലത്ത് പയ്യന്നൂരില്‍ നിന്ന് കണ്ണൂര്‍ക്കും, പട്ടാമ്പിയില്‍ നിന്ന് ഗുരുവായൂര്‍ക്കും പുറപ്പെട്ട കാല്‍നടജാഥയില്‍ പൊതുവാള്‍ അംഗമായിരുന്നു. പയ്യന്നൂരില്‍ മദ്യഷാപ്പ് പിക്കറ്റു ചെയ്തു. ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ഒളിവിലിരുന്ന് പ്രവര്‍ത്തിച്ചു. എന്നാല്‍ ഒരു മാസത്തിനകം അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കഠിനതടവിന് ശിക്ഷിച്ചു. ആലിപുരം ജയിലില്‍ ഒന്നരവര്‍ഷം ശിക്ഷ അനുഭവിച്ചു. അക്കാലത്തുനടന്ന കര്‍ഷക പ്രക്ഷോഭണങ്ങളില്‍ ശ്രീകണ്ഠപ്പൊതുവാളിന് പങ്കുണ്ടായിരുന്നു. ബംഗാള്‍ ദുരിതനിവാരണ ഫണ്ട്, കീഴരിയൂര്‍ ബോംബുകേസ് സഹായഫണ്ട് എന്നിവയിലേയ്ക്ക് ധനശേഖരണം നടത്തി. ഗ്രാമത്തിലെ തൊഴിലില്ലായ്മ പരിഹരിക്കുവാന്‍ ഗാന്ധിയന്‍ രീതിയില്‍ ചില പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പാവപ്പെട്ട മുസ്ളീം സ്ത്രീകള്‍ക്ക് വീട്ടിലിരുന്ന് നടത്താവുന്ന നൂല്‍നൂല്‍പ്പ്, നെയ്ത്ത് എന്നിവ പ്രചരിപ്പിച്ചു. അവിലിടി പ്രസ്ഥാനം, എന്നൊന്ന് വീട്ടുതൊഴിലിന്റെ ഭാഗമായി തുടങ്ങി. പയ്യന്നൂരില്‍ കേരളകലാസമിതി സ്ഥാപിച്ച് സ്വാതന്ത്ര്യബോധം വളര്‍ത്തുന്നതിന് സഹായകമായ പല നാടകങ്ങളും തുള്ളലുകളും അവതരിപ്പിച്ചു. സ്വാമി ആനന്ദതീര്‍ത്ഥന്റെ ആശ്രമത്തില്‍ നടന്ന മിശ്രഭോജനത്തിലും, ജാതിനിഷേധ പ്രസ്ഥാനത്തിലും പങ്കെടുത്തതിനാല്‍ യാഥാസ്ഥിതികരായ സമുദായാംഗങ്ങള്‍ ശ്രീകണ്ഠപ്പൊതുവാളിന് ഭ്രഷ്ടു കല്പിച്ചു. 1999 ജൂണ്‍  5 ന് അദ്ദേഹം അന്തരിച്ചു

.കൃതികള്‍

ഒരു കുടന്നപ്പൂ, വിലങ്ങുപൊട്ടിയ മണ്ണ്, മഴവില്ല്, കൃഷ്ണപുഷ്പങ്ങള്‍

നാടകം

ആദ്യത്തെ തെറ്റ്, ഈ ദാഹം രക്തത്തിനാണ്, കാലത്തിന്റെ ആഹ്വാനം, തിരിച്ചടി, മാറുന്ന മനുഷ്യന്‍, സ്‌നേഹിക്കുന്ന പെണ്ണ് തുടങ്ങി നിരവധി കൃതികള്‍


No comments: