STD 4 ഊണിന്റെ മേളം

ഊണിന്റെ മേളം 
പ്രവര്‍ത്തനം : 
ചിന്തിച്ചു കണ്ടെത്താം
വരരുചി ഭക്ഷണം കഴിക്കാന്‍ എന്തൊക്കെ ചിട്ടവട്ടങ്ങളാണ് ആവശ്യപ്പെട്ടത്? 
ഊണിന് നൂറ്റിയൊന്നു കറിവേണം ഊണുകഴിഞ്ഞാല്‍ മൂന്നാളെ തിന്നണം. പിന്നെ നാലാള്‍ ചുമക്കുകയും വേണം ഇവയായിരുന്നു വരരുചി ആവശ്യപ്പെട്ട ചിട്ടവട്ടങ്ങള്‍
ഇവ ഓരോന്നും യഥാര്‍ത്ഥത്തില്‍ എന്തിനെയൊക്കെയാണ് സൂചിപ്പിക്കുന്നത്? 
നൂറ്റിയൊന്നു കറിക്കുതുല്യമായ ഇഞ്ചിക്കറിക്കറിയേയും വെറ്റില പാക്ക് ചുണ്ണാമ്പ് ഇവ മൂന്നും ചേര്‍ന്ന മുറുക്കാനേയും വിശ്രമിക്കാനായി നാലുകാലുള്ള കട്ടിലിനേയും സൂചിപ്പിക്കുന്നു
നൂറ്റിയൊന്ന് കറികളുടെ ഗുണമുള്ള കറി എന്ന് വിശേഷിപ്പിക്കുന്നത് ഏത് കറിയെയാണ്? 
ഇഞ്ചിക്കറി.
ഊണിന്റെ മേളം
കുഞ്ചന്‍ നമ്പ്യാര്‍
കവിതയുടെ ആശയം
കുഞ്ചന്‍നമ്പ്യാരുടെ കാലത്ത് വലിയ ഊട്ടുപുരകളുണ്ടായിരുന്നു. ഊട്ടുപുരകളില്‍ എപ്പോഴും ഭക്ഷണമുണ്ടാക്കുന്നതിന്റെയും വിളമ്പുന്നതിന്റെയും കഴിക്കുന്നതിന്റെയുമൊക്കെ മേളമായിരിക്കും. ചോറും കറികളും ഊട്ടുപുരയില്‍ വിളമ്പിത്തുടങ്ങി. ചോറിലേക്ക് നറുനെയ് തുകി. ശര്‍ക്കരവരട്ടിയും പപ്പടവും വിളമ്പി. പപ്പടം രണ്ടുതരമുണ്ട്. മധുരത്തിനായി തേനും പഞ്ചസാരയും വിളമ്പി ചേനക്കറി, പച്ചടി, കിച്ചടി, പാനകവെള്ളം, നാരങ്ങാക്കറി, മാങ്ങാപ്പച്ചടി, ഇഞ്ചിപ്പച്ചടി, ചേന വറുത്തത്, പയറുവറുത്തത്, ചക്കപ്രഥമന്‍, അടപ്രഥമന്‍ എന്നിവയൊക്കെ വിളമ്പി. പാലും മോരും തൈരുമൊക്കെ പല പല വിഭവങ്ങളായി ഇലയില്‍ നിരന്നു. അതിനിടയില്‍ ഓരോന്നിനും ആളുകള്‍ വീണ്ടും വീണ്ടും ആവശ്യപ്പെടുന്നു. വീണ്ടും വീണ്ടും വരുത്തിച്ച് കഴിച്ചുരസിക്കുന്നു. വിഭവങ്ങളുടെ ആധിക്യം കാരണം എന്താണ് പറയേണ്ടതെന്നുപോലും അറിയാത്ത അവസ്ഥ. ഇങ്ങനെ ഊണിന്റെ മേളം വാക്കുകള്‍കൊണ്ട് പകര്‍ന്ന് തരികയാണ് കുഞ്ചന്‍ നമ്പ്യാര്‍ ഈ കവിതയിലൂടെ.
പ്രവര്‍ത്തനം : ചൊല്ലി നോക്കാം
പാഠപുസ്തകത്തിലെ തുള്ളല്‍ കവിത 'ഊണിന്റെ മളം' ഈണത്തില്‍ ചൊല്ലി അവതരിപ്പിക്കുക.
പറയാം എഴുതാം (പാഠപുസ്തകം പേജ് 67
സദ്യ നടക്കുന്ന പന്തലിലെ എന്തെല്ലാം കോലാഹലങ്ങളാണ് കവിതയില്‍ ഉള്ളത്?
പല ദിക്കില്‍ നിന്നും ആളുകള്‍ പപ്പടവും പവുഴം ആവശ്യപ്പെടുന്നു. ചക്ക പ്രഥമനും ശര്‍ക്കരയുമാണ് ചിലര്‍ക്ക് വേണ്ടത്. മറ്റ് ചിലര്‍ക്ക് പച്ചടിയും കിച്ചടിയും പഞ്ചാരപ്പൊടിയും ചോദിക്കുന്നു. മധുരക്കറിയും മഥിതക്കറിയും ഇനിയും വേണമെന്ന് മറ്റൊരു കൂട്ടര്‍ ഇങ്ങനെയുള്ള കോലാഹലങ്ങളാണ് സദ്യപന്തലില്‍ നടക്കുന്നത്.
കണ്ടെത്താം, എഴുതാം പാഠപുസ്തകം പേജ് 67
ഏതൊക്കെ ഭക്ഷ്യവിഭവങ്ങളെക്കുറിച്ചാണ് കവിതയില്‍ സൂചിപ്പിക്കുന്നത്? എഴുതി നോക്കൂ. 
ചോറ്, നറുനെയ്യ്, ശര്‍ക്കര, നേന്ത്രപ്പഴം, ചെറിയ പപ്പടം, വലിയ പപ്പടം, തേന്‍, പഞ്ചാരപ്പൊടി, ചേനക്കറി, പച്ചടി, കിച്ചടി, പാനകം, നാരങ്ങാക്കറി, മാങ്ങാ പച്ചടി, ഇഞ്ചി പച്ചടി, ചേന വറുത്തത്, പയറു വറുത്തത്, ചക്കപ്രഥമന്‍, അടപ്രഥമന്‍, തൈര്, മോര് മഥിതക്കറി തുടങ്ങിയ ഭക്ഷവിഭവങ്ങളെക്കുറിച്ചാണ് കവിതയില്‍ സൂചിപ്പിക്കുന്നത്.
പ്രവര്‍ത്തനം : 4 അര്‍ഥം കണ്ടെത്താം 
കവിതയിലെ പരിചയമില്ലാത്ത പദങ്ങളും അവയുടെ പകരം പദങ്ങളും കണ്ടെത്തി എഴുതുക.
അര്‍ഥം എഴുതാം 
പാനകം         - ശര്‍ക്കരയും ഏലവും മറ്റും ചേര്‍ത്തുണ്ടാക്കുന്ന പാനിയം 
കുറിയരി         - നീളം കുറഞ്ഞ അരി 
ആശു         - വേഗത്തില്‍
നറുനെയ്         - നല്ല നെയ് 
ഉരചെയ്യുക - പറയുക
പറ         - നെല്ലളക്കുന്നതിനുള്ള അളവുപാത്രം 
പറവാന്‍         - പറയാന്‍
പ്രവര്‍ത്തനം : 
ശബ്ദഭംഗി കണ്ടെത്താം 
'ഊണിന്റെ മേളം' എന്ന കവിതയില്‍ വരികള്‍ക്ക് ശബ്ദഭംഗി നല്‍കുന്ന പദങ്ങള്‍ ജോടിയായി എഴുതുക.
കുറിയരി വച്ചു
കറികളുമാശൂ
നറുനെയ്
ചെറുപപ്പടം
തേനും
ചേന
പച്ചടി
കിച്ചടി
ചേനവറുത്തതും
പയറുവറുത്തതും
പ്രവര്‍ത്തനം :2 കുഞ്ചന്‍ നമ്പ്ര്യാര്‍ കവിതകള്‍ 
കുഞ്ചന്‍ നമ്പ്യാര്‍ കവിതകളുടെ സവിശേഷതകള്‍ എന്തൊക്കെ?
സാമൂഹിക വിമര്‍ശനം
ഹാസ്യത്തിന്റെ മേമ്പൊടി
മനോഹരവുമായ പ്രയോഗങ്ങള്‍
സാധാരണക്കാരന്റെ ലളിതമായ ഭാഷ 
പ്രവര്‍ത്തനം : ആസ്വാദനക്കുറിപ്പ് 
' ഊണിന്റെ മേളം' എന്ന കവിതയ്ക്ക് ഒരു ആസ്വാദനക്കുറിപ്പ് തയ്യാറാക്കുക.
കുഞ്ചന്‍ നമ്പ്യാരുടെ കാലത്ത് വലിയ ഊട്ടുപുരകളാണ് ഉണ്ടായിരുന്നത് ഈ ഊട്ടുപുരകളില്‍ സദാസമയവും ഭക്ഷണമുണ്ടാക്കുന്നതിന്റേയും വിളമ്പുന്നതിന്റേയും കഴിക്കുന്നതിന്റേയും മേളമായിരിയ്ക്കും. 
അക്കാലത്തെ ഭക്ഷണത്തെക്കുറിച്ചും ഭക്ഷണ രീതികളെക്കുറിച്ചും അതിനിടയ്ക്കുള്ള കോലാഹലങ്ങളെക്കുറിച്ചുമുള്ള നമ്പ്യാരുടെ മനോഹരമായ വര്‍ണ്ണനകളാണ് പാഠഭാഗം.  അതില്‍ കൊണ്ടാ പപ്പടം  എന്നുള്ള ഭാഗം ആണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് കാരണം കാലമെത്ര കഴിഞ്ഞിട്ടും ഊട്ടുപുരയില്‍ ഈ കോലാഹലങ്ങള്‍ ഇന്നും തുടരുന്നു എന്നറിയുമ്പോഴുള്ള അല്‍ഭുതമാണ്. മനുഷ്യന്‍ ഒരുകാലത്തും ഭക്ഷണത്തിന്റെ കാര്യത്തിലുള്ള ഈ കൊതി മാറുന്നില്ലെന്ന എന്ന സത്യം കാലങ്ങള്‍ മുന്‍പേ നമ്പ്യാര്‍ പറഞ്ഞു വെച്ചിരിക്കുന്നു. മാത്രമല്ല അക്കാലത്തെ സദ്യയെ കുറിച്ചും മറ്റു വിഭവങ്ങളെ കുറിച്ചും വിശദമായി അറിയുന്നതിന് ഈ പാഠഭാഗം എനിക്ക് സഹായകമായി.
പ്രവര്‍ത്തനം :  ചോദ്യങ്ങള്‍ തയ്യാറാക്കാം 
ഒരു പാചക വിദഗ്ദ്ധനുമായി സംവദിക്കാനായി ചോദ്യങ്ങള്‍ തയ്യാറാക്കുക.
1. അങ്ങ് എത്രനാളായി പാചക മേഖലയില്‍ ജോലി ചെയ്യുന്നു/
2. അങ്ങ് പാചകം ചെയ്ത ഏറ്റവും വലിയ പൊതുപരിപാടി ഏതായിരുന്നു?  അതില്‍ ഏകദേശം എത്ര ആള്‍ക്കാര്‍ പങ്കെടുത്തു?
3. അങ്ങയുടെ പാചകകൂട്ടിന്റെ രഹസ്യമെന്താണ്?
4. പാചകം ഒരു വലിയ തൊഴില്‍ മേഖലയാണോ?
പ്രവര്‍ത്തനം : തരംതിരിക്കാം 
കവിതയില്‍ സൂചിപ്പിക്കുന്ന ഭക്ഷണസാധനങ്ങളെ രുചിക്കനുസരിച്ച് തരംതിരിച്ച് പട്ടികപ്പെടുത്താം 
മധുരം 
ശര്‍ക്കര
നേന്ത്രപ്പഴം
തേന്‍ 
പഞ്ചാരപ്പൊടി
പായസം
ചക്കപ്രഥമന്‍
അടപ്രഥമന്‍
പാല്
എരിവ് 
ഇഞ്ചിപ്പച്ചടി
സാമ്പാര്‍
ചേനവറുത്തത്
പയറുവറുത്തത്
പുളി
പച്ചടി
കിച്ചടി
നാരങ്ങാക്കറി
മാങ്ങാപ്പച്ചടി
മഥിതക്കറി
തൈര്
മോര്
കവിതയില്‍ സൂചിപ്പിക്കുന്ന ഭക്ഷണസാധനങ്ങളെ താഴെക്കൊടുത്ത രീതിയില്‍ തരംതിരിയെഴുതു.
വേവിച്ചത്
ചോറ്
പായസം
ചക്കപ്രഥമന്‍
അടപ്രഥമന്‍
ഇഞ്ചിപ്പച്ചടി
സാമ്പാര്‍
ചേനവറുത്തത്
പയറുവറുത്തത്
പച്ചടി
കിച്ചടി
നാരങ്ങാക്കറി
മാങ്ങാപ്പച്ചടി
മഥിതക്കറി
മോര്
വേവിക്കാത്തത്
ശര്‍ക്കര
നേന്ത്രപ്പഴം
തേന്‍ 
പഞ്ചാരപ്പൊടി
പാല്
തൈര്
മോര്
പ്രവര്‍ത്തനം : 2 ചൊല്ലിപ്പഠിക്കാം, പ്രാവര്‍ത്തികമാക്കാം
ആഹാരം 
ആഹാര കാര്യങ്ങള്‍ നന്നാവുകില്‍ 
ആരോഗ്യ കാര്യങ്ങള്‍ മെച്ചമാകും.
ജീവിക്കാന്‍ മാത്രം കഴിച്ചിടേണം, 
രോഗമില്ലത്തോരവസ്ഥ വേണം, 
രുചി മാത്രമോര്‍ത്തു നാം മുന്നേറുകില്‍, 
രോഗിയായ് മാറുമെന്നോര്‍മ വേണം! 
ആഹാര കാര്യങ്ങള്‍ നന്നാവുകില്‍ 
ആരോഗ്യ കാര്യങ്ങള്‍ മെച്ചമാകും.
പ്രവര്‍ത്തനം : കുറിപ്പ് തയ്യാറാക്കാം 
നമ്മുടെ ഭക്ഷണശീലങ്ങളില്‍ വന്നിട്ടുള്ള മാറ്റങ്ങള്‍ ആരോഗ്യകരമാണോ? നിങ്ങളുടെ അഭിപ്രായം കുറിപ്പായി രേഖപ്പെടുത്തുക.
ഇന്ന് വിശേഷാവസരങ്ങളില്‍ വിവിധ രുചിക്കൂട്ടുകള്‍ നമ്മള്‍ പരീക്ഷിക്കുന്നു. നാടിന്റെയും സാമൂഹ്യ സാഹചര്യങ്ങളുടെയും പ്രത്യേകതയനുസരിച്ച് ഇതില്‍ മാറ്റമുണ്ടാകാം. പുതിയ ഭക്ഷണ രീതികള്‍ ഗുണകരമല്ലെന്ന് പറയാന്‍ കഴിയില്ല കാരണം പണ്ടത്തേക്കാള്‍ ഇന്ന് ആയുര്‍ദൈര്‍ഘ്യവും ദാരിദ്ര്യവും ദാരിദ്ര്യം മൂലമുള്ള മരണങ്ങളും കുറവാണ്. മാത്രമല്ല തനത് ഭക്ഷണം കഴിക്കുന്ന ആദിവാസി മേഖലകളില്‍ ഇപ്പോഴും പോഷകാഹാരക്കുറവുള്ള മരണങ്ങള്‍ നടക്കുന്നുമുണ്ട്. വൃത്തിയുള്ളതും പോഷകഗുണം ഉള്ളതുമായ ആഹാരം ആവശ്യത്തിന് മാത്രം ഉപയോഗിച്ചാല്‍ അത് മനുഷ്യര്‍ക്ക് ഗുണകരമാണെന്ന് തന്നെയാണ് ആധുനിക പഠനങ്ങള്‍ പറയുന്നത്.

 പ്രവര്‍ത്തനം : പാചകറിപ്പ് തയ്യാറാക്കാം 

നിങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു വിഭവത്തിന്റെ പാചകക്കുറിപ്പ് തയ്യാറാക്കുക.
ഇഞ്ചിപ്പച്ചടി
ചേരുവകള്‍:- തൈര്, തേങ്ങ ചിരകിയത്, കടുക്, ഇഞ്ചി, ചുവന്നുള്ളി, പച്ചമുളക്, കറിവേപ്പില. 
പാചകം ചെയ്യുന്ന വിധം:- തേങ്ങയും കടുകും നന്നായി അരയ്കുക, ഇഞ്ചി, ചുവന്നുള്ളി, പച്ചമുളക്, കറിവേപ്പില ഇവ അരിഞ്ഞ് ചതച്ചെടുക്കുക. ഇവയൊടൊപ്പം തൈരും പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. കടുകു വറത്ത് ഇതിലേക്കു ഒഴിക്കുക.
പ്രവര്‍ത്തനം: കണ്ടെത്താം വിശദമാക്കാം പേജ് നമ്പര്‍ 67 ശേഖരിക്കാം
ഭക്ഷണവുമായി ബന്ധപ്പെട്ട കടങ്കഥകളും പഴെഞ്ചാല്ലുകളും ശൈലികളും ശേഖരിക്കാം
ശൈലികള്‍
മോരും മുതിരയും പോലെ (പരസ്പരം  യോജിക്കാത്തത്)
കായക്കഞ്ഞി (മോശസ്ഥിതിയിലുള്ള ആഹാരം)
ഉണ്ണിയെകണ്ടാലറിയാം ഊരിലെ പഞ്ഞം (ദരിദ്രാവസ്ഥ)
പള്ളയെ കാക്കുക (ഭക്ഷണമൊപ്പിക്കുക)
ചാറും ചോറും പോലെ ഇണങ്ങുക (ഒത്തൊരുമിച്ചിരിക്കുക)
നെയ്യപ്പം തിന്നാല്‍ രണ്ടുണ്ടു കാര്യം (ഒരു പ്രവൃത്തിക്കു രണ്ടു ഫലം)
പാലും പഞ്ചസാരയും പോലിരിക്കുക (വളരെ യോജിപ്പോടെയിരിക്കുക)
പഴയരിക്കു നേരമാകുക (ഭക്ഷണത്തിന് നേരമാകുക)
ആനവായില്‍ അമ്പഴങ്ങ (ആവശ്യത്തിന് ഭക്ഷണം ലഭിക്കായ്ക.)
പഴഞ്ചൊല്ലുകള്‍
ഇരുന്നുണ്ടവന്‍ രുചി അറിയാ കിളെച്ചുണ്ടവന്‍ രുചി അറിയും
അലസന്‍ ബോധശൂന്യനാണ് (അലസന് രുചിയറിയില്ല)
ഇറച്ചി തിന്മാറുണ്ടു എല്ലുകൊരുത്തു കഴുത്തില്‍ കെട്ടാറില്ല
(ചെയ്ത കാര്യത്തെ പറ്റി വീമ്പിളക്കാറില്ല)
ഇലനക്കിപ്പട്ടിയുടെ ചിറിനക്കിപ്പട്ടി
(ദരിദ്രരുടെ ദയനീയാവസ്ഥ.യിലും കിട്ടുന്നതു തുച്ഛമായാലും ഇരിക്കട്ടെ എന്ന കരതുന്നവരെക്കുറിച്ച് പറയുന്നത്.)
ഇടു കുടുക്കേ ചോറും കറിയും.
(മറ്റൊന്നും അറിയണ്ട, ആവശ്യങ്ങള്‍ നിറവേറ്റിയിരിക്കണം എന്നു സൂചിപ്പിക്കുന്നു)
അരിമണിയൊന്നു കൊറിക്കാനില്ല, കരിവളയിട്ടു കിലുക്കാന്‍ മോഹം.
(ഭക്ഷണത്തിനു തീരെ വകയില്ലെങ്കിലും ആഡംബരമായിട്ടു ജീവിക്കാനുള്ള മനുഷ്യന്റെ അത്യാഗ്രഹത്തെ സൂചിപ്പിക്കുന്നു.)
അഴകുള്ള ചക്കയില്‍ ചുളയില്ല
(പുറമെ നല്ലതെന്ന് തോന്നുന്ന ചില കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ മോശമാവാം-പുറംമോടി കണ്ടു കാര്യങ്ങള്‍ തീരുമാനിക്കരുത് എന്ന് സൂചിപ്പിക്കുന്നു)
വായയ്ക്കു നല്ലതെല്ലാം വയറിനു നല്ലതെന്നു വരില്ല.(സ്വാദുള്ളവയെല്ലാം വയറിനു നല്ലതാവണമെന്നില
വിശപ്പില്ലെങ്കില്‍ അശിക്കരുത് (ആവശ്യമുള്ളതേ സ്വീകരിക്കാവു)
ആയിരം മാങ്ങയ്ക്ക് അര തേങ്ങ(ആയിരം മാങ്ങയുടെ പുളി മാറാന്‍ അര തേങ്ങാ മതി)
വറ്റൊന്ന് കളഞ്ഞാല്‍ പട്ടിണി പത്ത് (ഉള്ളപ്പോള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഇല്ലാത്തപ്പോള്‍ കഷ്ടപ്പെടേണ്ടിവരും)
അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം മുത്താഴമുണ്ടാല്‍ മുളേലും കിടക്കണം
(അത്താഴം കഴിഞ്ഞാല്‍ അല്പം വ്യായാമം ചെയ്യുകയും മുത്താഴം-ഉച്ചയൂണ്-കഴിഞ്ഞാല്‍ അല്പം കിടക്കുകയും വേണം)
അത്താഴം അത്തിപഴത്തോളം (അത്താഴം അല്‍പമെങ്കിലും കഴിക്കണം. രാത്രിയില്‍ പട്ടിണി കിടക്കരുത്)
അത്താഴവയറ് (വയറു നിറയെ രാത്രിയില്‍ ആഹാരം കഴിക്കരുത്)
പന്തിക്കുമുന്നിലും പടയ്ക്ക് പിന്നിലും (വാചകമടിക്ക് മുന്നില്‍)
കടങ്കഥകള്‍
കൊച്ചിയില്‍ നട്ടത് കൊല്ലത്തു കൊയ്തു. മത്തന്‍
ഇല്ലത്തമ്മ കുളിച്ചു വരുമ്പോള്‍  വെള്ളിക്കിണ്ണം തുള്ളി (അരി തിളയ്ക്കുന്നത്)
ഈ ഞാന്‍ തിന്നും വെള്ളാരം കല്ലിനെന്തുരസം (കല്‍ക്കണ്ടം)
ഞെട്ടില്ലാ വട്ടയില (പപ്പടം) 
ഇട്ടാല്‍ പൊട്ടാത്ത കിങ്ങിണി് മുട്ട (കടുക്)
മുക്കണ്ണന്‍ ചന്തയ്ക്കുപോയി (തേങ്ങ)
പിടിച്ചാല്‍ ഒരു പിടി, അരിഞ്ഞാല്‍ ഒരു മുറം (ചീര)
അടിയ്ക്ക് വെട്ട് നടുക്ക് കെട്ട്, തലയ്ക്ക് ചവിട്ട് (നെല്ല്)
ചെടിയിന്മേല്‍ കായ്, കായിന്മേല്‍ ചെടി (കൈതച്ചക്ക)
ഇപ്പോള്‍ കുത്തിയ പുത്തന്‍ കിണറില്‍
ഒറ്റയ്ക്കായാല്‍ ആര്‍ക്കും വേണ്ട (ഉപ്പ്) 
അകത്തു തിരിതെറുത്തു, പുറത്ത് മുട്ടയിട്ടു (കുരുമുളക്)
ഊട്ടുപുരയില്‍ കുരുട്ടാന (പത്തായം)
പ്രവര്‍ത്തനം : 3 കവിതാ ശേഖരം 
ചുവടെ തന്നിരിക്കുന്നതുപോലുള്ള ആഹാരവുമായി ബന്ധപ്പെട്ട കൂടുതല്‍ കവിതകള്‍ ശഖരിച്ച് നോട്ടുപുസ്തകത്തില്‍ എഴുതിയെടുക്കുക
'കൊണ്ടാപപ്പട'മെന്നൊരുവിപ്രന്‍ 
'കൊണ്ടാപഴ'മെന്നങ്ങൊരു വിപ്രന്‍ 
കോരിക കൊണ്ടുടനട മധുരക്കറി 
കോരിവിളമ്പണ മെന്നൊരു വിപ്രന്‍ 
'ഇഞ്ചിത്തൈരും മാങ്ങാക്കറിയും 
കിഞ്ചില്‍ പോടണ മെന്നൊരുവിപ്രന്‍
പഞ്ചപ്രസ്ഥം പഞ്ചാരപ്പൊടി 
പാല്‍പായസമതിലിട്ടു കലര്‍ന്നട
നഞ്ചാതിലയില്‍ വിളമ്പുകിലെന്നുടെ 
നെഞ്ചുകുളിര്‍ക്കു മതെന്നൊരുവിപ്രന്‍.
കുഞ്ചന്‍ നമ്പ്യാര്‍

അരിയുണ്ടാ പൊരിയുണ്ടാ 
അരവയറുണ്ടാലഴലുണ്ടാം
പുഴുങ്ങുണ്ടാ കിഴങ്ങുണ്ടാ 
മുഴുവയറുണ്ടാല്‍ വയറുണ്ടാം 
നല്ലോണത്തിന്‍ വറുത്തുപ്പേരി, 
നന്നായ്ത്തിന്നു വെറുത്തുപ്പേരി. 
പഴം പുഴുങ്ങിയതായാലും 
പഴഞ്ചനെന്നേ തോന്നുന്നു. 
കൊറിക്കുവാന്‍ കൊതി, തരൂ, തരൂ
വറുത്തൊരസ്സല്‍ പുളിങ്കുരു!
വൈലോപ്പിള്ളി ശ്രീധരമേനോന്‍
ഊണിന്റെ മേളം എന്ന കവിത ഏതു കൃതിയിലെ ഭാഗമാണ്?
രുക്മിണീസ്വയംവരം
രുക്മിണീസ്വയംവരം ഓട്ടന്‍തുള്ളല്‍ രചിച്ചത്?
കുഞ്ചന്‍നമ്പ്യാര്‍
സദ്യയില്‍ ഏതൊക്കെ പപ്പടമാണ് ഉള്ളത്?
ചെറിയ പപ്പടവും ആനയുടെ കാല്പാദത്തോളം വലിപ്പമുള്ള പപ്പടവും
ചുക്കും ഏലക്കയും ശര്‍ക്കരയും ചേര്‍ത്ത് ഉണ്ടാക്കിയ വിഭവം ഏതാണ്? 
പാനകവെള്ളം
ഏതൊക്കെ പായസങ്ങളാണ് സദ്യയില്‍ വിളമ്പിയത്?
ചക്കപ്രഥമനും അടപ്രഥമനും 
വെള്ളമില്ലാത്ത മോരുകൊണ്ടുണ്ടാക്കിയ കറി ഏതാണ്? 
മഥിതക്കറി
സദ്യയില്‍ എന്താണ് ഒരു പറ കൊണ്ടുവരാന്‍ പറഞ്ഞത്?
പഞ്ചാരപ്പൊടി.
തുള്ളല്‍ കല
തുള്ളല്‍ എന്ന കലാരൂപത്തെക്കുറിച്ച് ഒരു വിവരണം തയ്യാറാക്കുക.
ചാക്യാര്‍ കൂത്തുന് മിഴാവ് കൊട്ടുകാരനായിരുന്നു കുഞ്ചന്‍നമ്പ്യാര്‍. ഒരു ദിവസം കൂത്തിന് മിഴാവ് കൊട്ടുന്നതിനിടെ നമ്പ്യാര്‍ ഉറങ്ങി പോയി. ചാക്യാര്‍ നമ്പ്യാരെ കണക്കിന് കളിയാക്കി. അടുത്ത ദിവസം ചാക്യാര്‍ കൂത്ത് തുടങ്ങിയപ്പോള്‍ ക്ഷേത്രമുറ്റത്ത് മറ്റൊരുഭാഗത്ത് കുഞ്ചന്‍നമ്പ്യാര്‍ വേഷംകെട്ടി പാടി അഭിനയിക്കാന്‍ തുടങ്ങി. രസകരമായ ആ കലാരൂപം കാണാന്‍ ജനങ്ങള്‍ തടിച്ചു കൂടി. അങ്ങനെ രൂപം കൊണ്ട കലാരൂപമാണ് തുള്ളല്‍. തുള്ളല്‍ എന്ന കലാരൂപം എക്കാലത്തും സാമൂഹിക വിമര്‍ശനം നടത്താന്‍ നല്ല ഉപാധിയാണ്. 
പ്രവര്‍ത്തനം : 2 ജിവചരിത്രക്കുറിപ്പ് 
കുഞ്ചന്‍ നമ്പ്യാരുടെ ഒരു ലഘു ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുക.
പതിനെട്ടാം നൂറ്റാണ്ടിലെ മലയാളഭാഷാ കവിയാണ് കുഞ്ചന്‍ നമ്പ്യാര്‍. കവി എന്നതിനു പുറമേ തുള്ളല്‍ എന്ന നൃത്തകലാരൂപത്തിന്റെ ഉപജ്ഞാതാവായും അറിയപ്പെടുന്നു. നര്‍മ്മത്തില്‍ പൊതിഞ്ഞ സാമൂഹ്യവിമര്‍ശനമാണ് അദ്ദേഹത്തിന്റെ കൃതികളുടെ മുഖമുദ്ര. ഇന്നത്തെ പാലക്കാട് ജില്ലയിലെ ലക്കിടി തീവണ്ടിയാപ്പീസിനടുത്തുള്ള കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്ത് ഭവനത്തില്‍ 1705 മെയ് 5 നാണ് നമ്പ്യാരുടെ ജനനം എന്ന് കരുതപ്പെടുന്നു. സ്യമന്തകം, കിരാതം വഞ്ചിപ്പാട്ട്, കാര്‍ത്തവീര്യാര്‍ജ്ജുനവിജയം, രുഗ്മിണീസ്വയംവരം തുടങ്ങി അനേകം കൃതികള്‍. അസാമാന്യമായ ഭാഷാനൈപുണ്യം കൊണ്ട് അനുഗൃഹീതനും മലയാളത്തിലെ ഹാസ്യകവികളില്‍ അഗ്രഗണനീയനാണ് നമ്പ്യാര്‍. മരണം 1770.

No comments: