STD 3 എലിയും പൂച്ചയും.

എലിയും പൂച്ചയും.

'എലിയും പൂച്ചയും' എന്ന കവിത നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഈണത്തില്‍ ചൊല്ലൂ.

പ്രവര്‍ത്തനം

പകരം പദം കണ്ടെത്താം.

'എലിയും പൂച്ചയും' എന്ന കവിത പാടുമ്പോള്‍ പരിചിതമല്ലാത്ത വാക്കുകളുടെ പകരം പദങ്ങള്‍ കണ്ടെത്തി നോട്ടുബുക്കില്‍ എഴുതണേ..

പുതിയ പദങ്ങള്‍ - പകരം പദങ്ങള്‍

അരി         - ശത്രു
ഉരിയാടുക - പറയുക
ഒരുകുറി         - ഒരു തവണ
കരം         - കൈ
കരവൂതും         - കരയുകയും
കലഹം - വഴക്ക്
കണ്ടിക്കുക - മുറിക്കുക
കണ്ടാന്‍         - കണ്ടു
ചെന്നഥ         - ചെന്നശേഷം
തരസാ         - പെട്ടെന്ന്
ദശ         - അവസരം
നലമൊടു      - വേഗത്തില്‍
പരവശന്‍         - ക്ഷീണിതന്‍
പെരുതായ         - വലുതായ
പോട്         - പൊത്ത്
വനഭൂവി         - കാട്
വനഭുവി         - കാട്ടുപ്രദേശം
മാര്‍ജാരം         - പൂച്ച
മൂഷികന്‍         - എലി


പ്രവര്‍ത്തനം ഉത്തരം കണ്ടെത്താം. പാഠപുസ്തകത്തിലെ പ്രവര്‍ത്തനങ്ങള്‍ (പാഠപുസ്തകം പേജ് 85)

പൂച്ച വലയില്‍ അകപ്പെട്ടത് എങ്ങനെയാവാം? 

രാത്രിയില്‍ ഇരപിടിക്കാന്‍ അലഞ്ഞു നടക്കുമ്പോള്‍ അബദ്ധത്തില്‍ വലയില്‍ പെട്ടതാകാം.

വലയില്‍ ചാടിയ പൂച്ച അനുഭവിച്ച പ്രയാസങ്ങള്‍ എന്തെല്ലാം? 

കയ്യും കാലും അനക്കാന്‍ വയ്യാതെ വലയില്‍ കുടുങ്ങിക്കിടന്നു. കിടന്ന കിടപ്പില്‍ വിശന്നുവലഞ്ഞു. കരഞ്ഞ് കരഞ്ഞ് ക്ഷീണിതനായി. വലയില്‍ ചാടിയ പൂച്ച ഇങ്ങനെയെല്ലാമുള്ള പ്രയാസങ്ങളാണ് അനുഭവിച്ചത്.

പൂച്ചയുടെ കരച്ചില്‍ കേട്ട് എലി എന്തുകൊണ്ടാണ് ഒരക്ഷരം പോലും മിണ്ടാതെ ഇരുന്നത് ?

എലിയെ എവിടെ കണ്ടാലും പിടികൂടുക എന്നത് പൂച്ചയുടെ സ്ഥിരം സ്വഭാവവും വിനോദവും ആണ്. അങ്ങനെയുള്ള പൂച്ചയാണ് വലയില്‍ വീണു കിടക്കുന്നത്. ആ പൂച്ചയെ വലയില്‍ നിന്ന് രക്ഷിച്ചാല്‍ തന്റെ സ്ഥിതി എന്താകുമെന്ന് ആലോചിച്ചാണ് എലി ഒന്നും മിണ്ടാതിരുന്നത്.

സരസതയോടെ വിളിച്ചാനവനെ - യഥാര്‍ത്ഥത്തില്‍ പൂച്ച എലിയെ സരസമായി വിളിക്കുന്ന പതിവുണ്ടോ? എന്നിട്ടും അങ്ങനെ വിളിച്ചത് എന്തുകൊണ്ടാവാം?

പുച്ചയും എലിയും ബദ്ധ ശത്രുക്കളാണ്. ഒരുകാരണവശാലും പുച്ചയ്ക്ക് എലിയോട് സരസമായി പെരുമാറേണ്ട ഒരു കാര്യവുമില്ല. എന്നാലിവിടെ എലി വിചാചിച്ചാല്‍ മാത്രമേ പുച്ചയ്ക്ക് വലയില്‍നിന്നും രക്ഷപെടാന്‍ കഴിയു. ഏത് സുത്രവും പ്രയോഗിച്ച് നയത്തില്‍ രക്ഷപ്പെടാനാണ് പൂച്ച ശ്രമിക്കുന്നത്. അതുകൊണ്ടാണ് പൂച്ച സരസതയോടെ വിളിച്ച്, എലിയെ പാട്ടിലാക്കാന്‍ ശ്രമിക്കുന്നത്.

എലിയെ പ്രശംസിച്ചുകൊണ്ട് പൂച്ച പറയുന്ന വാക്കുകള്‍ എന്തെല്ലാം? എന്തിനാണങ്ങനെ പ്രശംസിക്കുന്നത്?

മൂഷിക വീരന്‍, ഭവാന്‍, പുലിയെക്കാള്‍ വമ്പന്‍ എന്നെല്ലാമാണ് പൂച്ച എലിയെ പ്രശംസിക്കുന്നത്. എലിയെ പുകഴ്ത്തി വലമുറിച്ച് രക്ഷപ്പെടാനാണ് പൂച്ച എലിയെ പ്രശംസിക്കുന്നത്.

പൂച്ച സഹായമാവശ്യപ്പെട്ടപ്പോള്‍ എലി എന്തൊക്കെയാവും ചിന്തിച്ചിട്ടുണ്ടാവുക?

പൂച്ചയെ രക്ഷിച്ചാല്‍ ഉണ്ടാകാവുന്ന അപകടത്തെക്കുറിച്ചാവും  എലി ആദ്യം ചിന്തിച്ചിട്ടുണ്ടാവുക. പൂച്ച വലയ്ക്കുള്ളിലാണല്ലോ, താന്‍ വല മുറിച്ചാലും പൂച്ച രക്ഷപ്പെടുന്നതിന് മുന്‍പേ തനിക്ക് രക്ഷപ്പെടാമെന്നും അതുകൊണ്ട് പൂച്ചയെ രക്ഷിക്കാമെന്നും എലി ചിന്തിച്ചിരിക്കാം.

പ്രവര്‍ത്തനം -വരികള്‍ കണ്ടെത്താം.
ടെസ്റ്റ് ബുക്ക് പേജ് നമ്പര്‍ 85 ലെ വരികള്‍ കണ്ടെത്താം' എന്ന പ്രവര്‍ത്തനം ചെയ്യുക.

എലിയും പൂച്ചയും വലിയ ശരീരമുള്ളവരാണ് എന്ന് സൂചിപ്പിക്കുന്ന വരികള്‍. 

പെരുതായുള്ളൊരു മൂഷികനപ്പോള്‍ 
അരിയായുള്ളൊരു പൂച്ചത്തടിയന്‍ എന്നീ വരികളിലാണ് എലിയും പൂച്ചയും വലിയ ശരീരമുള്ളവരാണെന്ന സൂചനയുള്ളത്.

 കാര്യം കാണാനായി പൂച്ച എലിയെ പ്രശംസിക്കുന്ന വരികള്‍ 

വലയുടെ ചരടു കടിച്ചുമുറിപ്പാന്‍ 
പലപല കൗശലമങ്ങുണ്ടല്ലോ 
എലിയെന്നല്ല ഭവാനൊരു ദശയില്‍ 
പുലിയെക്കാളതി വമ്പനതാകും എന്ന വരികളിലാണ് പൂച്ച എലിയെ പ്രശംസിക്കുന്നത്. 

എലിക്ക് പൂച്ചയെ രക്ഷിക്കാന്‍ വലിയ താല്പര്യം ഇല്ലായിരുന്നു എന്ന് സൂചന ലഭിക്കുന്ന വരികള്‍. 

അരിയായുള്ളൊരു പുച്ചത്തടിയന്‍ 
കരയുന്നതു കേട്ടൊന്നു വിരണ്ടു. 
ഉരിയാടാതെ മുഖം കാട്ടുന്നതു 
മൊരുകുറി കണ്ടാന്‍ പൂച്ചയുമപ്പോള്‍ ഇതാണ് എലിക്ക് പൂച്ചയെ രക്ഷിക്കാന്‍ വലിയ താല്പര്യം ഇല്ലായിരുന്നു എന്ന് സൂചന ലഭിക്കുന്ന വരികള്‍. 

പ്രവര്‍ത്തനം : ഇഷ്ടപ്പെട്ട വരി.

എലിയും പൂച്ചയും എന്ന കവിതയില്‍ നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട വരികള്‍ ഏതാണ്? ആ വരികള്‍ ഇഷ്ടപ്പെടാനുള്ള കാരണം എന്താണ്?

പലവിധമിങ്ങനെ മാര്‍ജാരകയുടെ 
പരവശവാക്കുകള്‍ കേട്ടൊരുനേരം 
എലിയതു ബോധിച്ചരികേ ചെന്നഥ
വല കണ്ടിപ്പാന്‍ വട്ടം കൂടി. എന്ന വരികളാണ് എനിക്കേറ്റവും ഇഷ്്ടപ്പെട്ടത്്. കാരണം ശത്രുവായ പൂച്ച ആപത്തില്‍ പെട്ടപ്പോള്‍ സഹായിക്കുകയാണ് എലി.

പ്രവര്‍ത്തനം : സംഭാഷണം എഴുതാം.

ടെസ്റ്റ് ബുക്ക് പേജ് നമ്പര്‍ 85 ലെ സംഭാഷണം എഴുതാം' എന്ന പ്രവര്‍ത്തനം ചെയ്യുക.

പൂച്ച എലിയോ സഹായം അപേക്ഷിക്കുന്നു. അപ്പോള്‍ അവര്‍ തമ്മില്‍ നടക്കാനിടയുള്ള സംഭാഷണം എഴുതുക.
സംഭാഷണം എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
സന്ദര്‍ഭവുമായി ബന്ധം വേണം.
തുടര്‍ച്ച ഉണ്ടാവണം.
പൂര്‍ണത വേണം.

പൂച്ച: എലിക്കുട്ടാ എന്നെ എങ്ങനെയെങ്കിലും ഇവിടെ നിന്നും ഒന്നുരക്ഷിക്കൂ...

എലി: ഹ....ഹ എന്നിട്ടുവേണം നീ എന്റെ കഥ കഴിക്കാന്‍ അല്ലേ......
പൂച്ച: ഇല്ലനിയാ ഞാന്‍ നിന്നെ ഒന്നും ചെയ്യില്ല. 
എലി: ഇപ്പോളിതൊക്കപ്പറയും, നമ്മളു പണ്ടേ ശത്രുക്കളല്ലേ.....
പൂച്ച: എലിക്കുട്ടാ...മോനെ അതൊക്കെ പഴേ കഥ....(ഇന്നാള് നീ വാട്ട്‌സാപ്പില് കണ്ടില്ലെ.. ഒരു പൂച്ചയെ എലി ഇട്ട് ഓടിക്കുന്നത്.... നീ അതോര്‍ത്തെങ്കിലും എന്നെ ഇവിടുന്ന് ഒന്ന് രക്ഷിക്ക്....)
എലി: ങാ... ശരി ...ശരി....ഞാനൊന്ന് ശ്രമിച്ചു നോക്കാം.

കഥ തുടരാം

പൂച്ച രക്ഷപ്പെട്ട ശേഷം എന്തൊക്കെയാവും സംഭവിച്ചിട്ടുണ്ടാവുക
പൂച്ച എലിക്ക് പ്രത്യുപകാരം ചെയ്ത കഥയുണ്ടാക്കാം.

പ്രവര്‍ത്തനം : ചിത്രത്തില്‍ നിന്ന് കഥ.

ടെസ്റ്റ് ബുക്ക് പേജ് നമ്പര്‍ 87 ലെ ചിത്രത്തില്‍ നിന്ന് കഥ' എന്ന പ്രവര്‍ത്തനം ചെയ്യുക.

വലയില്‍ അകപ്പെട്ട സിംഹത്തെ എലി സഹായിച്ചിരിക്കുമോ? ഒരു കഥ എഴുതുക





പ്രവര്‍ത്തനം : വരയ്ക്കാം

ടെസ്റ്റ് ബുക്ക് പേജ് നമ്പര്‍ 88 ലെ വരയ്ക്കാം' എന്ന പ്രവര്‍ത്തനം ചെയ്യുക.

പൂച്ചയും എലിയും സംസാരിച്ചുകൊണ് നടക്കുകയാണ്. ചിത്രത്തില്‍ എലിയെ വരച്ചു ചേര്‍ക്കുക. ചിത്രത്തിന് ഒരു അടിക്കുറിപ്പ് നല്‍കുക.

കഥ കേട്ടെഴുതും.

'പൂച്ചയ്ക്കാരു മണികെട്ടും' എന്ന കഥ കേട്ടിട്ടുണ്ടോ? ആ കഥ സ്വന്തം ഭാഷയില്‍ എഴുതുക.
കഥ എഴുതുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഉചിതമായ തലക്കെട്ട് വേണം.
അനുയോജ്യമായ ഭാഷ ആയിരിക്കണം.
കഥയ്ക്ക് അനുസരിച്ച് കഥാപാത്രങ്ങളെ സൃഷ്ടിക്കണം
കഥയ്ക്ക് ഒരു വളര്‍ച്ച ഉണ്ടായിരിക്കണം.

പൂച്ചക്കാരു മണികെട്ടും കഥ

പൊതുശത്രുവായ പൂച്ചയില്‍ നിന്ന് രക്ഷപ്പെടുന്നന് ഒരു സൂത്രം ആലോചിക്കാന്‍ ചുണ്ടെലികള്‍ പണ്ടൊരു മഹാസമ്മേളനം വിളിച്ചുചേര്‍ത്തു. പല അഭിപ്രായങ്ങളും ഉയര്‍ന്നു വന്നെങ്കിലും ഒന്നും ഏവര്‍ക്കും സ്വീകാര്യമായില്ല. അവസാനം ചെറുപ്പക്കാരനായ ഒരു ചുണ്ടെലി എഴുന്നേറ്റുനിന്നു പറഞ്ഞു: 'നിങ്ങള്‍ നടപ്പാക്കാന്‍ തയ്യാറാണെങ്കില്‍ ഒരാശയം ഞാന്‍ നിര്‍ദ്ദേശിക്കാം. പാത്തും പതുങ്ങിയും വന്നാണല്ലോ പൂച്ച നമ്മെ ഉപദ്രവിക്കുന്നത്. പൂച്ചയുടെ കഴുത്തില്‍ ഒരു മണി കെട്ടുകയാല്‍ പൂച്ച നടക്കുമ്പോള്‍ അതു കിലുങ്ങും. അങ്ങനെ നമുക്കു മുന്നറിയിപ്പു ലഭിക്കും. എല്ലാവരും കൈയ്യടിച്ചു.  അപ്പോള്‍ ഒരു വയസ്സന്‍ ചുണ്ടെലി ചോദിച്ചു: 'സംഗതി കൊള്ളാം, പക്ഷെ പൂച്ചക്കാരു മണികെട്ടും?' എല്ലാവരും പരസ്പരം നോക്കിയെങ്കിലും ആരും മുന്നോട്ടു് വന്നില്ല. 

ഗുണപാഠം: അസാദ്ധ്യമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുക വളരെ എളുപ്പമാണ്, പക്ഷെ നടപ്പാക്കാന്‍ കഴിയില്ല.

പ്രവര്‍ത്തനം : എത്രയെത്ര കഥകള്‍.
'ടോം ആന്റ് ജെറി'യുടെ ഏതെങ്കിലും ഒരു കഥ എഴുതുക.

ടോം ആന്റ് ജെറി എല്ലാവര്‍ക്കും വലിയ ഇഷ്ടമല്ലെ?

അപ്പോള്‍ ഈ കാര്‍ട്ടൂണിനെക്കുറിച്ച് അല്പം കാര്യങ്ങള്‍ അറിഞ്ഞശേഷം നമക്ക് ഒരു ടോം ആന്റ് ജെറി കഥ നോക്കാം 

ടോം ആന്റ് ജെറി ലഘു കുറിപ്പും കഥാപാത്രങ്ങളും

വില്ല്യം ഹന്നയും ജോസഫ് ബാര്‍ബറയും ചേര്‍ന്ന് എം ജി എം സ്റ്റുഡിയോയ്ക്ക് വേണ്ടി നിര്‍മ്മിച്ച ഒരു കൂട്ടം കാര്‍ട്ടൂണുകളാണ് ടോം ആന്‍ഡ് ജെറി. ഒരു വീട്ടിലെ പൂച്ചയും എലിയും തമ്മിലുള്ള വഴക്കും തുടര്‍ന്നുണ്ടാവുന്ന തമാശ നിറഞ്ഞ സംഘട്ടനങ്ങളുമാണ് ഇതിലെ മുഖ്യ പ്രമേയം. ഈ കാര്‍ട്ടൂണ്‍ പരമ്പര ഏഴു തവണ ഓസ്‌കാര്‍ അവാര്‍ഡ് നേടി. ജെറിയെ പിടികൂടാന്‍ ടോം കാട്ടിക്കൂട്ടുന്ന അസംഖ്യം ശ്രമങ്ങളും മിക്കപ്പോഴും അവയുടെ പരാജയങ്ങളുമാണ് മിക്ക കഥകളുടെയും പ്രമേയം. പക്ഷേ ചില കഥകളില്‍ ഇവര്‍ പരസ്പരം സ്‌നേഹത്തോടെ കഴിയുന്നതും കാണാന്‍ സാധിക്കും. ഏതപകടത്തിലും ഇവര്‍ക്ക് ഒന്നും സംഭവിക്കുകയില്ലന്നുള്ളതും മനുഷ്യ കഥാപാത്രങ്ങള്‍ക്ക് മുഖമില്ലെന്നുള്ളതും ഈ പരമ്പരയുടെ പ്രത്യേകളില്‍ ചിലതാണ്.

കഥാപാത്രങ്ങള്‍

ടോമും ജെറിയും
ടോം ഒരു നീലിച്ച ചാര നിറമുള്ള പൂച്ചയാണ്.  കാപ്പി നിറമുള്ള ഒരു ചെറിയ എലിയാണ് ജെറി. ഇവര്‍ രണ്ടുപേരും വീട്ടിലാണ് താമസം 

സ്‌പൈക്കും ടൈക്കും
ടോമും ജെറിയും താമസിക്കുന്ന വീട്ടിലെ ബുള്‍ഡോഗിനത്തിലുള്ള ചാര നിറമുള്ള പട്ടിയാണ് സ്‌പൈക്ക്. സ്‌പൈക്കിന്റെ അരുമപ്പുത്രനാണ് ടൈക്ക്. 

റ്റൂഡില്‍സ് ഗെലര്‍
ഒരു പൂച്ച സുന്ദരി. ടോമിന്റെ പ്രധാന പ്രീയപ്പെട്ട കൂട്ടുകാരിയാണ് റ്റൂഡില്‍സ്.

ബുച്ച്
തെരുവിലെ മാലിന്യങ്ങളില്‍ ജീവിക്കുന്ന ഒരു കറുത്ത പൂച്ചയാണ് ബുച്ച്.

നിബ്ബിള്‍സ് 
അനാഥനായ കുട്ടിയെലി

അങ്കിള്‍ പെക്കോസ്
കൌ ബോയ് തൊപ്പിയും ബൂട്ട്‌സും പിന്നെ കപ്പടാ മീശയുമുള്ള ജെറിയുടെ അമ്മാവന്‍. 

മസ്സില്‍സ്
അതിശക്ത്‌നായ ജെറിയുടെ മച്ചുനന്‍ എലി. 
കറുപ്പും മഞ്ഞയുമുള്ള ഗൗണും ഒരു ഹാറ്റും വേഷം.

ലിറ്റില്‍ ക്വാക്കര്‍
ജെറിയുടെ ചങ്ങാതിയായ കുട്ടി താറാവ്.

ടോമിന്റെ ചങ്ങാതിക്കൂട്ടം
ബുച്ച്   -സംഘത്തലവന്‍
മീറ്റ് ഹെഡ്-ചുവപ്പും കാപ്പിയും കലര്‍ന്ന നിറമുള്ള പൂച്ച. 
ടോപ്പ്‌സി -മഞ്ഞ കലര്‍ന്ന ചാര നിറമുള്ള നീളം കുറഞ്ഞ പൂച്ച
ജോര്‍ജ് - ടോമിന്റെ അതേ ഛായയുള്ള മച്ചുനന്‍ പൂച്ച. എലികളെ പേടി.

കഥ - ടോമിന് പറ്റുന്ന അമളികള്‍

ടോം ഒരു ദിവസം വീട്ടുകാര്യങ്ങള്‍ നോക്കിയശേഷം വിശ്രമിക്കാന്‍ ഒരുങ്ങുകയായിരുന്നു. ഈ സമയത്ത് ജെറി ടോമിനായി വച്ചിരുന്ന പാല്‍ ഒരു സ്‌ട്രോ ഉപയോഗിച്ച് ടോം കാണാതെ കുടിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ടോം ഇത് കാണുന്നു. തുടര്‍ന്ന് ടോം ജെറിയെ പിടിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ എല്ലാം ജെറി വളരെ വിദഗ്ധമായി മറികടക്കുന്നു. ഇതിനിടയില്‍ ടോം ഒരു ചെളിക്കുണ്ടില്‍ അകപ്പെട്ട താഴ്ന്നു പോകുന്നു. എന്നാല്‍ ജെറി ഒരു മരപ്പലക ഉപയോഗിച്ച് അവിടെനിന്ന് ടോമിനെ രക്ഷിക്കുന്നു. അവസാനം, അവശനായ ടോമിനെ ജെറി വീട്ടിലെത്തിക്കുന്നു. 

പ്രവര്‍ത്തനം അഭിനയിക്കാം .

കഥയിലെ അഭിനയ മുഹൂര്‍ത്തങ്ങള്‍ കണ്ടെത്തി അഭിനയിക്കുക.

ചൊല്ലി രസിക്കാം

പാണ്ടന്‍ നായുടെ പല്ലിനു ശൗര്യം 
പണ്ടേപ്പോലെ ഫലിക്കുന്നില്ല.

മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും 
കല്ലിനുമുണ്ടാമൊരു സൗരഭ്യം

ലക്ഷം മാനുഷര്‍ കൂടുമ്പോഴതില്‍ 
ലക്ഷണമൊത്തവരൊന്നോ രണ്ടോ 

ഇതുപോലെ കുഞ്ചന്‍ നമ്പ്യാരുടെ പ്രസിദ്ധമായ വരികള്‍ ശേഖരിച്ച് പതിപ്പ് തയാറാക്കുക


തട്ടും കൊട്ടും ചെണ്ടയ്‌ക്കെത്ര
കിട്ടും പണമത് മാരാന്മാര്‍ക്കും (സ്യമന്തകം)

ആശാനക്ഷരമൊന്നു പിഴച്ചാല്‍
അമ്പത്തൊന്നു പിഴ്യ്ക്കും ശിഷ്യനു (ശീലാവതീചരിതം)

പടനായകനൊരു പടയില്‍ തോറ്റാല്‍
ഭടജനമെല്ലാമോടിയൊളിക്കും (ശീലാവതീചരിതം)

ഏമ്പ്രാനപ്പം കട്ടു ഭുജിച്ചാല്‍
അമ്പലവാസികളൊക്കെ കക്കും (സ്യമന്തകം)

താളക്കാരനു മാത്ര പിഴച്ചാല്‍
തകിലറിയുന്നവന്‍ അവതാളത്തില്‍ (ശീലാവതീചരിതം)

അമരക്കാരനു തലതെറ്റുമ്പോള്‍
അണിയക്കാരുടെ തണ്ടുകള്‍ തെറ്റും (ശീലാവതീചരിതം)

കാര്യക്കാരന്‍ കളവുതുടര്‍ന്നാല്‍
കരമേലുള്ളവര്‍ കട്ടുമുടിക്കും (ശീലാവതീചരിതം)

ഓതിക്കോനൊരു മന്ത്രമിളച്ചാല്‍
ഒരു പന്തിക്കാരൊക്കെയിളയ്ക്കും (ശീലാവതീചരിതം)

അങ്ങാടികളില്‍ തോലിപിണഞ്ഞാല്‍
അമ്മയോടപ്രിയം എന്നതുപോലെ (നളചരിതം)

ലക്ഷം കുറുനരി കൂടുകിലും
ഒരു ചെറുപുലിയോടു അടുകിലേതും (സത്യാസ്വയം വരം)

ലക്ഷം മാനുഷ്യര്‍ കൂടും സഭയില്‍
ലക്ഷണമൊത്തവര്‍ ഒന്നോ രണ്ടോ

കാച്ചി തിളപ്പിച്ച പാലില്‍ കഴുകിയാല്‍
കാഞ്ഞിരക്കായിന്റെ കയ്പ്പു ശമിച്ചീടുമോ

കാരസ്മരത്തിന്‍ കുരു പാലിലിട്ടാല്‍
കാലാന്തരേ കയ്പ്പു ശമിപ്പതുണ്ടോ

ആയിരം വര്‍ഷം കുഴലിലിരുന്നാല്‍
നായുടെവാലു വളഞ്ഞേയിരിപ്പൂ (സ്യമന്തകം)

പാമ്പിനു പാലുകൊടുത്തെന്നാകിലും
കമ്പിരിയേറി വരാറേയുള്ളൂ. (സ്യമന്തകം)

ഈറ്റപാമ്പ് കടിപ്പാനായ് ചീറ്റിവന്നങ്ങടുക്കുമ്പോള്‍
ഏറ്റു നിന്നു നല്ലവാക്കു പറഞ്ഞാല്‍ പറ്റുകിലേതും

മുല്ലപൂമ്പൊടിയേറ്റു കിടക്കും
കല്ലിനുമുണ്ടാം ഒരു സൗരഭ്യം

തള്ളയ്ക്കിട്ടൊരു തല്ലു വരുമ്പോള്‍
പിള്ളയെടുത്ത് തടുക്കേയുള്ളു

ഉപ്പു ചുവന്നു നടക്കുന്നവനൊരു
കപ്പലുകടലിലിറക്കാന്‍ മോഹം (രുഗ്മിണീസ്വയംവരം)


പ്രവര്‍ത്തനം ശേഖരിക്കാം.

കുഞ്ചന്‍ നമ്പ്യാരുടെ രസകരമായ കഥകള്‍  ശേഖരിക്കുക.



No comments: